Tuesday, May 05, 2009

ഒരു പിതാവ്‌ മകനെ വളര്‍ത്തുന്നു !


article published @ http://www.risalaonline.com/

link

by : കെ എം മുസ്‌തഫ്‌

ആറ്റുനോറ്റുണ്ടായ മകന്‍ വീട്ടിലുണ്ടാക്കുന്ന ഉപദ്രവങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടി, പ്രവാസിയായ ഒരു പിതാവ്‌ മണലാരണ്യത്തില്‍ നിന്ന്‌ രണ്ടാം തവണയും വിളിച്ചപ്പോഴാണ്‌ അബ്‌ദുല്ലഹാജി എന്ന വലിയ മനുഷ്യന്‍ മനസ്സിലേക്ക്‌ വീണ്ടും കടന്നുവരുന്നത്‌.കുടുംബവൃത്തങ്ങളിലും കൂട്ടുകാര്‍ക്കിടയിലും സ്‌കൂളിലുമെല്ലാം `നല്ലകുട്ടി' എന്ന പേര്‍ കേള്‍പ്പിക്കുന്ന പത്തു വയസ്സുകാരന്‍ സ്വന്തം മാതാവിനെയും അനിയത്തിയെയും വൃദ്ധയായ വല്യുമ്മയെപ്പോലും ദിവസവും വായില്‍ തോന്നിയ ചീത്തപറയുകയും ചിലപ്പോഴൊക്കെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നു എന്നതായിരുന്നു മരുഭൂമിയില്‍ മക്കള്‍ക്കുവേണ്ടി വിയര്‍പ്പ്‌ ചിന്തുന്ന ആ പിതാവിന്റെ പരാതി. ഹിസ്റ്റീരിക്‌ അല്ലെങ്കില്‍ ഹൈപ്പര്‍ ആക്‌ടീവ്‌ എന്നു തോന്നിച്ച ഈ ബാലന്റെ പ്രശ്‌നത്തിന്‌ എന്തെങ്കിലും പരിഹാരം കാണാനാവുമോ എന്ന ഉദ്ദേശ്യത്തോടെ ആ പിതാവിന്റെ താല്‍പര്യപ്രകാരം ഞാനവരുടെ വീട്‌ സന്ദര്‍ശിച്ചു. ചെറുക്കനോടും അവന്റെ മാതാവിനോടും വല്യുമ്മയോടും ദീര്‍ഘനേരം സംസാരിച്ചതില്‍ നിന്ന്‌ എക്‌സ്‌ട്രാ സ്‌മാര്‍ട്ടും ബുദ്ധിമാനുമായ ആ പയ്യന്‌ ഹിസ്റ്റീരിയയോ ഇല്ലെന്നും കാരണവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചുട്ട അടികിട്ടേണ്ട സയത്ത്‌ കിട്ടാതെപോയതിന്റെ കുറവാണെന്നും എനിക്ക്‌ ബോധ്യമായി.

സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബമായിരുന്നു അത്‌. നാട്ടിലും വിദേശത്തും ബിസിനസ്സുണ്ട്‌ പിതാവിന്‌. അതുകൊണ്ടുതന്നെ അയാള്‍ നാട്ടിലും വീട്ടിലുമില്ലാത്ത അവസ്ഥയിലാണ്‌. നാട്ടില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന നിഗമനത്തില്‍ വീട്ടിലിരിക്കാവുന്ന അവസ്ഥയിലും അയാള്‍ വിദേശത്ത്‌ കഷ്‌ടപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള സമ്പത്തിക സ്ഥിതി ഇനിയും നിലനിര്‍ത്തുക എന്നത്‌ സാമൂഹിക പദവി(ടീരശമഹ ടമേൗേ)െയിലധിഷ്‌ഠിതമായ ഒരു അനിവാര്യതയാണ്‌. ചെറുക്കന്റെ മാതാവും സാധാരണക്കാരിയല്ല. ഹൈസ്‌കൂള്‍ അധ്യാപികയാണവര്‍. മറ്റുള്ളവരുടെ കുട്ടികളെ മുഴുവന്‍ നന്നാക്കാനുള്ള മഹാദൗത്യത്തിനിടയില്‍ സ്വന്തം കുട്ടികളുടെ കാര്യം മറന്നുപോകുന്നു എന്നത്‌ അധ്യാപകര്‍ക്ക്‌ പൊതുവെയുള്ള ഒരു പ്രശ്‌നമാണ്‌.

