Monday, March 02, 2009

ജമാഅത്തെ ഇസ്‌ലാമി: പാഴായ പരിശ്രമം


കെ എം റിയാളു / ഒ എം തരുവണ

ഓര്‍ക്കുന്നുണ്ടോ രിയാളുസാഹിബിനെ? ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ അംഗമായിരുന്ന, കിം എന്ന ദഅവ വിഭാഗത്തിന്റെ തലപ്പത്തുണ്ടായിരുന്ന, മാധ്യമം ഉള്‍പ്പെടെ പല ജമാഅത്ത്‌ സംരംഭങ്ങളിലും സജീവസാന്നിധ്യമായിരുന്ന രിയാളുസാഹിബ്‌ ഇപ്പോള്‍ എവിടെ? കര്‍മനിരതനായ ഈ ജമാഅത്ത്‌നേതാവ്‌ എങ്ങനെയാണു ജമാഅത്ത്‌ നേതൃനിരയില്‍ നിന്നു തിരോഭവിച്ചത്‌?പ്രാസ്ഥാനികസങ്കുചിതത്വവും സംഘടനാ പക്ഷപാതിത്വവും ഭൗതികപ്രമത്തതയും ചേര്‍ന്നു സങ്കീര്‍ണമാക്കിയ ജമാഅത്ത്‌കൂട്ടായ്‌മയില്‍നിന്നു സ്വയം രക്ഷപ്പെട്ടു ദഅവാ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന രിയാളു സാഹിബ്‌ തന്റെ പൂര്‍വ്വാശ്രമത്തിലെ ദുരനുഭവങ്ങളെക്കുറിച്ചു സംസാരിക്കുന്നു. ജമാഅത്ത്‌ നേതൃത്വത്തിന്റെ പിഴച്ചപോക്കില്‍ മനംനൊന്തു പിന്മാറിയ നിരവധി പേരുണ്ട്‌. അവെരയെല്ലാം സംഘടന പിന്നീട്‌ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. രിസാലയുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍..
സജീവമായി ജമാഅത്ത്‌ നേതൃനിരയില്‍ ഉണ്ടായിരുന്ന ആളാണല്ലോ താങ്കള്‍. ഇപ്പോള്‍ ആ രംഗത്ത്‌ കാണുന്നില്ല?

അതിന്റെ അടിസ്ഥാനപരമായ കാരണം പറയാം. അല്ലാഹു പ്രവാചകന്മാരെ അയച്ചിരിക്കുന്നത്‌ ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കാന്‍ വേണ്ടിയാണ്‌; അല്ലാഹുവിലേക്കുള്ള മാര്‍ഗദര്‍ശനം. അങ്ങനെ മാര്‍ഗദര്‍ശനം ലഭിച്ചവര്‍ക്ക്‌ ഇസ്‌ലാ മികജീവിതരീതി പഠിപ്പിക്കുകയാണ്‌ രണ്ടാമത്തെ പ്രവാചക താത്‌പര്യം. പ്രവാചകന്‍മാര്‍ വരുമ്പോള്‍ മുസ്‌ലിംകള്‍ ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ അല്ലാഹുവിനെ അവിശ്വാസികളായ ജനതക്കു പരിചയപ്പെടുത്തണം. നൂഹ്‌(അ), ഇബ്രാഹിംനബി(അ), മുഹമ്മദ്‌നബി(സ) തുടങ്ങിയവരെല്ലാം ആദ്യം ചെയ്‌തത്‌ മുശ്‌രിക്കുകളെ സംബോധന ചെയ്യുകയാണ്‌. വിശ്വസിച്ചവരെ ദീനിന്റെ കാര്യങ്ങള്‍ പഠിപ്പിക്കുക രണ്ടാംഘട്ടമാണ്‌.മുസ്‌ലിംകള്‍ എവിടെ ജീവിക്കുന്നുവോ അവിടെയെല്ലാം അവരുടെ പ്രഥമ കടമ ഇസ്‌ലാമിനെ മറ്റുള്ളവരില്‍ എത്തിക്കുകയാണ്‌. ഈ വസ്‌തുത ഓര്‍ക്കേണ്ടവര്‍ അതു മറന്നുപോയി. ഈ ദഅ്‌വാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം എന്നു ധരിച്ചാണ്‌ ഞാന്‍ ജമാഅത്തെഇസ്‌ലാമിയിലേക്കു വരുന്നത്‌. അന്ന്‌ കേരളഇസ്‌ലാമിക്‌ മിഷന്‍ (കിം) എന്നപേരില്‍ ഒരു സ്ഥാപനമുണ്ടായിരുന്നു. 1981ല്‍ അതിന്റെ വൈസ്‌പ്രസിഡന്റായിട്ടാണു ഞാന്‍ വരുന്നത്‌. പിന്നീട്‌ പ്രസിഡന്റായി. അമുസ്‌ലിംകള്‍ക്കിടയില്‍ എങ്ങനെ ഇസ്‌ലാമിനെ പഠിപ്പിക്കാനാവും എന്നതായിരുന്നു എന്റെ പഠനവിഷയം. ആറുവര്‍ഷം ഞാനതിനെക്കുറിച്ചു പഠിച്ചു.`കിം' ആദ്യം സ്വതന്ത്രസ്ഥാപനമായിരുന്നു. 1986ലോ 87ലോ ജമാഅത്തെഇസ്‌ലാമി അത്‌ അവരുടെ നിയന്ത്രണത്തിലാക്കി. ജനങ്ങള്‍ക്ക്‌ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നത്‌ അവര്‍ക്ക്‌ സ്വീകാര്യമായില്ല. ജമാഅത്ത്‌ നിയന്ത്രണത്തിലായതോടെ അവരെന്നെ അതില്‍നിന്നു പുറത്താക്കി.

ജമാഅത്ത്‌ നേതൃനിരയിലുള്ള ഒരാളായിട്ടാണല്ലോ താങ്കള്‍ അറിയപ്പെടുന്നത്‌?

അതൊക്കെ ഈയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ്‌. ദഅവത്ത്‌ ലക്ഷ്യമാക്കി മാത്രമാണ്‌ ഞാനവരുമായി ബന്ധപ്പെട്ടത്‌.

മാധ്യമത്തിന്റെ തുടക്കക്കാരനാണല്ലോ താങ്കള്‍?

ഒരു പത്രം വേണമെന്ന്‌ തീരുമാനിച്ചപ്പോള്‍ അവരാ ചുമതല എന്നെ ഏല്‍പിച്ചതാണ്‌. ആവുന്നതു ചെയ്‌തുവെന്നു മാത്രം. പത്രം എന്റെ വിഷയമായിരുന്നില്ല. മുസ്‌ലിംകള്‍ക്കൊരു പത്രം വേണം എന്നതുശരി; അതു ഞാന്‍ ഉണ്ടാക്കണം എന്നഭിപ്രായം എനിക്കില്ലായിരുന്നു. അതിനു വേണ്ടി ഒരുപാട്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഘടന ഏല്‍പിച്ച ചുമതല എന്ന നിലക്കാണ്‌. എന്റെ വിഷയം എങ്ങനെ അമുസ്‌ലിംകള്‍ക്ക്‌ ഇസ്‌ലാം പരിചപ്പെടുത്താമെന്നതായിരുന്നു. അതിന്റെ ശരിയായവിധം ഞാന്‍ ഖുര്‍ആനില്‍നിന്നും പ്രവാചകന്മാരുടെ രീതികളില്‍ നിന്നും പഠിച്ചു. പക്ഷേ, അത്‌ ജമാഅത്തുകാര്‍ക്കു പറ്റിയില്ല. 1987ല്‍ `കിം' ല്‍നിന്ന്‌ അവരെന്നെ പിരിച്ചുവിട്ടു. ദഅവത്തിനെക്കുറിച്ചു സ്റ്റേജില്‍ കയറി പറയാം; കേള്‍ക്കാം. എന്നാല്‍ നബിമാര്‍ ദഅവത്ത്‌ ചെയ്‌ത രീതി ജമാഅത്തിനു പറ്റില്ല. അതപകടമാണെന്നാണ്‌ ജമാഅത്ത്‌ പറയുന്നത്‌.


ഏതു കാലത്താണു ജമാഅത്തുമായി ബന്ധപ്പെട്ടു തുടങ്ങിയത്‌?
എനിക്കു നേരത്തെതന്നെ ജമാഅത്ത്‌ ബന്ധമുണ്ടായിരുന്നു. എന്റെ ജ്യേഷ്‌ഠന്‍ ജമാഅത്തുകാരനായിരുന്നു. 1963മുതല്‍ 1980 വരെ കുവൈത്തിലായിരുന്നു. അവിടെയും ജമാഅത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ദീനീദഅവത്തിന്‌ അവസരം ഉണ്ടാകും എന്നുപറഞ്ഞാണ്‌ പിന്നീട്‌ സജീവമായി ജമാഅത്തിനൊപ്പം ചേരുന്നത്‌. നോക്കുമ്പോള്‍ ദഅവത്ത്‌ നബിമാര്‍ നടത്തിയപോലെ നടത്താന്‍ പറ്റില്ല. ജമാഅത്തെ ഇസ്‌ലാമിയിലേക്ക്‌ ആളുകളെ ക്ഷണിക്കലാണ്‌ അവരുടെ ദഅവത്ത്‌. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കു ക്ഷണിക്കാനാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. ഇവര്‍ പറയുന്നത്‌ മൗദൂദിയുടെ മാര്‍ഗത്തിലേക്ക്‌ ക്ഷണിക്കണമെന്നാണ്‌. അല്ലാഹു കല്‍പ്പിച്ചതെന്താണ്‌, ഇവര്‍ പറയുന്നതെന്താണ്‌? ഇതു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ ആ വിഭാഗം.

