Monday, March 07, 2011

നാദാപുരത്തു ഫലപ്രദമായതെന്ത്‌..

ഹസ്സന്‍ ചാലില്‍, ദുബൈ

നാദാപുരത്തെ നരിക്കാട്ടേരിയിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ മൃതിയടഞ്ഞ അഞ്ചുയുവാക്കളും ഒരു പ്രദേശത്തെയാകെ ദുഖത്തിലാഴ്‌ത്തിയിരിക്കുന്നു. ഈ ചെറുപ്പക്കാര്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നതു കൊണ്ടു തന്നെ അവര്‍ക്കുണ്ടായ അപകടമരണം നാട്ടിനെയാകെ വല്ലാതെ വേട്ടയാടുന്നുണ്ട്‌. ഒപ്പം മുസ്ലിം ലീഗിനെതിരെ പ്രചാരണയുദ്ധം തന്നെ ആരംഭിച്ചിരിക്കുന്നൂ ശത്രുപക്ഷം. ലീഗ്‌ അക്രമ രാഷ്ട്രീയത്തിനു കൂട്ടുലില്‍ക്കുന്നതിന്റെ തെളിവായാണു സംഭവങ്ങളെ പലരും കൂട്ടിവായിക്കുന്നത്‌. ഈ നടക്കാന്‍ പാടില്ലായിരുന്ന അത്യാഹിതം ലീഗിനെതിരെ ഉപയോഗിക്കാനുള്ള ഒരായുധമാക്കി മൂര്‍ച്ച കൂട്ടി എടുക്കുന്നവര്‍ നാദാപുരത്തെ പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കാന്‍ കൂടിയാണു പണിപ്പെടുന്നതെന്നോര്‍ക്കണം. നല്ല ധീരന്‍മാരും അഭിമാനികളും സജീവപൊതു പ്രവര്‍ത്തകരുമായിരുന്ന അപമൃത്യു വരിച്ച ചെറുപ്പക്കാരാരും നാട്ടിലെ വിധ്വംസക പ്രവര്‍ത്തകരോ പേരിനു പോലും കുഴപ്പം പിടിച്ചവരോ ആയിരുന്നില്ല. അവരെ ഇത്തരമൊരു അക്രമ മാര്‌ഡഗ്ഗത്തിലേക്കെത്തിച്ചത്‌ നാദാപുരത്തെ അവസാനിക്കാത്ത മാര്‍ക്‌സിസ്റ്റ്‌ അക്രമമാണ്‌. പോലീസ്‌ സഹായം കൂടി ഉറപ്പാക്കിയാണ്‌ പയന്തോങ്ങ്‌ എന്നു പേരുള്ള പ്രദേശത്തെ മുസ്ലിം വീടുകള്‍ക്കു നേരെ തൊട്ടുമുമ്പത്തെ രാത്രികളില്‍ വ്യാപകമായ ബോംബേറു നടന്നത്‌. സ്വത്തുനാശവും മാനഹാനിയുമുണ്ടാക്കി പ്രദേശത്തെ താമസക്കാരായ മുസ്ലിംകളെ ഭീതിപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്തുക, പ്രത്യക്ഷമായും പരോക്ഷമായുമുള്ള കൊള്ളകളിലൂടെ സമ്പത്തു കയ്യടക്കുക തുടങ്ങിയവയാണ്‌ പയന്തോങ്ങിലെ സി.പി.എം അജണ്ട. ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടവര്‍ക്കും സാക്ഷി പറഞ്ഞവര്‍ക്കും ആക്രമണം നേരിടേണ്ടിയും വന്നു.

ഇങ്ങനെ ജീവനും സ്വത്തിനും അപായം നേരിട്ട ഒരു നിസ്സഹായാവസ്ഥയിലാണ്‌ ധീരരും അഭിമാനികളുമായ കുറച്ചു ചെറുപ്പക്കാര്‍ തിരിച്ചടിക്കാന്‍ ഇറങ്ങിയതും അപകടത്തില്‍ പെട്ടതും. ഈ ദുരന്തത്തെ ലീഗിനെതിരെയുള്ള കുറ്റപത്രമായി ചുരുക്കി രാഷ്ട്രീയ ആയുധമാക്കുന്ന ആരും ഫലത്തില്‍ ചെയ്യുന്നത്‌ നാദാപുരത്തെ പ്രശ്‌നത്തിന്റെ കാരണത്തെ അവഗണിക്കുകയും രോഗലക്ഷണത്തെ ചികില്‍സിക്കുകയുമാണ്‌. അടിയല്ല, തിരിച്ചടിയാണ്‌ പ്രശ്‌നം എന്നതു ലോക നീതിയായിക്കഴിഞ്ഞ നമ്മുടെ കാലത്ത്‌ സത്യത്തിനു പുറത്തു വരാന്‍ സമയം വേണ്ടിവരും. പക്ഷേ, മുസ്ലിം ലീഗ്‌ ഈ പ്രകോപനങ്ങള്‍ കൊണ്ടൊന്നും സമാധാന മാര്‍ഗ്ഗം കൈവിടാന്‍ പോകുന്നില്ല.