എന്റെയൊരു മൂത്തമ്മയുടെ മകളുണ്ട്‌; ടീച്ചറാണ്‌. റസിയടീച്ചര്‍ എന്ന്‌ കേട്ടാല്‍ മതി, കുട്ടികള്‍ അറിയാതെ അടിവസ്‌ത്രത്തില്‍ മുത്രമിറ്റിച്ചു പോവും; അത്രക്കുണ്ട്‌ പേടി. നുള്ളിയും പിച്ചിയും കണ്ണുരുട്ടിയും ചന്തിക്കിട്ട്‌ പെടച്ചും ഒരുപാട്‌ കുട്ടികളെ കരകയറ്റിയിട്ടുണ്ട്‌ റസിയ; ഒരു അലോപ്പതി ഡോക്‌ടറുടെ മന്ദബുദ്ധിയായ മകനെ വരെ. പക്ഷേ മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍ കാണിച്ച ശുഷ്‌കാന്തിയുടെ ഒരംശം പോലും സ്വന്തം മകന്റെ കാര്യത്തില്‍ കാണിക്കാന്‍ റസിയ വിട്ടുപോയി. പയ്യന്‍ മഹാവികൃതി എന്നുപറഞ്ഞാല്‍ പോരാ, വികൃതിക്ക്‌ കൈയും കാലും കൊടുത്ത്‌ പടച്ചവന്‍ ദുന്‍യാവിലേക്ക്‌ പറഞ്ഞുവിട്ടവന്‍. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ ആരെയും ഇടിക്കും. കൈയില്‍ കിട്ടിയ സാധനങ്ങളെല്ലാം നശിപ്പിക്കും. വേദനിപ്പിച്ചുകൊണ്ടാണ്‌ അവന്‍ മറ്റുള്ളവരോട്‌ സ്‌നേഹം പ്രകടിപ്പിക്കുക. ചെറുക്കന്റെ ഈ പീഡനങ്ങള്‍ക്ക്‌ ഒരുപാടു തവണ ഇരയായ ഒരു ഹതഭാഗ്യനാണ്‌ ഞാന്‍. റസിയ പിണങ്ങുമോ എന്നു കരുതി ഉള്ളിലിരമ്പുന്ന ക്രോധം മുഴുവന്‍ അണകെട്ടി നിര്‍ത്തി നിശ്ശബ്‌ദമായി സഹിച്ചിട്ടുണ്ട്‌ പലതവണ. പക്ഷേ ഒരിക്കലെനിക്ക്‌ പിടിവിട്ടുപോയി, അന്ന്‌ പയ്യനെന്നെ സ്വാഗതം ചെയ്‌തത്‌ മുഖത്തേക്ക്‌ തുപ്പിക്കൊണ്ടാണ്‌. ആ നിമിഷം എന്താണ്‌ സംഭവിച്ചതെന്ന്‌ എനിക്കു തന്നെ അറിയില്ല. പയ്യന്‍ ലോകം മുഴുവന്‍ കേള്‍ക്കുമാറുച്ചത്തില്‍ വാവിട്ട്‌ കരയുന്നു. അവന്റെ മുഖം ചുവന്നു തിണര്‍ത്തിരിക്കുന്നു. റസിയയെ താല്‍ക്കാലികമായി പിണക്കേണ്ടി വന്നെങ്കിലും അതുകൊണ്ടെനിക്കൊരു കാര്യമുണ്ടായി. ചെറുക്കന്‍ പിന്നെ എന്റെയടുത്തേക്ക്‌ വരാറില്ല.

