Tuesday, January 27, 2009

മുസ്ലിം പാര്‍ട്ടിയുടെ പെരുപ്പം സമുദായത്തിന്‌ ദോഷം: കാന്തപുരം (interview)

കാന്തപുരം ആലങ്ങാപൊയില്‍ അബൂബക്കര്‍ മുസ്ലിയാര്‍ ആരാണ്‌? എന്നൊരു ചോദ്യം. അതു കേരളത്തിന്റെ മുന്നിലേക്കെറിയുക. ഉത്തരങ്ങള്‍ തുരുതുരാ വന്നുവീഴും. രണ്ടും മൂന്നും നാലുമായിരിക്കില്ല. പത്തും പതിനാറുമായിരിക്കില്ല. ഓരോ കോണില്‍ നിന്നും ഒരുപാട്‌ ഉത്തരങ്ങള്‍ വരും. കാരണം, ഓരോരുത്തര്‍ക്കും ഓരോ കാഴ്ചയാണ്‌. ചിലര്‍ക്കൊരു പഴഞ്ചനാണ്‌. പലര്‍ക്കും യാഥാസ്തികനാണ്‌, പിന്നെ ചിലര്‍ക്ക്‌ പാരമ്പര്യവാദിയാണ്‌, ഇനിയൊരു കൂട്ടര്‍ക്ക്‌ വിമതനാണ്‌, വേറെ ചിലര്‍ക്ക്‌ രാഷ്ര്ടീയ വാദിയാണ്‌, മറ്റൊരു കൂട്ടര്‍ക്ക്‌ ദുരൂഹമാണ്‌, അദ്ഭുതമാണ്‌, അജ്ഞാതമാണ്‌...