നാദാപുരത്തെ മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ലീഗ്‌ ഒന്നു വിരലനക്കിയിരുന്നെങ്കില്‍ നാദാപുരം എന്നോ ശവപ്പറമ്പായേനെ. ഇതൊന്നുമറിയാത്തവരാണ്‌ നിസ്സഹായത കൊണ്ട്‌ ഒരു പറ്റം ചെറുപ്പക്കാര്‍ ചെന്നു പെട്ട ഒരു ദുരന്തത്തെ മുസ്ലിം ലീഗിനെതിരെയുള്ള ന്യായവിധിയാക്കി മാറ്റി നാദാപുരത്തെ യഥാര്‍ത്ഥ പ്രശ്‌നത്തെ സമീപിക്കാതെ വിടുന്നത്‌. പുകയല്ല, തീയാണു നാദാപുരത്തു കെട്ടടങ്ങേണ്ടത്‌. അതിനു സി.പി.എമ്മുകാര്‍ അക്രമം നിര്‍ത്തിയേ മതിയാവൂ.


നാദാപുരത്തുകാര്‍ ഒരുപാടു പേര്‍ ഗള്‍ഫിലാണെന്നതും അവരു മണല്‍ക്കാടുകളില്‍ നിന്നും ചോര നീരാക്കി നിര്‍മ്മി്‌ചതാണു നാദാപുരത്തെ സൗധങ്ങളും സൗകര്യങ്ങളുമെന്നതും ഇന്ന്‌ പരക്കേ അറിയപ്പെട്ട കാര്യം. ഗള്‍ഫ്‌ പണത്തിന്റെ അവകാശികളായ മുസ്ലിംകളാണു സാമ്പത്തികമായി നാദാപുരത്തെ ശക്തി. നാദാപുരത്തിന്റെ ശക്തിയും അവരാണ്‌. ഈ മണ്ണിലാവട്ടെ ഈ പ്രശ്‌നങ്ങളെല്ലാമുണ്ടായിട്ടും ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു ഇന്നേ വരേ വേരോട്ടമുണ്ടായിട്ടില്ല. അഥവാ ഏതെങ്കിലും മതങ്ങല്‍ തമ്മിലല്ല നാദാപുരത്തെ സംഘര്‍ഷം. മുസ്ലിംകള്‍ക്കെതിരായ സി.പി.എം അക്രമമാണു നാദാപുരത്തെ പ്രശ്‌നം. വര്‍ഗ്ഗീയ കലാപമോ, മതവൈരമോ അല്ല നാദാപുരത്തെ കുഴപ്പകാരണം. പ്രശ്‌നം സി.പി.എമ്മാണ്‌. അത്‌ മുമ്പേ അങ്ങനെയാണ്‌.

സി.പി.എമ്മിന്റെ മലബാര്‍ മേഖലയിലെ കമാന്ററായിരുന്ന എ.കണാരന്റെ തണ്ണീര്‍പന്തലിലെ പ്രസംഗം പോലും അതിനു തെളിവായുണ്ട്‌. അന്നു നിയമസഭയില്‍ പോലും ലീഗ്‌ പ്രസംഗത്തിന്റെ ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുന്നയിച്ചിരുന്നു. ഉയരമുള്ള ചെരുപ്പിട്ട്‌, പോളിസ്‌റ്റര്‍ മുണ്ടുമുടുത്ത്‌, റോത്ത്‌ മാന്‍സും വലിച്ചു നടക്കുന്ന നിങ്ങളെക്കൊണ്ട്‌ ഞങ്ങള്‍ ബീഢിക്കുറ്റി വലിപ്പിക്കും എന്ന കണാരന്റെ പഴയ ആ പ്രസംഗത്തിലുണ്ട്‌ നാദാപുരത്തെ സി.പി.എം അജണ്ട എന്താണെന്ന്‌. നാദാപുരത്തുകാര്‍ക്കിതു പകല്‍ പോലെ തെളിച്ചമുള്ള സത്യമാണ്‌. ഈ അക്രമി സംഘത്തിന്റെ ദ്രംഷ്ടകളില്‍ നിന്ന്‌ എല്ലാ വിഭാഗം ജനങ്ങളേയും കാത്തു പോരുന്ന ഭഗീരഥ പ്രയത്‌നമാണ്‌ സമാധാന കാംക്ഷയുള്ള മുസ്ലിം ലീഗ്‌ പ്രസ്ഥാനം നിറവേറ്റുന്നത്‌.