സമാനമായ അവസ്ഥതന്നെയായിരുന്നു പ്രവാസിയുടെ മകന്റെയും. വിവാഹം കഴിഞ്ഞ്‌ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അവര്‍ക്ക്‌ ആദ്യത്തെ കുഞ്ഞ്‌ പിറക്കുന്നത്‌. വൈകിവന്ന സൗഭാഗ്യത്തിന്‌ ആവശ്യത്തില്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും അവര്‍ നല്‍കി. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആഗ്രഹിക്കുന്നതെല്ലാം അവന്റെ മുമ്പിലെത്തി. ഒന്നിനും വാശിപിടിച്ചു കരയേണ്ട ആവശ്യംപോലും അവനു വന്നില്ല. ഏതൊരു കുട്ടിയെയും പോലെ കൗതുകങ്ങളുടെ ലോകത്തായിരുന്നു അവനും. എന്നാല്‍ ആഗ്രഹിച്ചതെല്ലാം ഞൊടിയിടകൊണ്ട്‌ സ്വന്തമാക്കാന്‍ കഴിയുന്ന ലോകത്ത്‌ അവന്റെ കൗതുകങ്ങള്‍ ആകാശംമുട്ടെ വളര്‍ന്നു. രക്ഷിതാക്കള്‍ക്ക്‌ താങ്ങാനാവാത്തവിധം അവന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചെലവുകൂടി. ഒരു പത്തുവയസ്സുകാരന്‍ തനിക്ക്‌ സ്വന്തമായി ഒരു കാര്‍ വേണമെന്ന്‌ വാശിപിടിച്ചാല്‍ ഏത്‌ രക്ഷിതാവിനാണ്‌ പെട്ടെന്നത്‌ സാധിപ്പിച്ചുകൊടുക്കാന്‍ കഴിയുക! ആഗ്രഹങ്ങള്‍ക്ക്‌ കുട്ടിത്തം നഷ്‌ടപ്പെട്ട മകന്‍ വലിയവലിയ ആഗ്രഹങ്ങളുടെ ലോകത്ത്‌ ഇച്ഛാഭംഗവുമായി കഴിഞ്ഞു. മറ്റുള്ളവരില്‍നിന്നുള്ള ഒരു നിഷേധവാക്കും അവന്‌ സഹിക്കാനാവുമായിരുന്നില്ല. കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കു പോലും അവന്‍ പ്രകോപിതനായി. ദേഷ്യം വരുമ്പോള്‍ കൈയില്‍ കിട്ടിയതെടുത്ത്‌ അവന്‍ മറ്റുള്ളവരെ പ്രഹരിച്ചു. അല്ലെങ്കില്‍ വീട്ടുസാധനങ്ങള്‍ തല്ലിയുടച്ചു. ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ വായില്‍ തോന്നിയ വാക്കുകള്‍കൊണ്ട്‌ മറ്റുള്ളവരെ അഭിഷേകം ചെയ്‌തു. മാതാവടക്കം വീട്ടിലെ ഓരോ അംഗത്തിനും ഉള്‍ക്കിടിലമുണ്ടാക്കുന്ന സ്വേച്ഛാധിപതിയും പ്രവചനാതീതനുമായ ഒരു രാജാവായി അവന്‍ ആ വീട്ടില്‍ വാണു. മന്ത്രവാദം മുതല്‍ സൈക്യാട്രിക്‌ മരുന്നുകള്‍ വരെ ആ രക്ഷിതാക്കള്‍ പരീക്ഷിച്ചുനോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.

കുട്ടികളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനും വേണ്ടിയുള്ള പരിപാടികള്‍ പലതും ഫലം കാണാതെ പോകുന്നതിന്‌ പ്രധാന കാരണം അവന്‍ ജീവിക്കുന്ന സാഹചര്യങ്ങളെ തിരുത്താന്‍ കഴിയാതെ പോകുന്നതു കൊണ്ടാണ്‌. കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടിവരുന്ന രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ അധികൃതരുമൊക്കെ തന്നെയായിരിക്കും മിക്കപ്പോഴും പ്രശ്‌നകാരണങ്ങള്‍. തങ്ങള്‍ക്കല്ല, കുട്ടിക്കാണ്‌ പ്രശ്‌നം എന്ന്‌ വിശ്വസിച്ചുവച്ചിരിക്കുന്ന ഈ രക്ഷിതാക്കളെയും അധ്യാപകരെയുമൊക്കെ മാറ്റിയെടുക്കുക എന്നത്‌ അതിനെക്കാള്‍ വലിയ പ്രശ്‌നമാണു താനും. കുട്ടികളുടെ മാനസികാരോഗ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരാള്‍ നിസ്സഹായനാകുന്ന സന്ദര്‍ഭമാണിത്‌. പ്രശ്‌നകാരിയായ സാഹചര്യങ്ങളെ മാറ്റിയെടുക്കാതെ പ്രസ്‌തുത ബാലന്‍ സൃഷ്‌ടിക്കുന്ന ഉപദ്രവങ്ങള്‍ക്ക്‌ അവനില്‍തന്നെ ഒരു പരിഹാരം കണ്ടെത്തുക അസാധ്യമായിരുന്നു.