എന്നാല്‍ കേരളത്തിലെ സാമാന്യ മുസ്ലിം ലക്ഷങ്ങള്‍ക്ക്‌ വെളിച്ചത്തിന്റെ വെളിച്ചമാണ്‌. വിദ്യാഭ്യാസമെന്ന വെളിച്ചത്തിന്‌ ഇത്രയും വെളിച്ചമുണെ്ടന്ന്‌ ശരാശരി മുസ്ലിംകള്‍ കണ്ടറിഞ്ഞത്‌ കാരന്തൂരില്‍ മര്‍കസ്‌ എന്ന വിളക്ക്‌ തെളിഞ്ഞതിന്ന്‌ ശേഷമാണല്ലോ. മര്‍കസ്‌ വളര്‍ന്നു വരുന്ന മൂന്നു പതിറ്റാണ്ടിന്‌ മുമ്പുള്ള കാലം കേരള മുസ്ലിംകളെ സംബന്ധിച്ച്‌ ജാഹിലിയ്യാ കാലഘട്ടമായിരുന്നു. വിദ്യയുടെ പ്രഭ ചൊരിയുന്ന ധാരാളം സ്ഥാപനങ്ങള്‍ സമുദായത്തിന്റെ പേരിലും ചൂരിലും വളര്‍ന്നിട്ടുണ്ട്‌. അതുകൊണെ്ടാക്കെയും അതിന്റെ ഗുണവും ലഭിച്ചിട്ടുണ്ട്‌. സ്ഥാപനങ്ങളുണ്ടാക്കാന്‍ വേണ്ടി പ്രസ്ഥാനങ്ങളുണ്ടായിട്ടുണ്ട്‌. അവയും അവയുടെ ദൗത്യം സ്തുത്യര്‍ഹമായ രീതിയില്‍ തന്നെ നിര്‍വ്വഹിച്ചിട്ടുമുണ്ട്‌. പക്ഷേ, ഇതൊക്കെയും നടക്കുമ്പോഴും മുസ്ലിം സമുദായത്തിലെ മഹാഭൂരിപക്ഷം വിദ്യാഭ്യാസമെന്ന മഹാ നഗരത്തിനു പുറത്തോ അല്ലെങ്കില്‍ അതിന്റെ പ്രാന്തങ്ങളിലോ മാത്രമായിരുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തോടും ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസത്തോടുമുള്ള ചരിത്രപരമായ വിയോജിപ്പ്‌ മാറിത്തുടങ്ങിയിരുന്നു. എങ്കിലും വിദ്യാഭ്യാസം സമഗ്രവും സമ്പൂര്‍ണ്ണവും സമകാലികവുമായി ഈ സമുദായത്തിന്‌ ലഭിച്ചിരുന്നില്ല. ഒന്നുകില്‍ മതവിദ്യാഭ്യാസം ?അല്ലെങ്കില്‍ ഭൗതിക വിദ്യാഭ്യാസം. രണ്ടിനും ഇടയിലുള്ള ഒരഭ്യാസമായിരുന്നു മൂന്നു പതിറ്റാണ്ടു മുമ്പു വരെയും കേരളത്തിലെ മുസ്ലിംകളില്‍ ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസം. ആ അവസ്ഥ മാറിയത്‌ മര്‍കസിന്റെ വരവോടെയാണ്‌. സമന്വയ വിദ്യാഭ്യാസമെന്ന അപാരമായ സാധ്യത മലര്‍ക്കെ തുറന്നപ്പോള്‍ പള്ളിദര്‍സുകളില്‍ നിന്നും പ്രതിഭകള്‍ പുതിയ കാലത്തിലേക്ക്‌ നടന്നുകയറി. മതവും ലോകവും ഒരേ പോലെ പഠിച്ചവര്‍ കേരളീയ സമൂഹത്തിന്‌ തന്നെ അദ്ഭുതമായി മാറി. ആത്മീയതയും രാഷ്ര്ടീയവും അവര്‍ക്ക്‌ മനസ്സിലാവും. ഇഹലോകത്തിനായി പരലോകം പണയം വെക്കേണ്ടി വരികയുമില്ല അവര്‍ക്ക്‌. കാരണം അവരുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറച്ചതാണ്‌. അതുകൊണ്ടു തന്നെ എത്ര ഉയരത്തിലേക്ക്‌ വളരാനും വേരുകള്‍ ഭൂമിയില്‍ ആഴ്ത്താനും അവര്‍ക്ക്‌ സാധിക്കും. അങ്ങനെ വളര്‍ന്ന അനേകായിരങ്ങള്‍ ഇന്ന്‌ ഇന്ത്യക്ക്‌ അകത്തും പുറത്തുമുള്ള മഹാനഗരങ്ങളില്‍ ജീവിതം കരുപിടിപ്പിക്കുന്നു. അവര്‍ക്ക്‌ ഒരു വിശേഷമുണ്ട്‌. മറ്റൊന്നുമല്ല. അവര്‍ക്കൊരു വിശേഷ ദിവസം അധികമുണ്ട്‌. മര്‍കസ്‌ സമ്മേളനം! അവര്‍ക്കത്‌ വലിയ പെരുന്നാളിനേക്കാള്‍ വലിയതാണ്‌. അതുകൊണ്ടു തന്നെ അത്‌ വെറുമൊരു ആഘോഷമല്ല. ആത്മസമര്‍പ്പണത്തിന്റെ അവസരമാണ്‌. ഓരോ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മര്‍കസിനായി വിലപിടിപ്പുള്ള എന്തെങ്കിലും സംഭാവന ചെയ്യും. ഓരോ വര്‍ഷവും മര്‍കസ്‌ അറിവില്‍ സ്ഫുടം ചെയ്ത ചെറുപ്പക്കാരെ ലോകത്തിന്‌ സംഭാവന ചെയ്യും. അങ്ങനെ മുസ്ലിം കേരളത്തിന്റെ നടുമുറ്റത്ത്‌ വെളിച്ചമായി തെളിഞ്ഞു നില്‍ക്കുന്നു. ആ വെളിച്ചത്തിന്റെ പ്രഭവ കേന്ദ്രമാണ്‌ കാന്തപുരം ഉസ്താദ്‌. സാര്‍ത്ഥകമായ ഒരു ഗുരുപരമ്പരയുടെ ഈടുറ്റ കണ്ണിയുമാണാ വിളക്ക്‌. പിതാവായ കാന്തപുരം ആലങ്ങാപൊയില്‍ അഹമ്മദാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലം കൂടിയാണത്‌. ചെറു പ്രായത്തില്‍ അബൂബക്കറിനെ പള്ളിയില്‍ കൊണ്ടു പോയിട്ട്‌, പിതാവ്‌ പഠിപ്പിച്ചത്‌ ഖതീബിന്റെ ചലനങ്ങള്‍ നോക്കിപ്പഠിക്കാനാണ്‌. ഒരു പണ്ഡിതന്‍ എങ്ങനെയാണ്‌ തന്റെ ജനതയെ നയിക്കുന്നതെന്ന്‌ കണ്ടുകൊണ്ടു വളര്‍ന്ന അബൂബക്കര്‍ അഹ്മദ്‌ പണ്ഡിതനായിത്തീര്‍ന്നതില്‍ അദ്ഭുതമില്ല. നേതാവായിത്തീര്‍ന്നതില്‍ അമ്പരക്കേണ്ടതുമില്ല. അതുകൊണ്ടു തന്നെ പണ്ഡിതനായ ഈ നേതാവിന്റെ ചിന്തയിലും പ്രവര്‍ത്തിയിലും മുന്നിട്ടു നില്‍ക്കുന്നത്‌ വിദ്യാഭ്യാസം മാത്രമാണ്‌. തന്റെ സമുദായത്തിലെ ചെറുപ്പക്കാര്‍ക്ക്‌ വിദ്യയുടെ വഴി കാണിക്കാനുള്ള വിദ്യകളെ കുറിച്ചാണ്‌ ആലോചന. മര്‍കസിന്റെ വളപ്പിലെങ്ങും മഹാ ആഘോഷത്തിന്റെ ആരവങ്ങള്‍ ഉയരുന്നതിനിടയിലാണ്‌ ഈ ചോദ്യം ഉസ്താദിന്റെ മുന്നിലേക്ക്‌ തള്ളിയത്‌.

