Sunday, November 28, 2010

എന്‍ഡോ സള്‍ഫാന്‍; പഠനമല്ല പരിഹാരമാണവശ്യം

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ തളിച്ചു വന്നിരുന്ന കീടനാശിനി എന്‍ഡോ സള്‍ഫാന്‍ ആളുകള്‍ക്ക് വരുത്തി വെച്ച ദുരിതങ്ങളെ ക്കുറിച്ചോ അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ വിപത്തകളുടെ വ്യാപ്തിയെക്കുറിച്ചോ ഇനിയും ചര്‍വ്വിതചര്‍വ്വണം നടത്തേണ്ട ആവശ്യമില്ല. അത് പകല്‍ വെളിച്ചം പോലെ എല്ലാവര്‍ക്കും അനുഭവബേധ്യമായ യാഥാര്‍ത്ഥ്യമാണ്. എന്നിട്ടും എന്‍ഡോ സള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്കിനിയുമത് ബോധ്യപ്പെട്ടിട്ടില്ലങ്കില്‍ അവരുടെ കച്ചവട താത്പര്യവും ലാഭക്കൊതിയും കൊണ്ടാണത്. ഇനിയും അത് കണ്ടെത്താനാവാത്ത ശാസ്ത്രജ്ഞരുണ്ടങ്കില്‍ അതവര്‍ക്ക് കിട്ടുന്ന കൈമടക്കിന്റെ കനം കൊണ്ടാണ്. ഉറപ്പില്ലാത്ത സര്‍ക്കാറുകളോ മന്ത്രിമാരോ ഉണ്ടങ്കില്‍ അതവര്‍ക്ക് കുത്തകകളോടുള്ള വിധേയത്വം കൊണ്ട് മാത്രമാണന്നേ പറയാനുവൂ. നിസാര നേട്ടങ്ങള്‍ക്കായി യാതൊരു വിശമവും അനുഭവിക്കുന്നില്ലെന്ന് ആര്‍ക്കോ വേണ്ടി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സാക്ഷ്യപ്പെടുത്തുന്ന ചില പാവം തൊഴിലാളികള്‍. അവരുടെ കുടുംബത്തില്‍ ഇതിന്റെ വിശമം പ്രത്യക്ഷമാവുന്നത് ഒരു പക്ഷേ അവരുടെ കാല ശേഷമായിരിക്കുമെന്നത് അവരറിയുന്നില്ല. അവര്‍ക്കെന്ത് ഹിരോഷിമയും നാഗസാക്കിയും ഭോപ്പാലും. അല്ലാതെ മനുഷ്യത്വം മരവിച്ചട്ടില്ലാത്തവര്‍ക്കാര്‍ക്കും ഈ വിപത്തിനെതിരെ മുഖം തിരിക്കാനാവില്ല.

2003 ല്‍ ഈ വിനീതന്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ സമസ്തകേരള സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റിയാണ് ജില്ലയിലാദ്യമായി സംഘടിത പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ജില്ലയിലൊട്ടുക്കും എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്നും ദുരിതബാധിതരെ പുനരാധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒപ്പു ശേഖരണവും പ്രചരണവും സംഘടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം പെര്‍ളയില്‍ വെച്ച് കേന്ദ്ര അക്കാദമി അവാര്‍ഡ് ജേതാവ് ആര്‍ട്ടിസ്റ്റ് ശ്രീ പുണിഞ്ചിത്തായാണ് നിര്‍വ്വഹിച്ചത് പിന്നീട് ഇതേ ആവശ്യത്തിന് ധര്‍ണ്ണ സംഘടിപ്പിക്കുകയും ശേഖരിച്ച ഒപ്പുകളടങ്ങുന്ന നിവേധനം കളക്ടര്‍ക്ക് നല്‍കുകയും ചെയ്തു . ഇത് പല രാഷ്ട്രീയ, സാമൂഹ്യ സംഘടനകള്‍ക്കും പ്രക്ഷോഭ രംഗത്ത് കടന്ന് വരാന്‍ ഹേതു വായതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ പുതിയ പുതിയ അന്വേഷണ നാടകങ്ങള്‍ നടത്തി ദുരിതബാധിതരെ അപമാനിക്കുന്ന സാഹചര്യം ഉണ്ടാവുകയോ അതിന് ഭരണകൂട സഹായമോ നീക്കമോ, ഉണ്ടാവാനോ പാടില്ല. ഈ വിഷയത്തില്‍ തീര്‍ത്തും ബോധപൂര്‍വ്വ സമീപനം സര്‍ക്കാറുകള്‍ കൈക്കൊള്ളണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ നിലനില്‍പ്പിനാവശ്യമായ നടപടികള്‍ കൈകൊള്ളുക എന്നതാണ് അല്ലാതെ അവരെ ഉന്‍മൂലനം ചെയ്യുകയോ ജീവഛവങ്ങളാക്കുകയോ ചെയ്യുന്നതിന് സഹായകമായി വര്‍ത്തിക്കുക എന്നതല്ലാല്ലോ ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതൊരു സര്‍ക്കാറിന്റെയും ബാധ്യത.