ഒരു സംഘടനയുടെ മാര്‍ഗത്തിലേക്കല്ലാതെ ഒരാളെ വിശ്വാസത്തിലേക്കു ക്ഷണിക്കുന്നത്‌ സ്വീകാര്യമല്ലെന്നര്‍ത്ഥം?

അതെ, ഇത്‌ ഖുര്‍ആന്റെ താത്‌പര്യത്തിനെതിരാണ്‌. ഖുര്‍ആന്‍ പറയുന്നതല്ല അവര്‍ക്കു കാര്യം; മൗദൂദി പറയുന്നതാണ്‌. ഖുര്‍ആനു പകരം മൗദൂദി സാഹിത്യത്തിലേക്കും ചിന്തയിലേക്കുമാണ്‌ അവര്‍ ജനങ്ങളെ ക്ഷണിക്കുന്നത്‌. മൗലികമായ ഈ വിഷയത്തിലാണു ഞാനും ജമാഅത്തെഇസ്‌ലാമിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്‌.അന്നുമുതല്‍ അവരെന്നെ പുറത്താക്കാന്‍ ശ്രമിച്ചതാണ്‌. കെസി അബ്‌ദുല്ല മൗലവി അതിനു സമ്മതിച്ചില്ല. കെസി ദഅവാമൈന്റായിരുന്നു. നിരക്ഷരരായ ഒരു ജനതയില്‍നിന്ന്‌ അല്ലാഹു ഒരാളെ പ്രവാചകനാക്കിയെന്നു വിശുദ്ധഖുര്‍ആന്‍ പറയുന്നു. അദ്ദേഹത്തിന്റെ ദൗത്യം നിരക്ഷരരായ ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ചുകൊടുക്കുകയാണ്‌. അന്നു വിശ്വാസികളില്ലല്ലോ. നബി(സ) ആദ്യം ചെയ്‌തത്‌ അവിശ്വാസികള്‍ക്കു ഖുര്‍ആന്‍ ഓതിക്കൊടുക്കുകയാണ്‌. ഖുര്‍ആന്‍ ഓതിക്കൊടുക്കുക എന്നുപറയുന്നതാണ്‌ ജമാഅത്തിനുപേടി. മൗദൂദിയുടെ പുസ്‌തകം കൊടുത്താല്‍ കുഴപ്പമില്ല.

ഖുര്‍ആന്‍ ആശയം തന്നെയല്ലേ ഈ പുസ്‌തകങ്ങള്‍?

ആയത്തുകള്‍ ഓതിക്കൊടുത്തുവെന്നാണു ഖുര്‍ആന്റെ സുവ്യക്തമായ പരാമര്‍ശം. അതിന്റെ വിശദീകരണമല്ല. ഖുര്‍ആന്‍ ആയത്തുകളുടെ പ്രത്യേകത അത്‌ അല്ലാഹുവിന്റെതാണ്‌. ഈ പറയുന്ന വിശദീകരണം മനുഷ്യന്റെതാണ്‌. മനുഷ്യ ഹൃദയങ്ങളെ മാറ്റാന്‍ കെല്‍പ്പുള്ളത്‌ അല്ലാഹുവിന്റെ കലാമിനാണ്‌.ഇതു നബി(സ)യുടെ കാര്യം മാത്രമല്ല; ലോകത്തു വന്ന എല്ലാ പ്രവാചകന്മാരുടെയും രീതിയാണ്‌. അവര്‍ ജനങ്ങള്‍ക്കുമുമ്പില്‍വച്ചത്‌ അല്ലാഹുവിന്റെ കലാമാണ്‌. അതിനെക്കാള്‍ മെച്ചപ്പെട്ട ഒന്നുണ്ടെങ്കില്‍ അത്‌ അല്ലാഹു അവന്റെ പ്രവാചകന്മാരെ പഠിപ്പിക്കുമായിരുന്നു. അല്ലാഹുവിന്റെ ആയത്തുകള്‍ അത്ഭുതകരമാംവിധം പവര്‍ഫുള്‍ ആണ്‌.

ദഅവത്ത്‌ എങ്ങനെയാവണമെന്നാണ്‌ ജമാഅത്തെ ഇസ്‌ലാമി പറയുന്നത്‌?

ഞങ്ങളുടെ മാഹിരീതിയില്‍ പറഞ്ഞാല്‍; `മോളെ കാണിച്ച്‌ ഉമ്മാനെ കഴിച്ചുകൊടുക്കുക' എന്നതാണ്‌ ജമാഅത്തെഇസ്‌ലാമിയുടെ രീതി. ദഅവത്ത്‌ എന്നുപറഞ്ഞ്‌ പാര്‍ട്ടിയിലേക്ക്‌ ആളെ കൂട്ടുകയാണവര്‍. സത്യത്തില്‍ ദീനീദഅവത്ത്‌ അവരുടെ ഉദ്ദേശ്യത്തിലില്ല. തര്‍ക്കം വന്നാല്‍ ഞങ്ങള്‍ ദഅവത്തേ നടത്തുന്നുള്ളൂ എന്നു പറഞ്ഞ്‌ അട്ടഹസിക്കും. പി.കോയ ഒരു സര്‍വ്വേ നടത്തി. ജമാഅത്ത്‌ ഒന്നും ചെയ്യുന്നില്ല, അവര്‍ വെറും ആത്മവഞ്ചന മാത്രമാണു കാണിക്കുന്നത്‌ എന്നെഴുതി. അപ്പോഴതാ അവരുടെ പത്രവും പ്രബോധനവുമൊക്കെ ഞങ്ങള്‍ ദഅവത്തേ നടത്തുന്നുള്ളൂ എന്നുപറഞ്ഞു വലിയ അട്ടഹാസം. ആത്മവഞ്ചന എന്നു കോയ എഴുതിയതു മര്‍മ്മത്തു കൊണ്ടു; പഴയ ചെരിപ്പുകൊണ്ടു മുഖത്തടിച്ചതു പോലെയായി. ദഅവത്ത്‌ ജമാഅത്തെഇസ്‌ലാമിയുടെ ഉദ്ദേശ്യമോ ലക്ഷ്യമോ അല്ല. അതുപറഞ്ഞ്‌ ആളെക്കൂട്ടുക. അതുപറഞ്ഞാല്‍ നന്നായി കാശു കിട്ടും. ആരെങ്കിലുംവഴി മുസ്‌ലിമായവരെ കാണിച്ച്‌ ഇതു ഞങ്ങളുടെ ശ്രമമാണെന്നു പറയും. ഒരിക്കലുമല്ലേയല്ല. ഏതോവിധത്തില്‍ പൊന്നാനിപ്പോയി വന്നവരെ സംഘടിപ്പിച്ച്‌ പഠിപ്പിച്ച്‌ ഇതു ഞങ്ങളുടേതാണെന്നു വരുത്തും. ഇവര്‍ വഴി ഇസ്‌ലാം സ്വീകരിച്ചുവെന്നാണു ജനം ധരിക്കുക. ഇവര്‍ക്ക്‌ നേരിട്ടു ദഅവ നടത്താന്‍ ധൈര്യമില്ല. ആരെ ഭയക്കുന്നു ഇവര്‍; അല്ലാഹുവിനെയല്ലാതെ? പിന്നെന്ത്‌ ഈമാന്‍? എന്ത്‌ ഇസ്‌ലാം? എന്തു പ്രസംഗം? ഇത്‌ വെറും പുസ്‌തകക്കച്ചവടമാണ്‌.നബി(സ) ചെയ്‌തതുപോലെ ദഅവത്ത്‌ ചെയ്യണം. പകരം നമ്മളൊരു പുസ്‌തകമടിപ്പിച്ച്‌ അതുകാണിച്ചു ക്ഷണിച്ചാല്‍ അതു ശരിയായ ദഅവത്തല്ല.

ആദ്യമായി സംഘടനയില്‍ വരുന്നവരില്‍നിന്നു പ്രതിജ്ഞ വാങ്ങലും ചൊല്ലിക്കലുമൊക്കെ ഇവരുടെ നടപടിയാണല്ലോ. അതെക്കുറിച്ച്‌?

സംഘടന എന്നത്‌ ബ്രിട്ടീഷുകാരില്‍നിന്ന്‌ നാം കടംകൊണ്ടതാണ്‌. നമ്മുടെ സലഫുകളൊന്നും സംഘടന ഉണ്ടാക്കിയിട്ടില്ല. ഇമാമീങ്ങളോ മുജ്‌തഹിദുകളോ സംഘടന ഉണ്ടാക്കിയിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയാണത്‌. സംഘടന തെറ്റാണെന്നു ഞാന്‍ പറയുന്നില്ല. എന്നാല്‍ അതു മൗലികമല്ല. സംഘടനയുടെ, പ്രത്യേകിച്ച്‌ ജമാഅത്തെഇസ്‌ലാമിയുടെ സ്വഭാവം: അല്ലാഹുവിന്റെ നിയമം ലംഘിച്ചാല്‍ ഒരു നടപടിയുണ്ടാവുകയില്ല. അവര്‍ ഉണ്ടാക്കിയ നിയമം തെറ്റിച്ചാല്‍ ഭയങ്കര നടപടിയാണ്‌.

ഒ.അബ്‌ദുല്ലയുടെ അനുഭവം?