1. കേരളത്തിലെ മുസ്ലിം സമുദായത്തിനു മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയെന്താണ്‌?

ഒരു നൊടിയിട പോലും വേണ്ടി വന്നില്ല ഉത്തരത്തിന്‌. എന്റെ അഭിപ്രായമനുസരിച്ച്‌, ഉന്നത തലങ്ങളില്‍ എത്തിപ്പെടാവുന്ന വിധത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവാണ്‌. ഒരളവു വരെ, തൊഴിലില്ലായ്മയും. ഉന്നത വിദ്യാഭ്യാസമുണെ്ടങ്കില്‍ ചെറുപ്പക്കാര്‍ക്ക്‌ തൊഴിലുണ്ടാവും. തൊഴിലുണ്ടായാല്‍ മനസ്സമാധാനമുണ്ടാവും. ഉത്തരവാദിത്വ ബോധമുള്ള ജോലി നോക്കുന്ന ആളുകള്‍ക്ക്‌ ഒച്ചപ്പാടും ബഹളവുമുണ്ടാക്കാനും ഭീകര പ്രവര്‍ത്തനത്തിന്‌ പോകാനും സമയമുണ്ടാവില്ല. അപ്പോള്‍ രാജ്യത്ത്‌ സമാധാനമുണ്ടാവും.

2. വിദ്യാഭ്യാസ രംഗത്തെ ഈ ഇല്ലായ്മയും വെല്ലുവിളിയും മറികടക്കാന്‍ അങ്ങു കാണുന്ന മാര്‍ഗമെന്താണ്‌?

അതിനുള്ള മാര്‍ഗം, രാഷ്ര്ടീയ കക്ഷികള്‍ പകപോക്കലും പ്രതികാരം ചെയ്യലും നിര്‍ത്തി രാജ്യത്തിന്റെ പൊതു താല്‍പര്യത്തിന്‌ ഉതകുന്ന വിധത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കുകയെന്നതാണ്‌. ഇതിന്‌ രണ്ടു പക്ഷവും ഒരുങ്ങണം. ഭരണപക്ഷവും, പ്രതിപക്ഷവും സങ്കുചിതമായ കക്ഷിതാല്‍പര്യങ്ങള്‍ മറ്റീവ്ക്കണം. ഒരു ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നാല്‍ മുന്‍ ഗവണ്‍മെന്റിന്റെ കുറ്റങ്ങളും കുറവുകളും മാത്രം അന്വേഷിച്ചു നടക്കുന്നതാണ്‌ ഇന്നു നാം കാണുന്നത്‌. സര്‍ക്കാറിന്റെ സമയവും ഊര്‍ജ്ജവും പണവും അവരുടെ പകപോക്കലിനും പ്രതികാരത്തിനും മാത്രമായി ചെലവഴിക്കുകയാണ്‌. ഇതു പറയുമ്പോള്‍, കുറ്റകൃത്യങ്ങള്‍ അന്വേഷിക്കരുതെന്നോ കുറ്റവാളികളെ ശിക്ഷിക്കരുതെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. അതൊക്കെ നടക്കണം. പക്ഷേ, പക പോക്കല്‍ മാത്രം നടന്നാല്‍ പോരാ. നാടിനുതകും വിധം ഭരണം നടക്കണം.