നാദാപുരത്തെ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാലറിയാം സി.പി.എം ഒരു കാലത്തും ഈ അക്രമരാഷ്ട്രീയത്തെ ആത്മാര്‍ത്ഥമായി എതിര്‍ത്തിട്ടില്ല. അനുശോചന യോഗങ്ങല്‍ക്കും അപലപിക്കലുകള്‍ക്കുമപ്പുറം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്‌തികള്‍ക്ക്‌ മൂക്കുകയറിടാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തുനിയില്ല. കാരണം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്ലൊരു വരുമാന മാര്‍ഗ്ഗമാണു നാദാപുരത്തെ കൊള്ളയും കൊള്ളരുതായ്‌മകളും. നാദാപുരത്തുകാരായ ഒരു പറ്റം മനുഷ്യര്‍ ഗള്‍ഫില്‍ വന്നു സമ്പാദിക്കുന്നതിന്റെ സദ്‌ഫലങ്ങള്‍ അനുഭവിക്കുന്നത്‌ നാദാപുരത്തെ എല്ലാ വിഭാഗം ജനങ്ങളുമാണ്‌. സമ്പാദിക്കുന്ന പണം നാട്ടില്‍ ചെലവഴിക്കുന്നവരുമാണ്‌ നാദാപുരത്തുകാര്‍. കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ ജോലിയും കൂലിയും കൂടുതലുള്ള നാടാണു നാദാപുരം. നാദാപുരത്തെ ഗള്‍ഫ്‌ പണം കാരണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം തൊഴില്‍ ലഭിക്കുന്നത്‌ സി.പി.എം പ്രവര്‍ത്തകരായ തൊഴിലാളികള്‍ക്കാണ്‌. അവരിലെ സമര്‍ത്ഥരാണ്‌ പിന്നീട്‌ പ്രദേശത്തെ ബില്‍ഡിംഗ്‌ കോണ്‍ട്രാക്‌റ്റര്‍മാരും മറ്റു ദല്ലാളുകളുമായി മാറിയത്‌. നാദാപുരത്തെ മുസ്ലിംകളുടെ ഗള്‍ഫ്‌ ജീവിതത്തിന്റെ നേട്ടങ്ങളില്‍ ഇങ്ങനെ പല രൂപത്തില്‍ പങ്കു പറ്റുന്നവരാണ്‌ അക്രമിച്ചും അപമാനിച്ചും ഒരു വിഭാഗം ജനങ്ങളെ നിരന്തരം ചൂഷണം ചെയ്യുന്നതും. പാലു കൊടുത്ത കൈക്ക്‌ കൊത്തുന്ന വിഷപ്പാമ്പാണു നാദാപുരത്തെ തൊഴിലാളി പ്രസ്ഥാനം എന്നു ചുരുക്കം.