അതു ഓര്‍മിപ്പിച്ചത്‌ നന്നായി. ഒ അബ്‌ദുല്ല ആണത്തമുള്ള സ്‌ത്രീയുടെ മകനാണ്‌. ചുളുങ്ങാതെ, ചുളിയാതെ കാര്യം ആരുടെ മുഖത്തു നോക്കിയും പറയും. ഇതവര്‍ക്കു പറ്റൂല. ഇതുകൊണ്ടാണയാളെ പുറത്താക്കിയത്‌. അയാളുടെ പേരില്‍ ഇപ്പോഴും ഒരു കുറ്റവും പറയാനില്ല. ഇല്ലാത്ത കുറ്റമാണു പറയുന്നത്‌. മറ്റുള്ളവരെ നിന്ദ്യരാക്കുന്നതിലും മറ്റുള്ളവരെ ഇടിച്ചുതാഴ്‌ത്തുന്നതിലും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തവരാണ്‌ ജമാഅത്തുകാര്‍. സിദ്ദീഖ്‌ സാഹിബ്‌ പറഞ്ഞ കളവുകളെല്ലാം അബ്‌ദുല്ലസാഹിബ്‌ എഴുതിയപ്പോഴാണു മാപ്പുപറയാന്‍ വന്നിരിക്കുന്നത്‌. അങ്ങനെയാണോ മാപ്പുപറയല്‍? എനിക്കു മനസ്സമാധാനമായി. എന്റെ സ്‌നേഹിതനായ ഫൈസല്‍ വൈത്തിരിയെ (അയാള്‍ ജമാഅത്തുകാരനാണ്‌) ഞാന്‍ വിളിച്ചുപറഞ്ഞു; നിരപരാധിയായ എന്റെ പേരില്‍ ആക്ഷേപം പറഞ്ഞതിലെ സങ്കടം തീര്‍ന്നുവെന്ന്‌. കളവുപറയുന്നതിലും നുണ പ്രചരിപ്പിക്കുന്നതിലും ആര്‍ക്കെങ്കിലും അവാര്‍ഡ്‌ കൊടുക്കുകയാണെങ്കില്‍ അത്‌ സിദ്ദീഖ്‌ ഹസന്‍സാഹിബിനാണു കൊടുക്കേണ്ടത്‌; ജമാഅത്തെ ഇസ്‌ലാമിക്കും.സംഘടനയില്‍ സിദ്ദീഖ്‌ഹസന്‍ ചെയ്‌ത കെടുകാര്യസ്ഥതയുടെ ദുരിതം തീരണമെങ്കില്‍ 25വര്‍ഷം പിടിക്കുമെന്നാണ്‌ ജമാഅത്തുകാരായ പ്രവര്‍ത്തകര്‍ പറയുന്നത്‌. ഞാന്‍ ഒരു ഹിന്ദുസ്‌ത്രീയെ വിവാഹം ചെയ്‌ത്‌ ഹൈദരാബാദില്‍ കൂടിയിരിക്കുകയാണെന്നാണ്‌ ഇവര്‍ പ്രചരിപ്പിച്ചത്‌. ഇത്‌ ജമാഅത്ത്‌ ഓഫീസില്‍നിന്ന്‌ എസ്‌എ റശീദ്‌സാഹിബ്‌ എന്നയാള്‍ പറഞ്ഞതാണ്‌; ചേന്ദമംഗല്ലൂര്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പാള്‍. ഇപ്പോള്‍ പ്രിന്‍സിപ്പാളാണോ എന്നെനിക്കറിയില്ല. ഇത്ര ശുദ്ധമായ നുണ എന്റെ ജീവിതത്തില്‍ ഒരാളും പറഞ്ഞിട്ടില്ല. ഞാന്‍ വിവാഹം ചെയ്‌തത്‌ ഒരു പുതുമുസ്‌ലിമിനെയാണ്‌. കുവൈത്തിലെ ഐപിസി എന്ന സ്ഥാപനത്തിലെ ആളുകളുടെ സാന്നിധ്യത്തിലാണ്‌ ആ കല്യാണം നടന്നത്‌. ഐപിസിയെ തള്ളിപ്പറയാന്‍ സിദ്ദീഖ്‌ഹസനോ ജമാഅത്തെ ഇസ്‌ലാമിക്കോ കഴിയുമോ? എനിക്കതില്‍ യാതൊരു പരിഭവവുമില്ല. എന്റെ കര്‍മം കൊണ്ട്‌ എനിക്ക്‌ സ്വര്‍ഗം കിട്ടുകയില്ലായിരിക്കും. ഇവര്‍ പറഞ്ഞ നുണകളുടെ കാരണത്താല്‍ എന്റെതെറ്റുകള്‍ പൊറുക്കപ്പെടും. അതിനാല്‍ ഞാന്‍ സന്തുഷ്‌ടനാണ്‌. അവര്‍ക്ക്‌ ചോക്ക്‌ലേറ്റ്‌ വാങ്ങിക്കൊടുക്കാനും ഒരുക്കമാണ്‌. ഇതിലും രസകരമാണ്‌ മറ്റൊരു നുണ. തിരുവനന്തപുരത്ത്‌ കുറെ ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും ചേര്‍ന്ന്‌ ഒരു ദഅവായോഗം സംഘടിപ്പിച്ചു, എന്നെ ക്ഷണിച്ചു. സ്‌ത്രീകളും പുരുഷന്മാരും അടങ്ങിയ വലിയ സദസ്സ്‌. ഞാന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സില്‍നിന്ന്‌ ഒരാള്‍ ചോദിച്ചു: ``താങ്കളെ ഈ പരിപാടിക്കു ക്ഷണിച്ചതറിഞ്ഞ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പറഞ്ഞത്‌, അഞ്ചാമതൊരു വിവാഹം ചെയ്‌തതിനു ജമാഅത്തില്‍നിന്നു പുറത്താക്കിയ ആളാണ്‌ ഈ രിയാളു എന്നാണ്‌. ഇതുശരിയാണോ?'' മാന്യന്മാരുടെ ഒരു സദസ്സില്‍വച്ച്‌ ഇങ്ങനെ ഒരുചോദ്യം വന്നാല്‍ എന്താണ്‌ അവസ്ഥ? `അതുപറഞ്ഞയാളോട്‌ കടലാസില്‍ എഴുതി ഒപ്പിട്ടുതരാന്‍ പറയുക. എന്നാല്‍ നിയമനടപടി സ്വീകരിച്ചു ഞാനയാള്‍ക്കു കാണിച്ചുകൊടുക്കും' എന്നു ഞാന്‍ മറുപടി പറഞ്ഞു. ഒരു മുസ്‌ലിമിനെക്കുറിച്ചു പറയാന്‍ പാടില്ലാത്ത അങ്ങേയറ്റത്തെ തോന്നിവാസമാണ്‌ ഈ പറഞ്ഞിരിക്കുന്നത്‌. അപമാനിക്കാന്‍ എന്തും അവര്‍ പറയും. അഞ്ചുനേരം നിസ്‌കരിക്കുന്ന ഒരു വിശ്വാസിയെ അപമാനിക്കരുത്‌ എന്ന്‌ ഇതുവരെ അവര്‍ക്കു മനസ്സിലായിട്ടില്ല. സ്വന്തം കാര്യത്തിന്‌ എന്തുകളവും അവര്‍ പറയും. ഇതുപോലെ ഒരുപാട്‌ കാര്യങ്ങളുണ്ട്‌.ജമാഅത്തിന്റെ രാഷ്‌ട്രീയ നിലപാടുകളോടു താങ്കള്‍ യോജിച്ചുവെന്നു പറയുന്നത്‌?അതുശരിയല്ല; ഞാന്‍ ജമാഅത്തുമായി സജീവ ബന്ധമുണ്ടാകുന്നത്‌ 1980 മുതലാണ്‌. അന്നുമുതല്‍ അവരുമായി എനിക്കു വിയോജിപ്പുണ്ട്‌. അതു ദഅ്‌വത്തിന്റെ കാര്യത്തിലാണ്‌. അതിന്റെ പേരില്‍ എന്നെ പുറത്താക്കാന്‍ പലതവണ ശ്രമിച്ചു. ഞാന്‍ പറഞ്ഞല്ലോ; കെ സിയാണു തടസ്സം നിന്നത്‌. ജമാഅത്തിന്റെ രാഷ്‌ട്രീയ നിലപാട്‌ എന്തായാലും എനിക്കതില്‍ താത്‌പര്യമില്ല. ഇവര്‍ ദഅ്‌വത്ത്‌ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ കരുതി സത്യസന്ധമാണെന്ന്‌. ആ കാപട്യം തിരിച്ചറിയാന്‍ എനിക്കായില്ല. അതെന്റെ വിവേകക്കുറവാണ്‌. ദഅവത്താണ്‌ പ്രശ്‌നം, അതിനവര്‍ക്കു കഴിയില്ല; താത്‌പര്യവുമില്ല. അതുമുടക്കാന്‍ ആവുന്നതെല്ലാം അവര്‍ ചെയ്യും. ദുബൈയില്‍ എനിക്കെതിരെ അവരൊരു ചര്‍ച്ച വച്ചു; നാഫിഅ്‌ ജംഇയ്യത്തുല്‍ ഇസ്‌ലാമി എന്നുപറയുന്ന ഒരു സ്ഥാപനത്തില്‍. ഒപി അബ്‌ദുസ്സലാം മൗലവിയുടെ ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം. ഇന്ത്യയുടെ സങ്കീര്‍ണസാഹചര്യത്തില്‍ ദഅവത്ത്‌ നടക്കുകയില്ല എന്നതിനുള്ള തെളിവുകളാണ്‌ അദ്ദേഹം അതില്‍ സമര്‍ത്ഥിച്ചത്‌. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്‍ ഏല്‍പ്പിച്ച കാര്യം നടക്കില്ല എന്നു ഞാന്‍ വിശ്വിസിക്കുന്നില്ല. നടക്കാത്ത കാര്യം അല്ലാഹു നമ്മെ ഏല്‍പിക്കുമോ? അല്ലാഹു ഏല്‍പിച്ച കാര്യത്തിനിറങ്ങിയാല്‍ അതിനെന്തു തടസ്സമുണ്ടെങ്കിലും അല്ലാഹു തന്നെ തട്ടിമാറ്റുമെന്നു വിശ്വസിക്കണം മുസ്‌ലിം. ഫിര്‍ഔന്റെ മിസ്‌റില്‍ ദഅ്‌വത്ത്‌ നടത്താന്‍ മൂസാനബി ധൈര്യം കാണിച്ചില്ലേ?ബനീ ഇസ്‌റാഈലില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ മുഴുവന്‍ കൊല്ലുന്ന കാലമായിരുന്നില്ലേ അത്‌? അതിനെക്കാള്‍ സങ്കീര്‍ണതയുണ്ടോ ഇവിടെ?