3. വിദ്യാഭ്യാസത്തിന്റെ കാര്യം പറയുമ്പോള്‍ മര്‍കസ്‌ ഒരു ചോദ്യമാവുന്നു. മര്‍കസും സുന്നീ സ്ഥാപനവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്‌. എന്നാല്‍ മതേതരത്വത്തിനു വേണ്ടി ഈ സ്ഥാപനങ്ങള്‍ എന്താണ്‌ ചെയ്യുന്നത്‌?

മര്‍കസിനെ കുറിച്ചും സുന്നീ സ്ഥാപനത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും അടുത്തറിയാത്തതു കൊണ്ടാണ്‌ ഈ ചോദ്യം. ഞങ്ങളുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അമുസ്ലിംകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. അമുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫീസിളവു കൊടുത്തും അര്‍ഹരായവരെ ഫീസീടാക്കാതെയും പഠിപ്പിക്കുന്നുണ്ട്‌. വിദ്യ നല്‍കുക എന്നതാണ്‌ മര്‍കസിന്‌ പ്രധാനം. അവിടെ മതഭേദമില്ല.

4. മര്‍കസ്‌ പ്രവര്‍ത്തനമാരംഭിച്ചിട്ട്‌ മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇപ്പോള്‍ വിലയിരുത്തുമ്പോള്‍ എന്തു തോന്നുന്നു? വിജയിച്ചോ? പ്രതീക്ഷകള്‍ സഫലമായോ?

നമ്മള്‍ പ്രതീക്ഷിച്ചതു പോലെ നൂറു ശതമാനമായില്ല; എങ്കിലും വലിയൊരളവു വരെ മര്‍കസിനു സാധിച്ചിട്ടുണ്ട്‌. മര്‍കസില്‍ നിന്ന്‌ സമന്വയ വിദ്യാഭ്യാസം നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ഉന്നത ജോലി നോക്കുകയും അതോടൊപ്പം തന്നെ ഉന്നതമായ ധാര്‍മിക മൂല്യം മുറുകെ പിടിക്കുകയും ചെയ്തുകൊണ്ട്‌ രാജ്യത്തിന്റെ സല്‍പ്പേര്‌ നിലനിര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ ? ഇന്ത്യക്കകത്തും പുറത്തും.

5. മതവിദ്യാഭ്യാസത്തിന്റെ ?പ്രത്യേകിച്ച്‌, മദ്രസാ വിദ്യാഭ്യാസത്തിന്റെ ? രീതി മാറ്റേണ്ടതിനെ കുറിച്ച്‌ സമുദായത്തിനകത്തു നിന്നും കേട്ടു തുടങ്ങിയിരിക്കുന്നു. ഈ അഭിപ്രായ ഗതിയെ എങ്ങനെ കാണുന്നു?

അടിസ്ഥാന പരമായ മാറ്റങ്ങളില്ലാതെ, ശൈലീ മാറ്റം പലപ്പോഴായി വിദ്യാഭ്യാസ ബോര്‍ഡ്‌ സ്വീകരിച്ചു പോന്നിട്ടുണ്ട്‌. ഇപ്പോള്‍ ഇനി പുതിയൊരു മാറ്റം വേണമെന്ന്‌ തോന്നിയിട്ടില്ല. കാലാനുസൃതമായ മാറ്റം വേണ്ടപ്പോഴൊക്കെ മാറ്റിയിട്ടുണ്ട്‌. അടുത്ത കാലത്തും അതു നടത്തിയിട്ടുണ്ട്‌.

6. പാരമ്പര്യവാദികള്‍ എന്നതിനപ്പുറത്തേക്ക്‌ കടന്ന്‌, പലപ്പോഴും കേരളത്തിലെ സുന്നികളെ പരാമര്‍ശിക്കുമ്പോള്‍ യാഥാസ്തികര്‍ എന്നും ഒരു വേള പഴഞ്ചന്മാര്‍ എന്നും പറയുന്നവരുണ്ട്‌. യാഥാസ്തികനെന്ന സംബോധനയെ എങ്ങനെ കാണുന്നു?