എങ്കിലും വന്ന സ്ഥിതിക്ക്‌ എന്തെങ്കിലുമൊക്കെ ആവട്ടെ എന്നു കരുതി പെരുമാറ്റ നവീകരണ ചികിത്സയുടെ ചില രീതികള്‍ ഞാന്‍ ആ ബാലനില്‍ പ്രയോഗിച്ചുനോക്കി. `സ്‌കിന്നര്‍' എന്നു പേരുള്ള ഒരു ബിഹേവിയറിസ്റ്റ്‌ കണ്ടുപിടിച്ച രീതി: ഓരോ നല്ല പെരുമാറ്റത്തിനും പ്ലസ്‌ സ്‌കോറും ഓരോ ചീത്ത സ്വഭാവത്തിനും മൈനസ്‌ സ്‌കോറും നല്‍കി ഓരോ ആഴ്‌ചയും കിട്ടുന്ന ആകെ സ്‌കോര്‍ കണക്കാക്കി സമ്മാനമോ ശിക്ഷയോ നല്‍കുന്ന ഒരു പരിപാടി. ചീത്ത സ്വഭാവങ്ങളെ പടിപടിയായി പുറംതള്ളുകയും നല്ല സ്വഭാവങ്ങളെ പതുക്കെ കണ്ടീഷന്‍ ചെയ്‌തെടുക്കുകയുമാണ്‌ ഈ രീതിയുടെ ലക്ഷ്യം. ആഴ്‌ചയുടെ അവസാനം കിട്ടാന്‍ പോകുന്ന സമ്മാനം ഒരാളെ പ്രചോദിപ്പിച്ചെങ്കില്‍ മാത്രമേ ഈ രീതി വിജയിക്കുകയുള്ളൂ. പ്രസ്‌തുത ബാലന്റെ കാര്യത്തിലുള്ള പ്രശ്‌നവും അതുതന്നെയായിരുന്നു. തീക്ഷ്‌ണമായി ആഗ്രഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമ്മാനവും അവന്റെ ജീവിതത്തിലില്ലായിരുന്നു. എല്ലാം അവന്‍ അതിനുമുമ്പേ നേടിയിരുന്നു. ശിക്ഷിക്കാന്‍ അധികാരമുള്ള ഒരാളും അവനില്ലായിരുന്നു. അതുകൊണ്ട്‌ ആ ഭയവും അപ്രസക്തം.കമ്പ്യൂട്ടര്‍ ഗെയിമിനോടും നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗിനോടും സാമ്യമുള്ള ഈ ചികിത്സാരീതിയിലുള്ള കൗതുകം കൊണ്ടാവാം പയ്യന്‍ മൂന്നാലു ദിവസം യാതൊരു ചീത്തസ്വഭാവവും പ്രകടിപ്പിച്ചില്ല. എന്നാല്‍ അഞ്ചാംനാള്‍ ചുമരില്‍ ഒട്ടിച്ചുവച്ചിരുന്ന പെരുമാറ്റ നവീകരണ ചാര്‍ട്ട്‌ വലിച്ചുകീറി അവന്‍ പഴയ സ്വഭാവത്തിലേക്ക്‌ തിരിച്ചുപോയി.ഹതാശനായ ആ പിതാവ്‌ വീണ്ടും എന്നെ വിളിച്ചു. ഇനിയെന്ത്‌ ചികിത്സയാണ്‌ അവന്‌ നല്‍കുക എന്നറിയാതെ ആകെ വിഷമത്തിലാണയാള്‍. ടെക്‌നിക്കുകള്‍ കൊണ്ട്‌ മാറ്റിയെടുക്കാവുന്നതല്ല മകന്റെ പ്രശ്‌നമെന്നും എനിക്ക്‌ കാര്യമായൊന്നും ചെയ്യാനില്ലെന്നും അയാളെ അറിയിച്ചു.``പിന്നെ ഞാനെന്തു ചെയ്യും?'' അയാള്‍ നിസ്സഹായനായി ചോദിച്ചു.``നിങ്ങള്‍ എന്തു ചെയ്യും എന്നല്ല. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യക്കും മാത്രമേ അവനെ രക്ഷിക്കാനാവൂ''``എങ്ങനെ?''``നിങ്ങളുടെ മകന്‍ നിങ്ങളുടെ വീട്ടിലെ രാജാവാണ്‌. അറിഞ്ഞോ അറിയാതെയോ ചെറുപ്പം തൊട്ടേ നിങ്ങളവന്റെ തലയില്‍ ഒരു കിരീടം വച്ചു കൊടുത്തിട്ടുണ്ട്‌. അത്‌ തിരിച്ചുവാങ്ങണം. എന്തും നേടി മാത്രമേ അവന്‌ പരിചയമുള്ളൂ; അതും നിസ്സാരമായി. അങ്ങനെയല്ലാത്ത ഒരു ലോകമുണ്ടെന്ന്‌ അവന്‌ നിങ്ങള്‍ കാണിച്ചു കൊടുക്കണം.