എന്‍ഡോ സള്‍ഫാന്റെ നിര്‍മാണവും ലഭ്യതയും ഉപഭോഗവും പൂര്‍ണ്ണമായും നിരോധിക്കുകയും അത് നടപ്പില്‍ വരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത് ദുരിതബാധിതരെ സമ്പൂര്‍ണ്ണമായി പുനരധിവസിപ്പിക്കണം. ചികിത്സ, വിദ്യാഭ്യാസം........ അങ്ങിനെ ആവശ്യമായതല്ലാം അവര്‍ക്ക് ലഭ്യമാക്കുകയും ജീവിതം മുന്നോട് കൊണ്ട് പോകുന്നതിനാവശ്യമായ ചുറ്റുപാടുകള്‍ ഏര്‍പ്പെടുത്തികൊടുക്കുകയും ചെയ്യണം. നിര്‍മ്മാതകളോട് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങികൊടുക്കാനുള്ള ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട് അവരതിന് മുതിരാത്ത പക്ഷം മനുഷ്യാവകാശ കമീഷനോ ജുഡീഷ്യറിയോ ഇടപ്പെട്ട് കൊണ്ട് ആവശ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്.

ഇതൊരു മനുഷ്യത്വത്തിന്റെ വിഷയമാണ് ഇതിനെ രാഷ്ട്രീയ വിഴുപ്പലക്കലുകള്‍ക്കും അവരവരുടെ രാഷ്ട്രീയ നേട്ടത്തിനും വിനിയോഗിക്കുന്നത് മഹാപാതകമാണ് അത്‌കൊണ്ട് തന്നെ രാഷ്ട്രീയ വൈരവും കക്ഷി വ്യത്യാസവും മറന്ന് കൂട്ടായ നീക്കം ഈ കാര്യത്തില്‍ ഉണ്ടാവണം ദുരിതബാധിതരെ സമര പന്തലുകളിലും പാര്‍ട്ടി പരിപാടികളിലും പ്രദര്‍ശിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതും ജനം തിരസ്‌ക്കരിച്ച തങ്ങളുടെ ആദര്‍ശത്തിന് കമ്പോളമുണ്ടാക്കുന്നതും കടുത്ത അപരാധമാണ് . ആ പാവങ്ങളെ അപമാനിക്കലുമാണ്. ജില്ലയിലെ ജനങ്ങള്‍ എല്ലാം മറന്ന് ഈ ദുരന്തത്തിനെതിരെ, വിപത്തിനെതിരെ ആഞ്ഞടിക്കുക. തീര്‍ച്ചയായും പ്രതിരോധത്തിന് ഉപായങ്ങള്‍ കണ്ടെത്തുന്നവര്‍ ഗത്യന്തരമില്ലാതെ മാളത്തിലേക്ക് വലിയും. കൂട്ടായ പ്രതിഷേധാ ഗ്നിയില്‍ കത്തിച്ചാമ്പലാവാത്ത കുത്തകകളുണ്ടോ? നമ്മുക്കാവശ്യപ്പെടാനുള്ളതിതാവണം. എന്‍ഡോ സള്‍ഫാന്‍ പഠനമല്ല പരിഹാരമാണ് ആവശ്യം

കടപ്പാട് :മുഹിമ്മാത്ത്.കോം


2 comments:

prachaarakan said...

ഇതൊരു മനുഷ്യത്വത്തിന്റെ വിഷയമാണ് ഇതിനെ രാഷ്ട്രീയ വിഴുപ്പലക്കലുകള്‍ക്കും അവരവരുടെ രാഷ്ട്രീയ നേട്ടത്തിനും വിനിയോഗിക്കുന്നത് മഹാപാതകമാണ് അത്‌കൊണ്ട് തന്നെ രാഷ്ട്രീയ വൈരവും കക്ഷി വ്യത്യാസവും മറന്ന് കൂട്ടായ നീക്കം ഈ കാര്യത്തില്‍ ഉണ്ടാവണം ദുരിതബാധിതരെ സമര പന്തലുകളിലും പാര്‍ട്ടി പരിപാടികളിലും പ്രദര്‍ശിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതും ജനം തിരസ്‌ക്കരിച്ച തങ്ങളുടെ ആദര്‍ശത്തിന് കമ്പോളമുണ്ടാക്കുന്നതും കടുത്ത അപരാധമാണ് . ആ പാവങ്ങളെ അപമാനിക്കലുമാണ്. ജില്ലയിലെ ജനങ്ങള്‍ എല്ലാം മറന്ന് ഈ ദുരന്തത്തിനെതിരെ, വിപത്തിനെതിരെ ആഞ്ഞടിക്കുക. തീര്‍ച്ചയായും പ്രതിരോധത്തിന് ഉപായങ്ങള്‍ കണ്ടെത്തുന്നവര്‍ ഗത്യന്തരമില്ലാതെ മാളത്തിലേക്ക് വലിയും. കൂട്ടായ പ്രതിഷേധാ ഗ്നിയില്‍ കത്തിച്ചാമ്പലാവാത്ത കുത്തകകളുണ്ടോ? നമ്മുക്കാവശ്യപ്പെടാനുള്ളതിതാവണം. എന്‍ഡോ സള്‍ഫാന്‍ പഠനമല്ല പരിഹാരമാണ് ആവശ്യം

Noushad Vadakkel said...

contribution of the great muslim scholar vakkom maulavi to the reformation of kerala