മൗദൂദി സാഹിബ്‌ വിഭാവനം ചെയ്‌തതില്‍ വന്ന പിഴവാണോ ഇത്‌,

അല്ല; പിന്നീടുവന്നവര്‍ ഉണ്ടാക്കിയ അട്ടിമറിയോ?മൗദൂദി സാഹിബ്‌ ചിശ്‌തിയ്യാ പരമ്പരയില്‍പെട്ട കുടുംബത്തില്‍ പിറന്ന സയ്യിദാണ്‌. അദ്ദേഹത്തിന്‌ ചില പാകപ്പിഴവുകള്‍ വന്നുവെന്നതു നമുക്കൊക്കെ അറിയാവുന്നതാണല്ലോ. മൗലികമായ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്‌. 1947 വരെ അവിഭക്ത ഇന്ത്യയിലാണ്‌ അദ്ദേഹം ജീവിച്ചത്‌. മഹാഭൂരിപക്ഷം അമുസ്‌ലിംകളും ന്യൂനപക്ഷമായി മുസ്‌ലിംകളും അധിവസിക്കുന്ന സാഹചര്യം. ഈ സാഹചര്യത്തില്‍ അദ്ദേഹം പറഞ്ഞത്‌ ഉള്ള മുസ്‌ലിംകളെ സംസ്‌കരിക്കാനും അമുസ്‌ലിംകള്‍ക്കു ദഅ്‌വത്ത്‌ നടത്താനുമാണ്‌. ഇന്ത്യ വിഭജിക്കുമെന്ന ഘട്ടമായപ്പോള്‍ ഇന്ത്യയില്‍ അവശേഷിക്കുന്ന ജമാഅത്തുകാര്‍ക്ക്‌ അദ്ദേഹം നല്‍കിയ ഉപദേശത്തിലുള്ളത്‌ നിങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇസ്‌ലാം എത്തിക്കണം, അതിന്‌ എല്ലാ ഭാഷകളിലും ഖുര്‍ആന്‍ അവര്‍ക്കു എത്തിക്കണമെന്നാണ്‌. പിന്നീടദ്ദേഹം പാകിസ്ഥാനിലേക്കുപോയി. അവിടെ മഹാഭൂരിപക്ഷം മുസ്‌ലിംകളും ചെറിയ ന്യൂനപക്ഷം അമുസ്‌ലിംകളുമായിരുന്നു. അവിടെ ഒരു മുസ്‌ലിം രാഷ്‌ട്രമാണ്‌ അദ്ദേഹം കാണുന്നത്‌. ആ രാഷ്‌ട്രത്തെ സംസ്‌കരിക്കാനും ഇസ്‌ലാമികവത്‌കരിക്കാനുമാണ്‌ അദ്ദേഹം സമയം ചെലവാക്കിയത്‌.എന്നാല്‍ മൗദൂദിയെ തഖ്‌ലീദ്‌ ചെയ്‌ത ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിക്കു പിഴച്ചു. മൗദൂദി ഇന്ത്യയിലായിരുന്നപ്പോള്‍ രാഷ്‌ട്രീയ നിലപാടുകള്‍ പറഞ്ഞിരുന്നെങ്കിലും ഇവിടെ അദ്ദേഹം ഉദ്ദേശിച്ചത്‌ ദഅവത്താണ്‌. രാഷ്‌ട്രീയ ആശയം നടപ്പാക്കാന്‍ പാകിസ്ഥാന്‍ സാഹചര്യമാണദ്ദേഹം കണ്ടത്‌. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രണ്ടും വേര്‍തിരിക്കാനാവാതെ കൂട്ടിക്കുഴച്ചു തലയിലേറ്റി. മൗദൂദിയുടെ ഇന്ത്യന്‍താത്‌പര്യവും നേടിയില്ല, പാകിസ്ഥാനീ താത്‌പര്യത്തിലും എത്തിയില്ല. ഇങ്ങനെയാണു ജമാഅത്തിനു ദിശ തെറ്റിയത്‌. ഒടുവില്‍ സ്വയംഗവേഷകരായി ഇജ്‌തിഹാദിനിറങ്ങി. ഇജ്‌തിഹാദില്‍ പിഴച്ചാല്‍ ഒരുകൂലി കിട്ടുമെന്ന്‌ കരുതി എന്തും ഇജ്‌തിഹാദ്‌ ചെയ്യാമെന്നുള്ള നിലപാടിലാണ്‌ അവരിപ്പോള്‍ ഉള്ളത്‌.മൗദൂദി സാഹിബ്‌ ഇന്ത്യന്‍ ജമാഅത്തിനു നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പൂര്‍ണമായി തള്ളിയിട്ട്‌ പാകിസ്ഥാനുവേണ്ടി അദ്ദേഹം പറഞ്ഞത്‌ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്‌ ജമാഅത്ത്‌. പാക്‌ ജമാഅത്ത്‌ ഭരണഘടനയില്‍ ഹുകൂമത്തെ ഇലാഹി ലക്ഷ്യമായി മൗദൂദി പറഞ്ഞപ്പോള്‍ ഇന്ത്യന്‍ ജമാഅത്തും അതു ഭരണഘടനയില്‍ കയറ്റി. ഇന്ത്യയില്‍ ഇതു ലക്ഷ്യമാക്കേണ്ട കാര്യമില്ലെന്നു തിരിച്ചറിയാന്‍ ഇവിടുത്തെ നേതൃത്വത്തിനു പ്രാപ്‌തിയുണ്ടായില്ല. അവിടെ നാല്‌ അസി.അമീറുമാര്‍, അപ്പോള്‍ ഇവിടെയും നാല്‌! ചാണിനു ചാണായി തഖ്‌ലീദ്‌ ചെയ്യുകയല്ലാതെ സ്വയം ചിന്തിക്കുന്ന പരിപാടിയേ ഇവര്‍ക്കില്ല.പഴയ നിലപാടുകളില്‍ നിന്നു ജമാഅത്ത്‌ പിറകോട്ടു പോകുന്നല്ലോ. ഹുകൂമത്തെ ഇലാഹി ഉപേക്ഷിച്ചു. ഇപ്പോള്‍ രാഷ്‌ട്രീയപ്രവേശനത്തിന്‌ ഒരുങ്ങുന്നു?പാകിസ്ഥാനില്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചാല്‍ ഇവിടെയും പ്രവേശിക്കണമല്ലോ, എന്നാലല്ലേ അന്ധമായ തഖ്‌ലീദാവുകയുള്ളു.
വോട്ടുചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാറിനോട്‌ സഹകരിക്കരുതെന്നുമായിരുന്നല്ലോ പഴയ നിലപാട്‌?
മൗദൂദിസാഹിബ്‌ ഇന്ത്യയിലായിരുന്നപ്പോള്‍ ഇവിടത്തെ സര്‍ക്കാരിനു വോട്ടുചെയ്യുന്നത്‌ താഗൂത്തിനു വോട്ടുചെയ്യലാണെന്നു സ്ഥാപിച്ചു. താഗൂത്തിനു കീഴിലെ ജോലി ഹറാമാക്കി. ജമാഅത്തെ ഇസ്‌ലാമിക്കാരായ ഉദ്യോഗസ്ഥരെ രാജിവയ്‌പ്പിച്ചു. പലര്‍ക്കും തൊഴില്‍ പോയി. മൗദൂദി പാകിസ്ഥാനില്‍ ചെന്ന്‌ അവിടെ വോട്ടുചെയ്യാമെന്നു പറഞ്ഞു. അപ്പോള്‍ ഇവരും മാറി. `എന്നെ തഖ്‌ലീദ്‌ ചെയ്യരുത്‌' എന്നു പറഞ്ഞയാളാണു മൗദൂദി. എന്നാല്‍, മൗദൂദി പറഞ്ഞതിനെതിരാണെങ്കില്‍ അത്‌ ഹദീസായാലും ഇമാമീങ്ങളുടെ അഭിപ്രായമായാലും ഇവര്‍ തള്ളിപ്പറയും. അത്രയും അന്ധമാണ്‌ ഇവരുടെ തഖ്‌ലീദ്‌
ജമാഅത്തെ ഇസ്‌ലാമി സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങാന്‍ പോവുകയാണല്ലോ. ഫലം എന്തായിരിക്കും?
അറുപതുവര്‍ഷമായി ദീനീദഅ്‌വത്ത്‌ എന്നു പറഞ്ഞിട്ട്‌ ഒന്നും ചെയ്യാനവര്‍ക്കു കഴിഞ്ഞിട്ടില്ല. അതിനെക്കാള്‍ പരാജയമായിരിക്കും ജമാഅത്ത്‌ രാഷ്‌ട്രീയം. ദഅ്‌വത്തിനുവേണ്ടതിന്റെ പത്തിരട്ടി ധൈര്യം വേണം രാഷ്‌ട്രീയത്തിന്‌. അതിവര്‍ക്കുണ്ടോ? പിന്നെങ്ങനെയാണ്‌ രാഷ്‌ട്രീയമായി ഇവര്‍ വിജയിക്കുക? ഇന്ത്യയിലെ ഏതെങ്കിലും ഒരു മണ്‌ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള കപ്പാസിറ്റിയുണ്ടോ? ശാന്തപുരത്ത്‌ കഴിയുമോ? കഴിയില്ല. പിന്നെ ബാക്കി നില്‍ക്കുന്നത്‌ രാഷ്‌ട്രീയ കൂട്ടുകെട്ടാണ്‌. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കുകയാണല്ലോ രാഷ്‌ട്രീയത്തിന്റെ നിലപാട്‌. ആ നിലവാരത്തിലേക്കു താഴാന്‍ തയാറാണ്‌ എന്നതിന്റെ തെളിവാണ്‌ ഇടതുപക്ഷ ഇസ്‌ലാമിക കാഴ്‌ചപ്പാട്‌. കാര്യസാധ്യത്തിനു വേണ്ടി രാഷ്ട്രീയക്കാര്‍ക്കു വോട്ടുചെയ്യണം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആശയപരമായി അവരോടു യോജിക്കുന്നത്‌ തികച്ചും മറ്റൊന്നാണ്‌. ഉമ്മത്തിന്റെ പൊതുതാത്‌പര്യത്തിനു വേണ്ടി വോട്ടുചെയ്യുന്നതുപോലെയല്ല ഇത്‌. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും ബ്രാഹ്മണ പാര്‍ട്ടിയാണെന്ന കാര്യം ജമാഅത്തുകാര്‍ക്കറിയുമോ? കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ബ്രാഹ്മണാധിപത്യമാണെന്നു പറഞ്ഞു പി ഗംഗാധരന്‍ എഴുതിയ പുസ്‌തകം എന്റെ കൈവശമുണ്ട്‌. രാഷ്‌ട്രീയ ലാഭത്തിന്‌ എന്തും ചെയ്യേണ്ടതായി വരും. മത്സരിക്കുന്നത്‌ മുസ്‌ലിംലീഗിനോടാണ്‌. അല്ലെങ്കില്‍ മറ്റൊരു മുസ്‌ലിം ഗ്രൂപ്പിനോട്‌. ഇതെങ്ങനെയാണു തത്വാധിഷ്‌ടിതമാവുക?
ജമാഅത്തെ ഇസ്‌ലാമി പണാധിപത്യത്തിനു കീഴടങ്ങുന്നു എന്നൊരാക്ഷേപം നിലനില്‍ക്കുന്നുണ്ടല്ലോ?
കച്ചവടം എന്നുപറഞ്ഞാല്‍ അതു കളിതമാശയല്ല. തിരിവാടും സൂക്ഷ്‌മതയുമുള്ള ആളുകളായിരിക്കണം കച്ചവടത്തിനിറങ്ങുന്നത്‌. ജനങ്ങള്‍ക്കു വലിയ പ്രതീക്ഷ കൊടുത്തു, വലിയതോതില്‍ പണംപിരിച്ചു പ്രശ്‌നമായിട്ടുണ്ട്‌. ജമാഅത്ത്‌ തലപ്പത്തെ ആര്‍ക്കും കച്ചവടത്തെക്കുറിച്ച്‌ ഒരു ധാരണയുമില്ല. നേതാക്കളെ അനുസരിക്കുന്ന അനുയായികള്‍ പണം കൊടുത്തുണ്ടായ ഒന്നുരണ്ട്‌ അപകടങ്ങളാണ്‌ ഇയ്യിടെ പുറത്തുവന്നത്‌. മലപ്പുറത്തെ ഓര്‍ക്കിഡിന്റെ പ്രശ്‌നം അറിയാമല്ലൊ. അതിന്‌ കണക്കും കാര്യവും ഇല്ലാതായി. മുതലില്‍ നിന്നെടുത്തു ലാഭം കൊടുത്തു. ഇതൊക്കെ മനസ്സിലാകുന്ന ആരെങ്കിലും അവരുടെ കൂട്ടത്തിലുണ്ടോ?
നേരത്തെ തന്നെ ഇത്തരം ആക്ഷേപങ്ങള്‍ കേട്ടിരുന്നല്ലോ?
പഴയ കാല അമീറന്മാരുടെ കാലത്ത്‌ ഇത്തരം പ്രശ്‌നങ്ങളില്ല. സിദ്ദീഖ്‌ഹസന്റെ കാലത്താണ്‌ സമ്പത്തുകൊണ്ടുള്ള ഈ കളി തുടങ്ങിയത്‌. ഊഹാടിസ്ഥാനത്തില്‍ പലതിലും ചെന്നുചാടി. അതിലൊക്കെ പൊട്ടുകയും ചെയ്‌തു. ഒരുപാട്‌ സംഭവങ്ങളുണ്ട്‌. അതൊക്കെ എണ്ണിപ്പറയുന്നതു മോശമല്ലേ. തിരുത്ത്‌ അവരുടെ ഡിക്‌ഷ്‌ണറിയില്‍ ഇല്ല.
തിരുത്തുകയില്ല എന്നത്‌ മൗലികമായ പരാജയമല്ലെ, തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ മലിനപ്പെടുകയല്ലേ ചെയ്യുക?
അവരുടെ നിലപാടുകളില്‍ നിന്നു മനസ്സിലാകുന്നത്‌ ഞങ്ങള്‍ നന്നാവുകയില്ല എന്ന്‌ അവര്‍ ഏകോപിച്ച ഒരു തീരുമാനം എടുത്തിട്ടുണ്ട്‌ എന്നാണ്‌.ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട്‌ അവരെ സംസ്‌കരിക്കുന്ന ഒരു രീതിയല്ലേ ഇസ്‌ലാമികം? അതല്ലേ പ്രവാചകന്മാരുടെ ചര്യ? പകരം, ജനങ്ങളില്‍ നിന്നു വേറിട്ടുനിന്നുകൊണ്ട്‌, അവരെ വിമര്‍ശിച്ചും മുശ്‌രിക്കാക്കിയും, സൗഹൃദത്തില്‍ കഴിയുന്ന മഹല്ലുകളില്‍ പള്ളിയുണ്ടാക്കി ഭിന്നിപ്പിച്ചും സ്‌പര്‍ദ്ധയുടെ വഴി സ്വീകരിച്ചത്‌ ജമാഅത്തിനെ സമുദായ മുഖ്യധാരയില്‍ നിന്ന്‌ ഒറ്റപ്പെടുത്തിയില്ലേ?പൂര്‍വസൂരികള്‍ സമുദായത്തോടൊപ്പം നിന്നാണ്‌ അവരെ സംസ്‌കരിച്ചത്‌. മാറിനിന്നു വിമര്‍ശിക്കുന്ന രീതി സ്വീകരിച്ചിട്ടില്ല. അതു തെറ്റാണ്‌. വിമര്‍ശനം ഇന്ത്യന്‍ മനസ്സിന്റെ ചാപല്യമാണ്‌. ഇത്‌ ആവശ്യത്തിലേറെ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും ചെയ്‌തിട്ടുണ്ട്‌. ഈ നിശിത വിമര്‍ശനത്തിന്റെ മനസ്സ്‌ ജമാഅത്തുകാരില്‍ ഉണ്ടാകുന്നതില്‍ മൗദൂദിയുടെ നിലപാടുകള്‍ കാരണമായിട്ടുണ്ട്‌. സ്വഹാബത്തിനെ പോലും മൗദൂദിസാഹിബ്‌ വിമര്‍ശിച്ചത്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ഏതു ജമാഅത്തുകാരനായാലും മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ മിടുക്കന്മാരായിരിക്കും. തിരിച്ചു വിമര്‍ശിച്ചാലോ; സഹിക്കാനുള്ള ശക്തിയും അവര്‍ക്കില്ല. മൗദൂദി സാഹിബിന്റെ ചിന്തകളെ നിരൂപണം ചെയ്യേണ്ടതുണ്ട്‌ എന്നു പ്രസംഗത്തില്‍ പറയും, നിരൂപണ ബുദ്ധിയോടെ സമീപിച്ചാലോ; പൊട്ടിത്തെറിക്കും.
ഈ നിലപാടുകാരണം സമുദായത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടായില്ലേ; പ്രത്യേകിച്ച്‌ സമുദായത്തില്‍ വലിയൊരു പക്ഷത്തെ പ്രതിപക്ഷത്തു നിര്‍ത്തി വിമര്‍ശിച്ചപ്പോള്‍?
മുസ്‌ലിം സമുദായത്തില്‍ നിന്ന്‌ ഒറ്റപ്പെടുക എന്നത്‌ പൂര്‍വികന്മാരായ പണ്ഡിതന്മാര്‍ വിലക്കിയ സംഗതിയാണ്‌. ഉമ്മത്തിനോട്‌ ഒന്നിച്ചു നില്‍ക്കണം. ഇവര്‍ക്കതിനു കഴിയില്ല. ഉമ്മത്തിനോടു വിഘടിച്ചു നില്‍ക്കുന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.സമുദായത്തിനിടയില്‍ വന്‍തോതില്‍ പ്രമാണവഴക്കുകള്‍ ഉണ്ടാക്കിയില്ലേ?സമുദായത്തില്‍ എല്ലാവരെയും ഒരുപോലെ കാണുകയും ഒരുപോലെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യണം. സമുദായത്തിലെ ഓരോ വ്യക്തിയും ഓരോരുത്തരും ആദരണീയരായിരിക്കണം. സമുദായത്തിലെ പണ്ഡിതന്മാരെ ആദരണീയരായി കാണണമെന്നാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. ഇതങ്ങനെയല്ല; അവര്‍ക്കിടയിലെ ഏഴാംകൂലികളെപ്പോലും വമ്പിച്ച വിവരമുള്ളവരായി അവതരിപ്പിക്കുകയും മറുവിഭാഗത്തില്‍പെട്ട മഹാന്മാരും ധിഷണ ശാലികളുമായ പണ്ഡിതന്മാരെയെല്ലാം നിസ്സാരരായി കാണുകയും ചെയ്യുന്ന രീതിയാണവര്‍ സ്വീകരിക്കുന്നത്‌. ഇത്‌ ഇസ്‌ലാമിന്റെ മൗലികമായ കാഴ്‌ചപ്പാടിനെതിരാണ്‌.സാധാരണ പറയുന്നതുപോലെ, 1921വരെ കേരളീയ മുസ്‌ലിം സമുദായത്തിന്‌ ഒരു സംഘടനാ നേതൃത്വമോ നേതാവോ ഔപചാരികതയോ ഇല്ലാത്ത ഒരു നേതൃത്വമുണ്ടായിരുന്നു. അതതു കാലത്തെ പണ്ഡിതന്മാരെയും നേതാക്കളെയും അനുസരിച്ച്‌ ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന അവസ്ഥ. സമുദായത്തിന്റെ പുരോഗതിക്കും സമൂഹത്തിന്റെ പൊതുനന്മക്കും ഒപ്പം അവരുണ്ടായിരുന്നു.