മക്കളെ വളര്‍ത്തുന്നതില്‍ മാതൃകയാക്കാവുന്ന ഒരു പിതാവിനെ ഞാന്‍ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിത്തരാം.''``ആരാണയാള്‍?''``അബ്‌ദുല്ലഹാജി''അതെ, ഞാന്‍ കണ്ട ഏറ്റവും മഹാനായ പിതാവാണ്‌ അബ്‌ദുല്ലഹാജി. മക്കളെ വളര്‍ത്തുന്നതിന്റെ മന:ശാസ്‌ത്രം ആറാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹത്തിന്‌ വ്യക്തമായി അറിയാമായിരുന്നു. സന്താനപരിപാലന(ജമൃലിശേിഴ)ത്തെക്കുറിച്ച്‌ പുസ്‌തകമെഴുതിയവര്‍ പോലും സ്വന്തം മക്കളെ അബ്‌ദുല്ലഹാജിയോളം ശാസ്‌ത്രീയമായി വളര്‍ത്തിയിട്ടുണ്ടാവില്ല. എന്താണ്‌ അബ്‌ദുല്ല ഹാജിയുടെ രീതി?എന്റെ സുഹൃത്തിന്‌ ടൗണില്‍ ഗ്ലാസും പ്ലൈവുഡുമൊക്കെ വില്‍ക്കുന്ന ഒരു കടയുണ്ട്‌. ഒരു ദിവസം ഞാനവനെ കാണാനായി കടയില്‍ ചെന്നപ്പോള്‍ മധ്യവയസ്‌കനായ ഒരാള്‍ ഒരു കൊച്ചുബാലനെയും കൂട്ടി അങ്ങോട്ടു കടന്നുവന്നു.``ഇവന്‌ ഇവിടെ ഒരു പണികൊടുക്കുമോ?'' ബാലനെ ചൂണ്ടി ആഗതന്‍ ചോദിച്ചു.``കൊടുക്കാം. പക്ഷേ ഇവന്‌ എന്ത്‌ പണിയറിയാം?''സുഹൃത്ത്‌ യാതൊരു ശങ്കയുമില്ലാതെ ചോദിച്ചു.എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സ്‌പാര്‍ക്കുണ്ടായി.ബാലവേല. ഇയാള്‍ ബാലവേലക്ക്‌ കുട്ടികളെ എത്തിക്കുന്ന ഒരു ചരടായിരിക്കണം. എന്റെ സുഹൃത്ത്‌ ഇയാളുടെ ഒരു കസ്റ്റമറായിരിക്കണം. ഒരു ലേഖനമെഴുതാനുള്ള വിഷയമായി.``ഇതൊരു ഗ്ലാസ്‌ കടയാണ്‌. നിനക്ക്‌ ഗ്ലാസ്‌ മുറിക്കാനറിയുമോ?''ബാലന്‍ ആശങ്കയുള്ള മുഖഭാവവുമായി അറിയില്ലെന്ന്‌ തലയാട്ടി.``പോട്ടെ, നിനക്ക്‌ ഒരു ഗ്ലാസ്‌ പൊട്ടാതെ വാഹനത്തിലേക്ക്‌ എടുത്തുവയ്‌ക്കാനറിയുമോ?''ബാലന്‍ ഉത്തരമില്ലാതെ നിശ്ശബ്‌ദം നിന്നു.