നാട്ടില്‍ മനസ്സമാധാനത്തോടെ കച്ചവടമോ മറ്റു തൊഴിലോ ചെയ്യാനാകാതെ, അതിനു വകുപ്പുള്ളവര്‍ തന്നെ ഗള്‍ഫിലേക്കു പോന്നിട്ടുണ്ട്‌ നാദാപുരത്ത്‌. സി.പി.എം അക്രമികള്‍ ചവിട്ടിക്കുഴച്ച ജീവിതങ്ങള്‍ എണ്ണിയാല്‍ തീരുന്നതിലേറെയാണ്‌ നാദാപുരത്ത്‌. നാട്ടിലെ സ്വത്തും ജീവിതോപാധികളും നശിപ്പിക്കപ്പെട്ട കാരണം മറുവഴി തേടി ഗള്‍ഫിലേക്കു വന്നവര്‍ ഇവിടെ ഞങ്ങളുടെ കണ്‍മുന്നിലുണ്ട്‌. ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ സന്തോഷ വേളയില്‍ പോലും അക്രമത്തിനിരയായി ആശുപത്രിക്കിടക്കയില്‍ അവധിക്കാലം തീര്‍ക്കേണ്ടി വന്ന ഹതഭാഗ്യരുണ്ട്‌. കുടംബമൊത്തു യാത്ര ചെയ്യുന്ന സമയം സ്‌ത്രീകളേയും കുട്ടികളേയും ഉള്‍പ്പടെ നടുറോഡിലിട്ട്‌ അക്രമിച്ച സംഭവം, മുഴുവനായും ഭാഗികമായും തകര്‍ക്കപ്പെട്ട വീടുകള്‍, തീവച്ചു നശിപ്പിക്കപ്പെട്ട കച്ചവടസ്ഥാപനങ്ങള്‍, വെട്ടിനിരത്തപ്പെട്ട കൃഷിടിയങ്ങള്‍, സ്വന്തം കിടപ്പാടം പോലും അഗ്നിക്കിരയായ ഹതഭാഗ്യര്‍, കുടുംബത്തിന്റെ നെടും തൂണോ, പ്രതീക്ഷയോ ആയവര്‍ ഇല്ലായ്‌മ ചെയ്യപ്പെട്ട കൊലപാതകങ്ങള്‍, ഏതു സമയവും ബോംബു വെക്കപ്പെടാവുന്ന സ്വന്തം വീട്ടിലെ അസുഖകരമായ ഉറക്കം, പുറത്തിറങ്ങാനാവാത്ത വിധം ഘരാവോ ചെയ്യപ്പെടുന്ന സ്വകാര്യ ജീവിതം. നാദാപുരത്ത്‌ സി.പി.എം നിര്‍മ്മിച്ചെടുക്കുന്നത്‌ യുദ്ധ ഭീതിയാണ്‌. ഇതത്രയും സഹിച്ചു പോരുന്ന ഒരു ജനതയേയാണു നിങ്ങള്‍ ഭീകരന്‍മാര്‍ എന്നു വിളിക്കുന്നത്‌. ഇതത്രയും പ്രോല്‍സാഹിപ്പിക്കുന്ന ഒരു പാര്‍ട്ടിയേയാണു നിങ്ങള്‍ ന്യായീകരിക്കുന്നത്‌.