ഇരുപത്തിയൊന്നിനു ശേഷം വഹാബിചിന്തകള്‍ കടന്നുവന്നു, പിന്നാലെ മൗദൂദിചിന്തകള്‍. ഇതിന്റെ വിഭജനം സമുദായത്തെ ദുര്‍ബലമാക്കിയില്ലേ?
ഇബ്‌നു അബ്‌ദുല്‍വഹാബിന്റെ കാര്യം പറയുമ്പോള്‍ ചില വസ്‌തുതകള്‍ ഓര്‍മിക്കേണ്ടതുണ്ട്‌. കേരളത്തിലെ ഈ പ്രസ്ഥാനത്തെ നാം വേര്‍തിരിച്ചു കാണണം. കേരളത്തില്‍ സലഫി പ്രസ്ഥാനത്തിന്റെ തുടക്കം ജമാലുദ്ദീന്‍ അഫ്‌ഘാനി, മുഹമ്മദ്‌ അബ്‌ദു, റശീദ്‌ റിള ടീമിന്റെ ആശയത്തില്‍ നിന്നാണ്‌. അവരുടെ `അല്‍മനാര്‍' എന്ന പത്രമാണ്‌ കേരളത്തില്‍ എത്തിയത്‌. അവര്‍ മൂന്നുപേരും ഹദീസ്‌ നിഷേധികളായിരുന്നു. റശീദ്‌ രിള അവസാനം തിരുത്തിയിട്ടുണ്ട്‌. സലഫിയല്ല; ഇസ്‌ലാഹീ പ്രസ്ഥാനമാണിത്‌. ആ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പത്രമായ `അല്‍മനാര്‍' തന്നെയാണ്‌ ഇവിടെയും ഇറക്കിയത്‌. `അല്‍മനാര്‍' തഫ്‌സീറാണ്‌ അവിടെ മദ്‌റസകളില്‍ പഠിപ്പിക്കുന്നത്‌. അവിടെ മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബിന്റെ ഒരു പുസ്‌തകവും പഠിപ്പിക്കുന്നില്ല. ഇങ്ങനെ ഒരു പ്രത്യേക കാഴ്‌ചപ്പാടുള്ള ഇസ്‌ലാഹി പ്രസ്ഥാനമാണ്‌ കേരളത്തില്‍ ഉണ്ടായത്‌. ഹദീസ്‌ സ്വീകാര്യമല്ലാത്തതു കൊണ്ട്‌ ജിന്ന്‌ വിഷയത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ അവര്‍ക്കിപ്പോഴും കഴിയുന്നില്ല. മന്ത്രങ്ങളെക്കുറിച്ച്‌ ഏകാഭിപ്രായമില്ല. ഹദീസിലുള്ളതും പൂര്‍വികര്‍ പറഞ്ഞു തന്നതുമായ മന്ത്രങ്ങളൊന്നും അവര്‍ക്കു സ്വീകാര്യമല്ല. അതൊക്കെ ബിദ്‌അത്ത്‌ - ഖുറാഫത്ത്‌ എന്നു പറഞ്ഞു തള്ളുകയാണ്‌ അവര്‍ക്ക്‌ എളുപ്പം.മുഹമ്മദ്‌ ബ്‌നു അബ്‌ദില്‍ വഹാബിന്റെത്‌ വേറെ തന്നെ പ്രസ്ഥാനമാണ്‌. ഹിജാസില്‍ കല്ലിനെയും മരത്തെയും ആരാധിച്ചിരുന്നവരെ സംസ്‌കരിക്കാനുണ്ടായ തൗഹീദ്‌ പ്രസ്ഥാനമാണത്‌. നമ്മുടെ നാട്ടിലും കല്ലിനെയും മരത്തിനെയും ആരാധിക്കുന്നുണ്ടെങ്കില്‍ ഇവിടെയും തുടങ്ങാവുന്ന പ്രസ്ഥാനമാണത്‌. ഇബ്‌നു വഹാബിന്റെ ആശയങ്ങളില്‍ മദ്‌ഹബിനെതിരായ ഒറ്റവാക്കും കാണാന്‍ കഴിയുകയില്ല. മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബ്‌ തന്നെ ഹമ്പലി മദ്‌ഹബുകാരനാണ്‌. ശയ്‌ഖ്‌ ഇബ്‌നു ബാസ്‌ ഹമ്പലി മദ്‌ഹബ്‌കാരനാണ്‌. അവര്‍ക്കാര്‍ക്കും മദ്‌ഹബിനോട്‌ യാതൊരു വെറുപ്പും പക്ഷപാതിത്വവുമില്ല. പെട്രോള്‍ വന്നശേഷം വഹാബിസം കേരളത്തില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്‌. ഇങ്ങനെ രണ്ടു ധാരകളാണ്‌ നമുക്കിവിടെ കാണാന്‍ കഴിയുന്നത്‌.ഈ കൂട്ടരില്‍ ആര്‌ ഏതു ധാരയില്‍ എന്നു പറയാന്‍ ഇപ്പോള്‍ കഴിയുന്നില്ല. ആരാണു മന്ത്രത്തിനെതിര്‌, ആര്‌ അനുകൂലം എന്നു വ്യക്തമല്ല. നേരത്തെ വന്ന ഇസ്‌ലാഹി പ്രസ്ഥാനവും പിന്നീട്‌ വന്ന ഇബ്‌നു വഹാബിന്റെ വഹാബിപ്രസ്ഥാനവും തമ്മില്‍ അടിസ്ഥാനപരമായി ഒരു ബന്ധവുമില്ല.കേരളക്കാരനായ ഒരു മുജാഹിദ്‌ നേതാവ്‌ ജിന്നിനെക്കുറിച്ച്‌ എന്നോട്‌ അഭിപ്രായം ചോദിച്ചു. എനിക്ക്‌ അഭിപ്രായമൊന്നുമില്ലെന്നു ഞാന്‍ പറഞ്ഞു. ഖുര്‍ആനിലും ഹദീസിലും കുറെ കാര്യങ്ങളുണ്ടെന്നും ഞാന്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ നേരം ജിന്നിനെക്കുറിച്ചു ഞാന്‍ സംസാരിച്ചു. `ഇതുതന്നെയാണ്‌ എനിക്ക്‌ ഈ മുജാഹിദുകളെ പറ്റാത്തത്‌'. അയാള്‍ പറഞ്ഞു. ഈ വിഷയത്തിലുള്ള പുസ്‌തകം വേണമെന്നായി അയാള്‍. ഞാനയാളെ ഒരു ലൈബ്രറിയില്‍ കൊണ്ടുപോയി. അറബിയിലും ഇംഗ്ലീഷിലുമായി ഒരു റാക്ക്‌ നിറയെ ഇതെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ അയാള്‍ക്കു കാണിച്ചുകൊടുത്തു. അതില്‍ നിന്ന്‌ `ആലമുല്‍ ജിന്നി വശ്ശയാത്വീന്‍' എന്ന പുസ്‌തകം അയാള്‍ക്കു കൊടുത്തു. അതു പ്രശസ്‌തനായ ഒരു സലഫി പണ്ഡിതന്‍ എഴുതിയതാണ്‌. - മുഹമ്മദ്‌ സുലയ്‌മാനുല്‍ അശ്‌കര്‍. തഫ്‌സീറൊക്കെ എഴുതിയ ആളാണ്‌. ജിന്നിനെക്കുറിച്ച്‌ അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസം തന്നെയാണ്‌ അയാള്‍ എഴുതിയിരിക്കുന്നത്‌. ഇബ്‌നു ബാസിന്റെ അനുഭവത്തില്‍ തന്നെ ഒരു ഇന്ത്യന്‍ ജിന്നിന്റെ കഥയുണ്ടല്ലോ. പത്രങ്ങളില്‍ വന്നതാണ്‌. എന്നാല്‍ ജിന്നിനെക്കുറിച്ചു സംശയം തീരാത്തവരാണു നമ്മുടെ നാട്ടിലെ ഇസ്‌ലാഹീപ്രസ്ഥാനത്തില്‍ വലിയൊരു വിഭാഗം.ഞാന്‍ ചോദിച്ചത്‌ 1921നു മുമ്പ്‌ ഇവിടുത്തെ മുസ്‌ലിംകള്‍ക്ക്‌ ഒരു യൂണിറ്റിയുണ്ടായിരുന്നു, തെരഞ്ഞെടുത്തതല്ലെങ്കിലും ശക്തമായ നേതൃത്വം. വിശേഷിച്ചു ഭിന്നതകളൊന്നുമില്ലായിരുന്നു, പോരായ്‌മകളുണ്ടാകാമെങ്കിലും. സ്വഛന്ദമായ ഈ സംവിധാനത്തില്‍ ആകൃഷ്‌ടരായിട്ടാണല്ലോ നിരവധി പേര്‍ ഇസ്‌ലാമിലേക്കു സ്വമേധയാ തന്നെ വന്നത്‌.