യാഥാസ്തികത്വം എന്നതിന്‌ രണ്ടു വ്യാഖ്യാനങ്ങളുണ്ട്‌. ഒന്നാമത്തേത്‌, രേഖകളുണേ്ടാ ഇല്ലയോ എന്നു പോലും നോക്കാതെ മുന്‍ തലമുറ(അവര്‍ പിഴച്ചവരാണോ നേര്‍വഴിക്കാരാണോ എന്നു പോലും വേര്‍ത്തിരിക്കാതെ) ചെയ്തതൊക്കെയും പിന്‍പറ്റുന്നതാണ്‌. ഇത്തരം യാഥാസ്തികത്വം ഇസ്ലാമിലില്ല. ഇതു ഒരു തരം പൗരോഹിത്യത്തിന്റെ രൂപമാണ്‌. ഇസ്ലാമില്‍ പൗരോഹിത്യമില്ലല്ലോ.എന്നാല്‍ മറ്റൊരു തരം യാഥാസ്തികത്വമുണ്ട്‌. ഇസ്ലാമിന്റെ നിയമങ്ങളും ചിട്ടകളും യഥാസ്ഥിതിയില്‍ തന്നെ നിലനിര്‍ത്തുകയും അതില്‍ വ്യതിയാനം വരുത്താതെ, സൂക്ഷിക്കുകയും ചെയ്യുക എന്നത്‌. മതവിരുദ്ധമായ ശൈലീ വ്യത്യാസങ്ങള്‍ ഇവിടെ സ്വീകാര്യമല്ല. ഈ യാഥാസ്തികത്വം ഞങ്ങള്‍ അംഗീകരിക്കുന്നു. ഈയര്‍ത്ഥത്തില്‍ ഞങ്ങള്‍ യാഥാസ്തികരാണ്‌-കുഴപ്പമില്ല.

7. വിദ്യാഭ്യാസത്തിന്റെ, അറിവിന്റെ, സംസ്കാരത്തിന്റെ, ഭൗതികമുന്നേറ്റത്തിന്റെ കാര്യത്തില്‍ സമുദായത്തിലെ പുതിയ തലമുറ നടത്തിയ മുന്നേറ്റത്തിനൊപ്പമെത്താന്‍ സമുദായ നേതൃത്വത്തിന്‌ കഴിഞ്ഞില്ല എന്നൊരു വിമര്‍ശനമുണ്ട്‌. എന്തു പറയുന്നു?

അതു ശരിയല്ല. സമുദായ നേതൃത്വം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയെ കുറിച്ച്‌ ചിന്തിക്കുകയും ആ വഴിക്ക്‌ പുതിയ തലമുറയെ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണ്‌ മര്‍കസ്‌ പോലുള്ള സ്ഥാപനങ്ങള്‍. ഇവിടെ ഇന്റര്‍നെറ്റ്‌ പോലും പഠന സഹായിയാണ്‌. ?എന്തെല്ലാം ആധുനിക വിനിമയ സൗകര്യങ്ങളുണേ്ടാ അതെല്ലാം ഇവിടെ വിദ്യാഭ്യാസത്തിന്‌ മാധ്യമമാകുന്നുണ്ട്‌. അതിനെല്ലാം സമുദായ നേതൃത്വത്തിന്റെ മേല്‍നോട്ടമുണ്ട്‌. അതില്ലാതെ, ഗുരുനാഥനില്ലാതെ കുട്ടികള്‍ കമ്പ്യൂട്ടറില്‍ നിന്ന്‌ പഠിക്കട്ടെ എന്ന നിലപാട്‌ പറ്റില്ല. ഗുരുനാഥന്‍ വേണം. ധാര്‍മിക മൂല്യങ്ങളെ കുറിച്ചുള്ള അറിവു പകരണം. അത്‌ സമുദായ നേതൃത്വത്തിന്റെ ദൗര്‍ബല്യമല്ല; ശക്തിയാണ്‌.

8. മുസ്ലിം സമുദായ നേതൃത്വത്തിനെതിരെയുണ്ടാകുന്ന മറ്റൊരു വിമര്‍ശനം ഐക്യമില്ലായ്മയാണ്‌. ശാഖാപരമായ ഭിന്നിപ്പുകള്‍, കര്‍മശാസ്ത്രപരമായ ഭിന്നിപ്പുകള്‍, സംഘടനാപരമായ ഭിന്നിപ്പുകള്‍, കൂടാതെ സംഘടനകള്‍ക്കകത്തെ ഭിന്നിപ്പുകള്‍. ഇതിനൊരു അവസാനമില്ലേ? ഐക്യത്തിനു കഴിയില്ലേ?