നിയമപാലകര്‍ അനീതിയുടെ പക്ഷത്തു നില്‍ക്കുന്നതാണ്‌ നാദാപുരത്തെ സമാധാനപ്രേമികളെ വല്ലാതെ അലട്ടുന്നത്‌. അക്രമികള്‍ക്ക്‌ ഒത്താശ ചെയ്യുന്ന പോലീസ്‌ സമീപനം പരക്കേ വിമര്‍ശിക്കപ്പെടുന്നുണ്ട്‌. അക്രമം പോലീസ്‌ നോക്കി നില്‍ക്കും, തടയാന്‍ ചെല്ലുന്നവരെ ലാത്തി വീശി ഓടിക്കും. ഈയ്യിടെ കല്ലാച്ചിയിലെ ചില വ്യാപാര സ്ഥാപനങ്ങളെ അക്രമിുകളില്‍ നിന്നു രക്ഷിക്കാന്‍ പുറപ്പെട്ട പോലീസിനെ മേലുദ്യോഗസ്ഥര്‍ തിരിച്ചു വിളിക്കുന്ന ദൃശ്യം ചാനലുകള്‍ തന്നെ പുറത്തുവിട്ടിരുന്നു. സി.പി.എമ്മിന്റെ ഭാഗത്തു നിന്നും നിരന്തരമായ അക്രമം, പോലീസിന്റെ ഭാഗത്തു നിന്ന്‌ അപമാനം, നാടിന്റെ രക്ഷക്കായി സംഘടിക്കുന്നത്‌ തീവ്രവാദം എല്ലാം കൂടി നാദാപുരത്ത്‌ അക്രമത്തിനിരയാവുന്ന ജനങ്ങളിലെ പുതിയ തലമുറയെ വഴിതെറ്റിച്ചു തുടങ്ങി എന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കണം. പൂച്ച നിരുപദ്രവകാരിയാണ്‌. പക്ഷേ, അടച്ചിട്ട മുറിയില്‍ അടച്ചിടപ്പെട്ട അക്രമിക്കപ്പെട്ടാല്‍ അതു പ്രാണരക്ഷാര്‍ത്ഥം ചിലപ്പോള്‍ ചീറിയെന്നു വരും. കരുത്തനായ ശത്രുവിന്റെ കൈകളില്‍ അതിനു മരണം തന്നെയാണ്‌ അന്തിമ വിധി. എന്നാലും പൂച്ചക്ക്‌ ശത്രുവിനു നേരെ ചീറാതെ പറ്റില്ല, അക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ എതിര്‍പ്പിനൊതുങ്ങുന്നത്‌ തീവ്രവാദല്ല തന്നെ. പക്ഷേ തീവ്രമായ പരിഹാരങ്ങള്‍ തേടുന്ന ഒരവസ്ഥയിലേക്ക്‌ നാടിനെ എത്തിച്ചതിന്റെ ചുമതലയില്‍ നിന്നും നാദാപുരത്തെ സി.പി.എമ്മിനു തലയൂരാനാവില്ല. കഴിഞ്ഞ നവമ്പറില്‍ ഇതേ സ്ഥലത്തു വച്ച്‌ ബോംബു നിര്‍മ്മാണത്തിനിടെ അഞ്ചു സി.പി.എമ്മുകാര്‍ക്കും ഗുരുതരമായി പരിക്കു പറ്റിയിരുന്നു. ബോംബു നിര്‍മ്മാണത്തില്‍ വിദഗ്‌ധരായ അവരിപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നേയുള്ളൂ. അക്രമ പ്രവര്‍ത്തനങ്ങളില്‍ അവിദഗ്‌ധരായ ഈ അഞ്ചു പേര്‍ ഈ അറ്റ കൈ പ്രയോഗത്തില്‍ അപകടമരണത്തിനിരയായി. നാദാപുരത്ത്‌ അക്രമിക്കപ്പെടുന്നവരുടെ ക്ഷമ ഇപ്പോള്‍ അതിന്റെ അതിരിലാണു നില്‍ക്കുന്നതെന്നും സി.പി.എം അക്രമികള്‍ അവരുടെ ക്രൂരതകള്‍ അവസാനിപ്പിക്കുകയും, മാധ്യമ പ്രചാരകര്‍ കാര്യങ്ങളെ സത്യസന്ധമായി കാണുകയും മാത്രമാണ്‌ ഇനിയുള്ള പോംവഴിയെന്നു തുറന്നു പറയാതെ വയ്യ. സംഘര്‍ഷങ്ങള്‍ കണ്ടു വളര്‍ന്ന ഒരു തലമുറയെ നിങ്ങള്‍ ഇനിയും കൊലക്കു കൊടുക്കരുത്‌.


ഈ ദുരന്തത്തില്‍ പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരൂടേയും രാഷ്ട്രീയക്കൂറ്‌ പരിശോധിക്കുന്നതിനേക്കാള്‍ നാദാപുരത്തു ഫലപ്രദമായത്‌ ഈ ചെറുപ്പക്കാരെ ഇങ്ങനെ ഒരു ചെയ്‌തിക്കു പ്രേരിപ്പിച്ച ഘടകങ്ങളെ കണ്ടെത്തുകയാണ്‌. അതിനു മഷി നോട്ടത്തിന്റെ ആവശ്യമൊന്നുമില്ല. നാദാപുരത്തെ നിരന്തരമായി അക്രമിക്കപ്പെടുന്ന ജനങ്ങളെ നേരില്‍ സമീപിച്ചു നിജസ്ഥിതികളറിയാന്‍ ശ്രമിച്ചാല്‍ മതി. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട്‌ സംഭവത്തെ മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച്‌ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നവര്‍ അറിയാതെ പോകുന്നത്‌ ഒരു പ്രദേശത്തിന്റെ അവസാനിക്കാത്ത ജീവിത ദുര്യോഗമാണ്‌.