പുതിയ ചിന്താധാരകളുടെ വരവോടെ ഈ യൂണിറ്റിക്ക്‌ പരിക്കു പറ്റിയില്ലേ? സമുദായത്തിനകത്ത്‌ ശൈഥില്യം ഉടലെടുത്തില്ലേ?

സംഘടനകള്‍ തമ്മില്‍ തല്ലുന്നത്‌ സമുദായത്തിനു ദോഷമാണെന്നത്‌ കഴിഞ്ഞ പത്തമ്പതു വര്‍ഷത്തെ അനുഭവങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്‌. പിന്നെ; ഇസ്‌ലാഹീ പ്രസ്ഥാനത്തിലേക്ക്‌ ആദ്യം കടന്നുവന്നത്‌ ഇവിടത്തെ പണ്ഡിതന്മാര്‍ തന്നെയാണ്‌. അവര്‍ രണ്ടുചേരിയായപ്പോള്‍ വിമര്‍ശനത്തില്‍ രൂക്ഷതയുണ്ടായത്‌ സ്വാഭാവികമാണ്‌. പിന്നെ `ഗുരു നിന്നു പാത്തിയപ്പോള്‍ ശിഷ്യന്‍ നടന്നു പാത്തി' എന്നു പറഞ്ഞതുപോലെ നേതാക്കളുടെ തര്‍ക്കം അണികള്‍ ഏറ്റെടുത്തു രൂക്ഷമാക്കുകയാണുണ്ടായത്‌. ഉമ്മത്തുമുസ്‌ലിം അകലുന്നത്‌ അവര്‍ക്കു നാശവും ശത്രുക്കളുടെ വിജയവുമാണ്‌. ഇത്‌ നാം മനസ്സിലാക്കുന്നില്ല.
സമുദായത്തില്‍ ഒരു വിഭാഗത്തെ കാഫിറാക്കുന്നതിനെക്കുറിച്ച്‌? ഖബ്‌റാരാധന തുടങ്ങിയ ആക്ഷേപങ്ങളില്‍ കാര്യമുണ്ടോ?
ഏതു വിഭാഗത്തില്‍ പെട്ടവരാകട്ടെ; അവരിലെ വിവരമുള്ള ഒരാളും ഇത്തരത്തില്‍ ആക്ഷേപിക്കുകയില്ല. പറയുന്നവര്‍ക്കറിയില്ല; എത്ര ഗൗരവതരമായ കാര്യമാണീ പറയുന്നതെന്ന്‌. വിശ്വാസിയായ ഒരാളെ ദീനില്‍ നിന്നാര്‍ക്കാണു പുറംതള്ളാനാവുക? അറിവു കുറഞ്ഞ ചില നേതാക്കന്മാരാണ്‌ ഇത്തരം ആക്ഷേപങ്ങള്‍ പറയുന്നത്‌. ഞാന്‍ രാജ്യത്ത്‌ പലേടത്തും സഞ്ചരിച്ചിട്ടുണ്ട്‌. പണ്ഡിതന്മാരോ വിവരമുള്ളവരോ ഏതെങ്കിലും ദര്‍ഗയിലോ മറ്റോ ഖബ്‌റിനെ ആരാധിക്കുന്നത്‌ കണ്ടിട്ടില്ല. ഏതെങ്കിലും അറിവില്ലാത്തവര്‍ കയറി വിഡ്‌ഢിത്തങ്ങള്‍ കാണിക്കുന്നുണ്ടാവാം. ഇതു ഒരു വിഭാഗത്തിന്റെ പേരില്‍ കെട്ടിപ്പറയുന്നത്‌ ശരിയല്ല. ഖബ്‌റ്‌സിയാറത്ത്‌ സുന്നത്തായ കാര്യമാണ്‌. പ്രവാചകനും പിന്‍ഗാമികളുമൊക്കെ സിയാറത്ത്‌ ചെയ്‌തിട്ടുണ്ട്‌. അതിനെയൊന്നും ആര്‍ക്കും തള്ളിപ്പറയാനാവില്ല. ഓരോ വിഭാഗവും അവരുടെ നിലനില്‍പിനു വേണ്ടി കടുപ്പമുള്ള കാര്യങ്ങള്‍ ഉന്നയിക്കാന്‍ നോക്കുകയാണ്‌. ഇതു നിലനില്‍പിന്റെ പ്രശ്‌നമാകാം.

published by www.risalaonline.com

7 comments:

prachaarakan said...

ഓര്‍ക്കുന്നുണ്ടോ രിയാളുസാഹിബിനെ? ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ അംഗമായിരുന്ന, കിം എന്ന ദഅവ വിഭാഗത്തിന്റെ തലപ്പത്തുണ്ടായിരുന്ന, മാധ്യമം ഉള്‍പ്പെടെ പല ജമാഅത്ത്‌ സംരംഭങ്ങളിലും സജീവസാന്നിധ്യമായിരുന്ന രിയാളുസാഹിബ്‌ ഇപ്പോള്‍ എവിടെ? കര്‍മനിരതനായ ഈ ജമാഅത്ത്‌നേതാവ്‌ എങ്ങനെയാണു ജമാഅത്ത്‌ നേതൃനിരയില്‍ നിന്നു തിരോഭവിച്ചത്‌?പ്രാസ്ഥാനികസങ്കുചിതത്വവും സംഘടനാ പക്ഷപാതിത്വവും ഭൗതികപ്രമത്തതയും ചേര്‍ന്നു സങ്കീര്‍ണമാക്കിയ ജമാഅത്ത്‌കൂട്ടായ്‌മയില്‍നിന്നു സ്വയം രക്ഷപ്പെട്ടു ദഅവാ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന രിയാളു സാഹിബ്‌ തന്റെ പൂര്‍വ്വാശ്രമത്തിലെ ദുരനുഭവങ്ങളെക്കുറിച്ചു സംസാരിക്കുന്നു. ജമാഅത്ത്‌ നേതൃത്വത്തിന്റെ പിഴച്ചപോക്കില്‍ മനംനൊന്തു പിന്മാറിയ നിരവധി പേരുണ്ട്‌. അവെരയെല്ലാം സംഘടന പിന്നീട്‌ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. രിസാലയുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍..

Zulfukhaar-ദുല്‍ഫുഖാര്‍ said...

good article.. thanks

Unknown said...