ഇന്ത്യയിലെ മുസ്ലിംകള്‍ പിന്നാക്കമായി തള്ളപ്പെട്ടു പോകാന്‍ ഒരു പ്രധാന കാരണം ഭിന്നിപ്പു തന്നെയാണ്‌. പക്ഷേ, ഈ ഭിന്നിപ്പുകളെല്ലാം ശാഖാപരമാണെന്ന്‌ പറഞ്ഞുകൂടാ. 1921വരെയും കേരള മുസ്ലിംകള്‍ക്കിടയില്‍ അടിസ്ഥാന പരമായി പറയത്തക്ക അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 21ന്‌ ശേഷം, ഇവിടെ ഐക്യസംഘം എന്ന പേരില്‍ ഒരു സംഘടന നിലവില്‍ വരികയും, പൗരാണിക മുസ്ലിംകള്‍ ആദരിച്ചും വിശ്വസിച്ചും പോരുന്നതെല്ലാം തെറ്റാണെന്ന്‌ പ്രചരിപ്പിച്ചു തുടങ്ങുകയും ചെയ്തപ്പോഴാണ്‌ ഭിന്നിപ്പ്‌ ഉടലെടുത്തത്‌.

9. സംഘടനാ പരമായ ഭിന്നിപ്പിന്റെ കാര്യമോ?

സംഘടനകളുടെ ഭിന്നിപ്പ്‌ അടുത്ത കാലത്ത്‌ കൂടുതലായി എന്നേയുള്ളൂ.

10. ഭിന്നിപ്പുകള്‍ക്കിടയിലും ഇടക്കിടെ മുസ്ലിം ഐക്യത്തെക്കുറിച്ചും ഐക്യവേദിയെ കുറിച്ചും കേള്‍ക്കാറുണ്ട്‌. അവയെല്ലാം താല്‍ക്കാലിക പ്രതിഭാസമായി ഒടുങ്ങുകയും ചെയ്യുകയാണ്‌. ഒരു സ്ഥിരം മുസ്ലിം ഐക്യവേദിയുടെ ആവശ്യമുണേ്ടാ? ഉണെ്ടങ്കില്‍ എന്തുകൊണ്ടത്‌ സാധ്യമാവുന്നില്ല?

ഇതേവരെ കണ്ടുവന്ന ഐക്യവേദികളൊക്കെയും ഒത്തുകൂടിപ്പിരിയല്‍ മാത്രമായിരുന്നു. അതുകൊണ്ടാണ്‌ സുന്നികള്‍ ഈ ഐക്യവേദികളില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്നത്‌. ഐക്യവേദി, സൗഹൃദവേദി എന്നൊക്കെ പറഞ്ഞ്‌ നാലാള്‍ ഒത്തുകൂടി ഐക്യം എന്നു പറയുകയും പുറത്തിറങ്ങുമ്പോള്‍ തന്നെ പരസ്പരം ദൂഷണം പറയുകയും ചെയ്യുന്ന ഏര്‍പ്പാട്‌ ആയിട്ടാണ്‌ അനുഭവപ്പെട്ടത്‌. അതാണ്‌ ഐക്യം ഉണ്ടാവാത്തത്‌. ഐക്യമുണ്ടാവണമെങ്കില്‍ പൗരാണിക മുസ്ലിംകള്‍, നല്ലവരായ മുസ്ലിംകള്‍, പഠിപ്പിച്ച മാര്‍ഗത്തിലേക്ക്‌ എല്ലാവരും മടങ്ങണം. ഐക്യത്തിലേക്ക്‌ മറ്റൊരു വഴിയുമില്ല.

11. സുന്നീ ഐക്യത്തിന്റെ കാര്യത്തില്‍?

ഞങ്ങളുടെ നിലപാട്‌ സുന്നീഐക്യം വേണം എന്നു തന്നെയാണ്‌. അതേ സമയം, സുന്നീ ഐക്യമെന്നാല്‍ സുന്നീ സംഘടനകളുടെ ലയനം എന്നല്ല അര്‍ത്ഥം. സംഘടനകള്‍ സംഘടനകളായി നിലനിന്നു കൊണ്ട്‌ ഒരു സംഘടന പറയുന്നതിനെ മറുപക്ഷത്തെ സംഘടന എതിര്‍ക്കാതിരിക്കുക. സുന്നീ വിരുദ്ധമായ നീക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന്‌ ചെറുക്കുക. വേദികളും പരിപാടികളും പരസ്പരം പങ്കിടുക. ഇത്രയും ചെയ്താല്‍ തന്നെ സുന്നീ ഐക്യമായി.