എന്റെ മനുഷ്യബോധം ഉണര്‍ന്നു.``ദാവൂദേ, ഇത്‌ ശരിയല്ല. ഇയാളെ പിടിച്ച്‌ പോലീസിലേല്‍പ്പിക്കുകയാണ്‌ വേണ്ടത്‌.''സുഹൃത്ത്‌ ചുണ്ടത്ത്‌ വിരല്‍വച്ച്‌ എന്നോട്‌ നിശ്ശബ്‌ദനായിരിക്കാന്‍ ആംഗ്യം കാണിച്ചു.``ഇവന്‌ ഒരു പണിയും അറിയില്ല. അതുകൊണ്ട്‌ ഒരാഴ്‌ച പണി പഠിക്കുന്നതുവരെ കൂലിയൊന്നുമുണ്ടാവില്ല. ഭക്ഷണം മാത്രമേ കിട്ടൂ. അടുത്ത ആഴ്‌ച മുതല്‍ മുപ്പത്‌രൂപ ദിവസം കൂലി ലഭിക്കും. അതും രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 5 വരെ കൃത്യമായി കടയില്‍ നിന്നാല്‍ മാത്രം. എന്താ സമ്മതമാണോ?''സുഹൃത്ത്‌ ആഗതനെ നോക്കി. ആഗതന്‍ ബാലനെയും. യാതൊരു മടിയും കൂടാതെ ബാലന്‍ സമ്മതമാണ്‌ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.സുഹൃത്തിന്റെയും ആഗതന്റെയും മുഖത്ത്‌ ഒരു ചിരി വിടര്‍ന്നുനിന്നു.``എന്നാല്‍ ഇന്നുതന്നെ ജോയിന്‍ ചെയ്യാം.'' സുഹൃത്ത്‌ ഒരു രജിസ്റ്ററെടുത്ത്‌ ബാലന്റെ പേരും വിലാസവുമൊക്കെ കുറിച്ചെടുത്തു. ജോയിന്‍ ചെയ്‌തതായി അവനെക്കൊണ്ട്‌ ഒപ്പുവെപ്പിച്ചു.``അപ്പോള്‍ നമുക്ക്‌ പണി തുടങ്ങാം.''സുഹൃത്ത്‌ ബാലനു നേരെ തിരിഞ്ഞു:``നിന്റെ എത്രാമത്തെ ജോലിയാണിത്‌?''``അഞ്ചാമത്തെ.'' ബാലന്‍ പറഞ്ഞതുകേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി. പത്തു വയസ്സിനിടയില്‍ ഇവന്‍ നാലു ജോലികള്‍ മാറിമാറി ചെയ്‌തെന്നോ! എത്ര ക്രൂരമായാണ്‌ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത്‌.



സുഹൃത്ത്‌ കുറെ പൊട്ടിയ ഗ്ലാസുകഷ്‌ണങ്ങള്‍ക്കിടയിലേക്ക്‌ ബാലനെ നയിച്ചു. അത്‌ വാരി ഒരു ഭാഗത്ത്‌ അടുക്കിവയ്‌ക്കുകയായിരുന്നു അവന്റെ ആദ്യത്തെ ദൗത്യം. ആദ്യത്തെ ശ്രമത്തില്‍ തന്നെ അവന്റെ കൈമുറിഞ്ഞ്‌ ചോരപൊടിഞ്ഞു. യാതൊരു വിഷമവും പ്രകടിപ്പിക്കാതെ അവനത്‌ വായിലിട്ട്‌ ഉറുഞ്ചിക്കളഞ്ഞു.കടയുടെ ഒരു മൂലയില്‍ സുഹൃത്തും ആഗതനും എന്തൊക്കെയോ കുശുകുശുക്കുന്നു. കമ്മീഷന്‍ വിലപേശി വാങ്ങുകയാവുമെന്ന്‌ ഞാന്‍ ഊഹിച്ചു. വികാരനിര്‍ഭരനായി ഞാനവരുടെ അടുത്തേക്ക്‌ ചെന്നു. എങ്ങനെയെങ്കിലും ആ കുട്ടിയെ രക്ഷിക്കണമെന്നായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത മുഴുവന്‍.``ദാവൂദേ, നീയിത്ര ചീപ്പാണെന്ന്‌ ഞാന്‍ വിചാരിച്ചില്ല.'' ഞാന്‍ സുഹൃത്തിനെ നോക്കി പൊട്ടിത്തെറിച്ചു.``എന്താടാ കാര്യം?''``ഇതിനെക്കാള്‍ വലിയ എന്ത്‌ കാര്യമാണെടാ. എന്തു വന്നാലും ഞാനിത്‌ പുറംലോകത്തെ അറിയിക്കും.''കാര്യം പന്തിയല്ലെന്ന്‌ മനസ്സിലാക്കിയ ആഗതന്‍ പെട്ടെന്ന്‌ സുഹൃത്തിനും എനിക്കും കൈതന്ന്‌ പോകാനൊരുങ്ങി.``എടോ, തന്നെയും ഞാന്‍ വെറുതെവിടില്ല.''ഞാന്‍ അയാള്‍ക്കു നേരെ തിരിഞ്ഞു. അതു കേള്‍ക്കാത്ത ഭാവത്തില്‍ പുഞ്ചിരിതൂകിക്കൊണ്ട്‌ അയാള്‍ ധൃതിയില്‍ നടന്നകന്നു.