സമൂഹത്തിനു പ്രയോജനപ്പെടുമായിരുന്ന അഞ്ചു ധീരരന്‍മാരെയാണ്‌ ഇപ്പോള്‍ ഈ തീക്കളി കാരണം നാടിനു നഷ്ടമായത്‌. 2001 ജനുവരി മാസം പന്തെന്നു കരുതി ബോംബ്‌ കയ്യിലെടുത്തു കളിച്ചതു കാരണം മരണപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ മകള്‍ നീതു എന്ന ആറുവയസ്സുകാരിയോട്‌, കൈവശമുള്ള ബോംബ്‌ പോട്ടി കൊല്ലപ്പെട്ട പേരോട്ടെ തട്ടാറത്ത്‌ വിജയനോട്‌, വിലാതപുരത്തെ പവിത്രനോട്‌, ബോംബ്‌ നിര്‍മ്മാണത്തിനിടെ പരിക്കേറ്റ്‌ അവയവങ്ങള്‍ നഷ്ടപ്പെട്ട നാദാപുരത്തുകാരായ ജീവിച്ചിരിക്കുന്ന അനേകം സി.പി.എം പ്രവര്‍ത്തകരോട്‌ നമുക്കു ചെയ്യാവുന്നതും ഈ തീക്കളിക്കു വിരാമമിടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുക മാത്രമാണ്‌. എലി എത്ര കരഞ്ഞിട്ടെന്താ, പൂച്ചയുടെ കണ്ണില്‍ ഇത്തിരി വെള്ളം വരണ്ടേ എന്നതു തന്നെയാണ്‌ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മനോഭാവമെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒരുപാട്‌ ആപത്സൂചനകളുള്ളതാണ്‌. നാദാപുരത്തെ സ്ഥിതിഗതികള്‍ അച്ചടിമാധ്യമങ്ങള്‍ മൂന്നോ നാലോ കോളത്തിലും ദൃശ്യ മാധ്യമങ്ങള്‍ അരമണിക്കൂര്‍ ചര്‍ച്ചയിലോ ഉള്‍പ്പെടുത്തുന്നതിലേറെ ആഴവും പരപ്പുമുള്ളതാണ്‌. വിഷം പരത്തുന്ന വേരിനു പകരം അതു കാരണം കരിയുന്ന ചില്ലകളെ വെട്ടിമാറ്റി നിങ്ങള്‍ക്ക്‌ ഒരു മരത്തെ രക്ഷിക്കാനാവില്ല.

2 comments:

Anonymous said...

നാണമില്ലേ സഹോദരാ...
ബോംബുണ്ടാക്കുന്നതിനിടയില്‍ "ചത്ത് പോയ" അക്രമികളെ വാഴ്ത്തിപ്പാടാന്‍ ?
നാട്ടിലെ കൃഷി നശിപ്പിക്കുന്ന പന്നിയെ പിടിക്കാന്‍ പടക്കം ഉണ്ടാക്കുമ്പോള്‍ മരണമടഞ്ഞതോന്നും അല്ലല്ലോ? സ്വന്തം നേതാവിന്റെ ചീഞ്ഞളിഞ്ഞ കഥകള്‍ വെളിവാക്കപ്പെട്ടപ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ബോംബ്‌ ഉണ്ടാക്കിയപ്പോള്‍ അല്ലെ ഇവര്‍ ചത്തത്?
ഇവന്മാര്‍ക്ക് ലഷ്കര്‍ ഇ തോയ്ബയുമായോ ഇന്ത്യന്‍ മുജാഹിദ്ധീനുമായോ ഒക്കെ ബന്ധങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. ഈ അഞ്ച് രാജ്യ ദ്രോഹികള്‍ ചത്ത്‌ പോയത് നന്നായി എന്ന് കരുതുന്നതല്ലേ നല്ലത്, ഇല്ലെങ്കില്‍ അടുത്ത ദിവസം അഞ്ഞൂറ് പേരെ എങ്കിലും ഇവന്മാര്‍ ബോംബ്‌ എറിഞ്ഞു കൊല്ലുകയില്ലായിരുന്നു എന്ന് എങ്ങിനെ വിശ്വസിക്കും? അഞ്ഞൂറ് പേരില്‍ നാനൂറു പേരും യാതൊരു രാഷ്ട്രീയവും മത ഭ്രാന്തും ഇല്ലാത്ത നിരപരാധികളും ആകും എന്ന് നിശ്ചയം. മുംബൈ, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ തുടങ്ങി ഇവന്മാരുടെ ചാര്‍ച്ചക്കാരായ ഭീകരന്മാര്‍ നടത്തിയ ആരും കൊലകളില്‍ മരണമടഞ്ഞവര്‍ എല്ലാം നിരപരാധികളായ സാധാരണക്കാര്‍ ആയിരുന്നു രാഷ്ട്രീയ പ്രതിയോഗികള്‍ അല്ലായിരുന്നു എന്ന് വിസ്മരിക്കരുത്.

prachaarakan said...

Dear unknown brother

its not a opinion from Prachaarakan ..

thanks for your comment