12.മുസ്ലിംകളുടെ സംഘടനാ ബാഹുല്യം രാഷ്ര്ടീയത്തിലേക്കും കടന്നുകയറുകയാണല്ലോ.
മുസ്ലിംകള്‍ക്കിടയില്‍ നിന്ന്‌ രണ്ടു രാഷ്ര്ടീയ പാര്‍ട്ടികള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. കേരളത്തിലിപ്പോള്‍ തന്നെ മുസ്ലിംകളെ കേന്ദ്രീകരിച്ച്‌ മൂന്ന്‌ രാഷ്ര്ടീയ പാര്‍ട്ടികള്‍ നിലവിലുണ്ട്‌. ഈ പെരുപ്പത്തെ എങ്ങനെ വിലയിരുത്തുന്നു?

തീര്‍ച്ചയായും മുസ്ലിം സമുദായത്തിന്‌ ഏറ്റവുമധികം അപകടം മാത്രമാണ്‌ അതുകൊണ്ട്‌ വരാന്‍ പോകുന്നത്‌. വോട്ടുകള്‍ ഭിന്നിച്ച്‌, ചിന്നിച്ചിതറും. മുസ്ലിം എം.പി.മാരുടെയും എം.എല്‍.എമാരുടെയും എണ്ണം കുറയലായിരിക്കും ആത്യന്തിക ഫലം. മുസ്ലിംകളുടെ അവകാശം അവര്‍ക്ക്‌ നല്‍കിയില്ലെങ്കിലും നില നില്‍ക്കാനാവുമെന്ന്‌ മറ്റു രാഷ്ര്ടീയ പാര്‍ട്ടികള്‍ മനസ്സിലാക്കും. അതു മുസ്ലിംകള്‍ക്ക്‌ വന്‍തോതില്‍ ദോഷം ചെയ്യും.

13. ഒരിക്കല്‍ കൂടി മര്‍കസ്‌ മഹാ സംഗമം കടന്നുപോകുകയാണ്‌. ഈ സമ്മേളനം ഈ കാലഘട്ടത്തിന്‌ നല്‍കുന്ന സന്ദേശമെന്താണ്‌?

ആത്മീയതയില്‍ ഊന്നിനിന്നു കൊണ്ട്‌ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുകയും മതമൈത്രിയും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ യത്നിക്കുകയും ചെയ്യുക.

അവസാനത്തെ ചോദ്യമായിരുന്നു ചോദിച്ചു കഴിഞ്ഞത്‌. എന്നാല്‍ ആത്മീയത എന്ന സംജ്ഞ ഉയര്‍ന്നു വന്നതുകൊണ്ട്‌ ഒരു ചോദ്യം കൂടി ഉദിക്കുന്നുണ്ട്‌. ഇസ്ലാമിക ആത്മീയതയുടെ പ്രതീകങ്ങളായ സൂഫിസവും ത്വരീഖത്തുമാണല്ലോ അടുത്ത കാലത്ത്‌ ഏറെ ദുരുപയോഗം ചെയ്യപ്പെട്ടത്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചത്‌? എന്തുകൊണ്ടാണ്‌ ചിലര്‍ക്ക്‌ ആത്മീയതയുടെ മറവില്‍ നിന്ന്‌ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചത്‌?