തൌഹീദിനെക്കുറിച്ച് പറയുമ്പോള്‍ ഉടനെ തന്നെ ഭരണാധികാരം പരാമര്‍ശിക്കേണ്ടിവരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യലക്ഷ്യം ഭരണാധികാരം ആയത് കൊണ്ടോ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപാര്‍ട്ടി ആയത് കൊണ്ടോ അല്ല. ഇസ്ലാമിലെ ഏറ്റവും തെറ്റായി വായിക്കപ്പെടുന്ന ഒരു ഭാഗമാണ് ഇസ്ലാമിലെ രാഷ്ടീയം എന്നത് കൊണ്ടാണ്. ഇസ്ലാമിലെ രാഷ്ട്രീയം അംഗീകരിക്കുന്നവര്‍ തന്നെ അതിനെ പ്രയോഗവല്‍ക്കരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു എന്ന് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കുന്നു. മൌലാനാ മൌദൂദി ഒരു മുജദ്ദിദും ജമാഅത്തെ ഇസ്ലാമി ഒരു തജ്ദീദി പ്രസ്ഥാനവുമായത് കൊണ്ട് ജനങ്ങള്‍ അവഗണിച്ച ഈ ഭാഗത്തെ ഊന്നിപ്പറഞ്ഞു. അല്ലാഹുവാണ് വിധികര്‍ത്താവ് (ഹാകിം) എന്ന് വിശ്വസിക്കാത്തവന്‍ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല. എല്ലാ കാര്യത്തിലും വിധികര്‍തൃത്വം അവനുമാത്രമാണെന്നും, തന്റെ അധികാരത്തില്‍ അവന്‍ ആരെയും പങ്കുകാരാനാക്കുകയില്ലെന്നും വിശ്വസിക്കണം. അല്ലാഹുവിന്റെ നിയമ വ്യവസ്ഥയാണ് ദീന്‍. അവന്‍ സത്യമായി പ്രഖ്യാപിച്ചതാണ് സത്യം. അവന്‍ അസത്യമായി ഗണിച്ചത് അസത്യവും, അവന്‍ നന്‍മയായി പ്രഖ്യപിച്ചത് നന്‍മ, തിന്‍മയും അപ്രകാരം തന്നെ. ജീവിതത്തിന്റെ ഏതെങ്കിലും ഒരു രംഗത്ത് അവന്റെ വിധി വേണ്ടെന്ന് വയ്കാനോ അവന്റെ കല്‍പനക്ക് വിരുദ്ധമായി വര്‍ത്തിക്കാനോ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടും. വിശാലമായ ജീവിതമേഖലകളില്‍ അത് വ്യക്തിതലമാകട്ടെ കൂടുംബത്തിലോ സമൂഹത്തിലോ രാഷ്ട്രത്തിലോ ആകട്ടെ സ്വന്തമായ നിയമ നിര്‍മാണത്തിന് ദൈവം മനുഷ്യന് വിട്ടുതന്നിട്ടില്ല. പിന്നെങ്ങനെയാണ് രാഷ്ടീയത്തില്‍ ദൈവത്തിന്റെ നിയമനിര്‍മാണത്തിന്റെ പരമാധികാരം പ്രപഞ്ചനാഥനുമാത്രമാണെന്ന സത്യം നിരാകരിക്കുകയും അത് മനുഷ്യര്‍ക്കുതന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നിലപാട് ഒരു വിശ്വാസിക്ക് അംഗീകരിക്കാന്‍ കഴിയുക. ഇത്തരം രാഷ്ടീയ പാര്‍ട്ടികളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും തങ്ങള്‍ ഇസ്ലാമിലെ രാഷ്ട്രീയം അംഗീകരിക്കുന്നു എന്ന് വെറുതെ പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം പരിഹരിക്കേണ്ടതുണ്ട്. ഇസ്ലാമിക രാഷ്ട്രീയം എന്നാല്‍ നിലവിലെ ഏതെങ്കിലും ഒരു ഭൌതിക രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവന്‍ ഇസ്ലാമിലെ ധാര്‍മിക മൂല്യങ്ങള്‍ പാലിക്കുന്നതിന്റെ പേരാണ് എന്ന് തെറ്റിദ്ധരിച്ച പോലെയാണ് മുജാഹിദ് പ്രസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മതേതരത്തോടുള്ള നിലപാട്ഇസ്ലാമിക രാഷ്ട്രീയവും മനുഷ്യനിര്‍മിത രാഷ്ട്രീയവും അതിന്റേതായ വ്യത്യസ്ത അടിത്തറകളിലാണ് നിലനില്‍ക്കുന്നത്.
ഇസ്ലാമിക രാഷ്ട്രീയം തൌഹീദ്, രിസാലത്ത്, ഖിലാഫത്ത് എന്നീ മൂന്ന് അടിത്തറകളില്‍ നിലനില്‍ക്കുമ്പോള്‍, മനുഷ്യനിര്‍മിത രാഷ്ടീയത്തില്‍ ജനാധിപത്യം, മതേതരത്വം, സോഷിലിസം എന്നീ തത്വങ്ങളില്‍ നിലക്കൊള്ളുന്നു. ജനാധിപത്യം, മതേതരത്വം, സോഷിലിസം എന്നിവക്ക് അവ ഉടലെടുത്ത കാലഘട്ടത്തിലെയും വ്യാഖ്യാനവും സ്വതന്ത്ര ഇന്ത്യയില്‍ അതിന് നല്‍കപ്പെട്ട വ്യാഖ്യാനവും ഒന്നല്ല. ഇപ്പോഴും അതേ വ്യാഖ്യാനത്തോടെ അവ നിലനിര്‍ത്തുന്ന രാഷ്ട്രങ്ങളില്ലേ, തുര്‍ക്കിയില്‍ മുസ്ലിം സ്ത്രീകള്‍ തലമറക്കുന്നത് മതേതരത്തിന് ഭീഷണിയായിട്ടാണ് അവിടുത്തെ സൈന്യവും കോടതിയും കാണുന്നത്. മതേതരത്വത്തിന്റെ പാശ്ചാത്യന്‍ വ്യാഖ്യാനം മതവിരുദ്ധമെന്നാണ്, മതസഹിഷ്ണുതയുമായി അതിന് ബന്ധമില്ല. 1937, 39 കാലഘട്ടത്തില്‍ നടത്തപ്പെട്ട ഖുതുബകളില്‍ പ്രജായത്തവും മതേതരത്വവും വിമര്‍ശിക്കപ്പെടുന്നത് ഈ അടിസ്ഥാനത്തിലാണ്. മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പ്രൌഢമായ ഗ്രന്ഥം രചിക്കുമ്പോഴും സ്വതന്ത്ര ഇന്ത്യ നിലവില്‍ വന്നിട്ടില്ല. സ്വതന്ത്ര ഇന്ത്യ നിലവില്‍വന്ന ശേഷം മൌദൂദി ഇന്ത്യയില്‍ ജീവിച്ച് ഗ്രന്ഥരചന നിര്‍വഹിച്ചിട്ടില്ല. ഇന്ത്യന്‍ മതേതരത്തോടും ജനാധിപത്യത്തോടും ദേശീയതയോടുമുള്ള നിലപാട് വ്യക്തമാക്കേണ്ടത് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയാണ്. മൌദൂദിയുടെ പ്രസ്തുത വീക്ഷണങ്ങളുള്ള കാഴ്ചപ്പാടും അവയുടെ ഇന്ത്യന്‍ വ്യാഖാനത്തോടുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടും ഒരേ പോലെ ആവുക സാധ്യമാണോ?. സാധ്യമല്ല അത്കൊണ്ട് തന്നെ അവയുടെ പ്രസക്തി ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അംഗീകരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുള്ളത്. അതോടെ അവയുടെ പോരായ്മകളും ഇസ്ലാമിക വ്യവസ്ഥയുടെ മെച്ചങ്ങളും അത് പ്രബോധനം ചെയ്യാതിരിക്കുന്നുമില്ല. ഇനി ഒരാള്‍ ജമാഅത്തെ ഇസ്ലാമിയുടെ മതേതരത്തോടുള്ള കാഴ്ചപ്പാട് പരാമര്‍ശിക്കുമ്പോള്‍ സ്വീകരിക്കേണ്ടത് മൌദൂദി സ്വാതന്ത്രലബ്ദിക്കുമുമ്പ് പറഞ്ഞ കാര്യങ്ങളായിരിക്കരുത് എന്നത് ഈ പ്രസ്ഥാനം തങ്ങളുടെ വിമര്‍ശകരില്‍ നിന്ന് ആഗ്രഹിക്കുന്ന സ്വാഭാവികമായ നീതിയാണ്. എന്നാല്‍ ഞങ്ങളുടെ സഹോദര സംഘടനകള്‍ ചെയ്ത് കൊണ്ടിരിക്കുന്നതോ?.

Unknown said...

ജമാഅത്തെ ഇസ്‌ലാമിയിയെക്കുറിച്ച് അവര്‍ പറഞ്ഞത്
"ഇന്ത്യന്‍ ഭരണഘടനക്കുള്ളില്‍നിന്നുകൊണ്ട് സമാധാനപരമായി
പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയും, മുസ്ലിംവിരോധം മാത്രം
ലാക്കാക്കി വര്‍ഗീയത ഇളക്കിവിട്ട് മുന്നേറുന്ന ബി.ജെ.പിയും
ഒരുപോലെയാണെന്ന് സാധാരണക്കാരന്‍ പോലും പറയുകയില്ല. ഏതെങ്കിലും ഒരു മീറത്തോ ഭഗല്‍പൂരോ രഥയാത്രയോ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നടത്തിയതായി ആര്‍ക്കുമറിയില്ല. മാത്രമല്ല; സ്വാതന്ത്യ്രാനന്തരം ഭാരതത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഏതെങ്കിലും വര്‍ഗീയ സംഘട്ടനങ്ങളിലോ കലാപങ്ങളിലോ ജമാഅത്തെ ഇസ്ലാമിയുടെ കൈയുണ്െടന്ന് ഇന്ത്യയിലെ ഒരു ഭരണകൂടവും
ഒരു കമീഷന്‍ റിപ്പോര്‍ട്ടും ഇതുവരെയും ആരോപിച്ചിട്ടില്ല.

വര്‍ഗീയ സംഘടനകളെപ്പോലെ, ജമാഅത്തെ ഇസ്ലാമി എവിടെയെങ്കിലും ശാഖകള്‍ സ്ഥാപിച്ച് ആയുധപരിശീലനം നടത്തുന്നതായിട്ടോ, കുറുവടികളും സൈക്കിള്‍ ചെയിനും ബോംബും മറ്റുമുപയോഗിച്ച് കൂട്ടയാക്രമണങ്ങള്‍ നടത്തിയതായിട്ടോ ഏതെങ്കിലും ഒരു ഹിന്ദുവിനെ വധിച്ചതായോ പറയാമോ? വളരെക്കാലമായി ജമാഅത്തെ ഇസ്ലാമി എന്ന മാനുഷിക സംഘടനയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ള സാധാരണക്കാരുണ്ടിവിടെ. എല്ലാ മനുഷ്യരുടെയും മാതാപിതാക്കള്‍ ഒന്നാണെന്നും, അതിനാല്‍ ഏവരും ജാതിമതഭേദമന്യേ സഹോദരങ്ങളുമാണെന്ന് പ്രചരിപ്പിക്കുകയും, വര്‍ഗീയ
കലാപങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോള്‍, സമാധാനത്തിന്റെയും
സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച് സഹായഹസ്തവുമായി
പാഞ്ഞെത്തുകയും ചെയ്യുന്നവരാണ് ജമാഅത്തെ ഇസ്ലാമി.''
(എം. കരുണാകരന്‍, നേമം, കേരളകൌമുദി, 1991 ജൂലൈ 28)

prachaarakan said...

>>>> ഇന്ത്യന്‍ ഭരണഘടനക്കുള്ളില്‍നിന്നുകൊണ്ട് സമാധാനപരമായി
പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയും, <<<


ഇന്ത്യൻ ഭരണഘടന പ്രകാരം വോട്ടവകാശം വിനിയോഗിക്കുന്നതും, ഗവണ്മെന്റ് ജോലി ചെയ്യുന്നതും ശമ്പളം പറ്റുന്നതും ശിർക്ക് ആണെന്ന് പറഞ്ഞിരുന്നതിനെ പറ്റി വല്ലതും പറയാനുണ്ടോ ?

ഇപ്പോൾ ആ ശിർക്ക് മാറ്റി സ്വയം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ പുറ്റിയ വല്ല വെളിപാടുകളും മൌദൂദിസ്റ്റുകൾക്ക് കിട്ടിയതാണോ ?

Malayali Peringode said...

vaayichu... :)

jaleel said...

കേഡര്‍ പാര്ട്ടി യായ ജമാഅത്തെഇസ്ലാമിയോടുള്ള അസൂയ കേരളത്തിലെ മുസ്ലിം സങ്കടനകളുടെ പാരമ്പര്യം.അസൂയ വ്യക്തികളോടു മാത്രമല്ല സംഘടനകളോടും പാടില്ലെന്ന്‍ ഇസ്ലാമികസംസ്കാരം