യഥാര്‍ത്ഥത്തില്‍, മനസ്സ്‌ ശുദ്ധീകരിച്ച്‌ വെളിച്ചമുണ്ടാക്കുക എന്നതാണ്‌ സൂഫിസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഭൗതികമായതെല്ലാം ഒഴിക്കുക എന്നോ ഉള്ളിലേക്ക്‌ ചുരുളുക എന്നോ താല്‍പര്യമില്ല. ഹൃദയ ശുദ്ധി കൈവരിക്കുക. അഹംഭാവം, ഗര്‍വ്വ്‌, അസൂയ, ഭൗതിക താല്‍പര്യത്തോടുള്ള അതിയായ ആകര്‍ഷണം, പൈശാചിക പ്രവണതകളോടുള്ള ആഗ്രഹം, എന്നിവയില്‍ നിന്നെല്ലാം ഹൃദയത്തെ ശുദ്ധീകരിച്ച്‌, സ്രഷ്ടാവായ അള്ളാഹുവിലേക്ക്‌ അടുക്കുക എന്നതാണ്‌ യഥാര്‍ത്ഥ സൂഫിസം. അതിലേക്ക്‌ എത്തിച്ചേരാന്‍ സമുന്നതരായ ഗുരുവര്യരുടെ ഉപദേശവും നിര്‍ദേശവും ശിക്ഷണവും അനിവാര്യമാണ്‌. അത്‌ സ്വീകരിക്കുന്നതിനെയാണ്‌ ത്വരീഖത്ത്‌ എന്ന്‌ പറയുന്നത്‌. ശൈഖ്‌ മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി, ശൈഖ്‌ അഹ്മദ്‌ കബീര്‍ രിഫാഈ, ഖാജാ മുഈനുദ്ദീന്‍ ചിശ്തി, മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ തുടങ്ങിയ ധാരാളം ഗുരുവര്യന്‍മാര്‍ ഈ വഴിയാണ്‌ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചു കൊടുത്തത്‌. അവരെ അധിക്ഷേപിക്കുന്നവരെ പോലും സത്യമാര്‍ഗത്തിലേക്ക്‌ കൊണ്ടുവരാനാണ്‌ അവര്‍ ശ്രമിച്ചത്‌. സൂഫിസത്തിന്റെയും ത്വരീഖത്തിന്റെയും വേഷമണിഞ്ഞ്‌ ധന സമ്പാദനത്തിന്റെയും സ്ഥാനമാനത്തിന്റെയും മാര്‍ഗം തിരയുന്നവര്‍ സ്വീകരിക്കുന്നത്‌ യഥാര്‍ത്ഥ സൂഫിസമോ ത്വരീഖത്തോ അല്ല. യഥാര്‍ത്ഥ പ്രവാചകന്‍മാര്‍ക്കെതിരെ പ്രവാചക വാദികള്‍ രംഗത്തുവന്നിരുന്നതു പോലെ, യഥാര്‍ത്ഥ ശൈഖുമാര്‍ക്കെതിരെ വ്യാജ ശൈഖുമാര്‍ രംഗത്തു വരുന്നതിനെ സുന്നികള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്‌. കള്ളവാദികളും പ്രവാചകത്വ വാദികളും ത്വരീഖത്തുവാദികളും എക്കാലത്തും ഉണ്ടായിട്ടുണ്ട്‌. അത്‌ കാലഘട്ടത്തിന്റെ പ്രത്യേകതയല്ല. എന്നാല്‍ ഈ വഴികളെയും വിശ്വാസ രീതികളെയും ദുരുപയോഗം ചെയ്യുമ്പോള്‍ യാതൊരു പ്രത്യേകതയുമില്ലെന്ന്‌ പറഞ്ഞ്‌ നോക്കിനില്‍ക്കാന്‍ സുന്നികള്‍ക്കാവില്ല. വ്യാജന്മാര്‍ക്കെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്യും. ഈ കാലഘട്ടത്തില്‍ അങ്ങനെ ചെയ്യുന്നത്‌ മുസ്ലിം ഉമ്മത്തിനും രാജ്യത്തിനും വേണ്ടിയാണ്‌

കാന്തപുരം.കോം പ്രസിദ്ധികരിച്ചത്‌
ഇവിടെ ഒറിജിനല്‍

1 comment:

prachaarakan said...

കാന്തപുരം ആലങ്ങാപൊയില്‍ അബൂബക്കര്‍ മുസ്ലിയാര്‍ ആരാണ്‌? എന്നൊരു ചോദ്യം. അതു കേരളത്തിന്റെ മുന്നിലേക്കെറിയുക. ഉത്തരങ്ങള്‍ തുരുതുരാ വന്നുവീഴും. രണ്ടും മൂന്നും നാലുമായിരിക്കില്ല. പത്തും പതിനാറുമായിരിക്കില്ല. ഓരോ കോണില്‍ നിന്നും ഒരുപാട്‌ ഉത്തരങ്ങള്‍ വരും. കാരണം, ഓരോരുത്തര്‍ക്കും ഓരോ കാഴ്ചയാണ്‌.

interview :kanthapuram /p.t . naser