ആള്‍ കണ്‍വെട്ടത്തുനിന്നു മറഞ്ഞതും സുഹൃത്ത്‌ ശാന്തമായി എന്നോട്‌ ചോദിച്ചു:``ആ പോയ മനുഷ്യന്‍ ആരാണെന്ന്‌ നിനക്കറിയാമോ?''``കുട്ടികളെ വിറ്റു പോക്കറ്റ്‌ വീര്‍പ്പിക്കുന്ന ഏതോ ചെകുത്താന്‍.''``അല്ല, ഈ നാട്ടിലെ ഏറ്റവും വലിയ ബിസിനസ്സുകാരനാണദ്ദേഹം. കോടീശ്വരന്‍. അബ്‌ദുല്ലഹാജി''``കുട്ടികളെ വിറ്റ്‌ കോടീശ്വരനും കൊക്കോടീശ്വരനുമായില്ലെങ്കിലേ അദ്‌ഭുതമുള്ളു.''``നീയദ്ദേഹത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. ഇന്ന്‌ ഈ നാട്ടില്‍ നയാപൈസയുടെ വഞ്ചന നടത്താതെ ബിസിനസ്സ്‌ ചെയ്യുന്ന ഒരാളുണ്ടെങ്കില്‍ അത്‌ അബ്‌ദുല്ല ഹാജി മാത്രമാണ്‌. ഇനി ആ നില്‍ക്കുന്ന ചെറുക്കന്‍ ആരാണെന്നറിയണോ? അത്‌ അദ്ദേഹത്തിന്റെ ഏറ്റവും ഇളയമകനാണ്‌.''എനിക്ക്‌ കാര്യമൊന്നും മനസ്സിലായില്ല. കോടീശ്വരനായ ഒരാള്‍ എട്ടുംപൊട്ടും തിരിയാത്ത സ്വന്തം മകനെ ഒരു കടയില്‍ തുച്ഛമായ ശമ്പളത്തിന്‌ ജോലിക്ക്‌ നിര്‍ത്തുകയോ?``അതാണ്‌ അബ്‌ദുല്ലഹാജി മക്കളെ വളര്‍ത്തുന്ന രീതി. ഇതിന്റെ മൂത്തത്‌ ഒരാണും രണ്ടു പെണ്ണുമുണ്ട്‌. നീ കാണേണ്ടതാണ്‌. മനുഷ്യന്റെ മക്കള്‍ എന്ന വിശേഷണം പൂര്‍ണമായും അര്‍ഹിക്കുന്ന മൂന്നു മക്കളെ ഞാന്‍ ആ വീട്ടില്‍ മാത്രമേ കണ്ടിട്ടുള്ളു.''ഞാന്‍ വിസ്‌മയഭരിതനായി നില്‍ക്കുമ്പോള്‍ സുഹൃത്ത്‌ തുടര്‍ന്നു:``ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ചെറുക്കന്റെ പന്തുകൊണ്ട്‌ അയല്‍വാസിയുടെ ജനലിന്റെ ഗ്ലാസൊന്ന്‌ പൊട്ടി. അറിയാതെ പറ്റിപ്പോയതായതു കൊണ്ടും പ്രതി അബ്‌ദുല്ലഹാജിയുടെ പുത്രനായതു കൊണ്ടും അയല്‍വാസിക്കതൊരു പ്രശ്‌നമേയല്ല. പക്ഷേ അബ്‌ദുള്ളഹാജിക്കത്‌ ഗുരുതരമായ പ്രശ്‌നമാണ്‌. അയല്‍വാസി വേണ്ടെന്ന്‌ തീര്‍ത്തുപറഞ്ഞിട്ടും ഹാജി സ്വന്തം ചെലവില്‍ ഗ്ലാസ്‌ മാറ്റിക്കൊടുത്തു. അതിന്‌ ചെലവായ തുക അബ്‌ദുല്ലഹാജിക്ക്‌ മകന്‍ തിരിച്ചുനല്‍കണം. അതും ഒരു ഗ്ലാസ്‌കടയില്‍ ജോലിക്ക്‌ നിന്നുകൊണ്ട്‌. എത്രപേരുടെ അദ്ധ്വാനത്തിലൂടെയും ശ്രദ്ധയിലൂടെയുമാണ്‌ ഒരു ഗ്ലാസ്‌ പീസ്‌ പരിപാലിക്കപ്പെട്ടുപോകുന്നതെന്ന്‌ അനുഭവത്തിലൂടെ മനസ്സിലാക്കിവരാനാണ്‌ ഹാജി മകനെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്‌. മകനില്‍നിന്നു വന്നുപോയ തെറ്റിന്‌ പിതാവ്‌ പിഴയൊടുക്കിയാല്‍ ആ തെറ്റ്‌ അവന്‍ നിസ്സാരമായി കാണുമെന്നും വീണ്ടും ആവര്‍ത്തിച്ചേക്കുമെന്നുമാണ്‌ ഹാജിയുടെ നിരീക്ഷണം. യഥാര്‍ത്ഥ അനുഭവത്തിലൂടെ മാത്രമേ ഒരാള്‍ക്ക്‌ ഏതൊന്നിന്റെയും വില മനസ്സിലാക്കാന്‍ കഴിയൂ എന്നതാണ്‌ അദ്ദേഹത്തിന്റെ മതം.''ഇങ്ങനെയും ഒരു പിതാവ്‌ ഈ ഉലകത്തിലുണ്ടെന്ന്‌ അദ്‌ഭുതംകൂറി നില്‍ക്കെ സുഹൃത്ത്‌ പറഞ്ഞു:``ഇനി ഇതു കൂടി കേട്ടോളു: സ്‌കൂളില്‍ നിന്ന്‌ പതിനഞ്ചു ദിവസത്തെ ലീവെടുപ്പിച്ചാണ്‌ മകനെ ഹാജി ഇവിടെ നിര്‍ത്തിയിരിക്കുന്നത്‌. മകന്‌ പാഠങ്ങള്‍ കിട്ടാതെപോകുമോ എന്ന ആശങ്കയൊന്നും അദ്ദേഹത്തിനില്ല. അതിനെക്കാള്‍ വലിയ പാഠങ്ങള്‍ ഇതൊക്കെയാണെന്നാണ്‌ ആ മനുഷ്യന്റെ വീക്ഷണം.''``എനിക്ക്‌ തെറ്റുപറ്റി. മഹാത്മാഗാന്ധിയെക്കാളും നെഹ്‌റുവിനെക്കാളും മഹാനായ ഒരു പിതാവിനെയാണ്‌ ഞാന്‍ തെറ്റിദ്ധരിച്ചത്‌.''``തീര്‍ന്നില്ല.'' സുഹൃത്ത്‌ പറഞ്ഞു.``എനിക്കിവിടെ പത്തു വയസ്സുകാരനായ ഒരു ബാലന്‍ ജോലിക്കു നില്‍ക്കുന്നതു കൊണ്ട്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെന്ന്‌ നിനക്കറിയാലോ. ഹാജിക്കും അതറിയാം. അതുകൊണ്ട്‌ ഈ ബാലന്‌ കൊടുക്കാനുള്ള കൂലിയും ഭക്ഷണച്ചെലവുമെല്ലാം ഹാജി തന്നെയാണ്‌ തരുന്നത്‌. മകനെ മനുഷ്യനാക്കി വളര്‍ത്താന്‍ പിതാവ്‌ അഭിനയിക്കുന്ന നാടകം. പക്ഷേ മകന്‍ ഒരിക്കലും അതറിയില്ലെന്നു മാത്രം!''

1 comment:

prachaarakan said...

മക്കളെ വളര്‍ത്തുന്നതില്‍ മാതൃകയാക്കാവുന്ന ഒരു പിതാവിനെ ഞാന്‍ നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിത്തരാം.''``ആരാണയാള്‍?''``അബ്‌ദുല്ലഹാജി''അതെ, ഞാന്‍ കണ്ട ഏറ്റവും മഹാനായ പിതാവാണ്‌ അബ്‌ദുല്ലഹാജി. മക്കളെ വളര്‍ത്തുന്നതിന്റെ മന:ശാസ്‌ത്രം ആറാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹത്തിന്‌ വ്യക്തമായി അറിയാമായിരുന്നു. സന്താനപരിപാലനത്തെക്കുറിച്ച്‌ പുസ്‌തകമെഴുതിയവര്‍ പോലും സ്വന്തം മക്കളെ അബ്‌ദുല്ലഹാജിയോളം ശാസ്‌ത്രീയമായി വളര്‍ത്തിയിട്ടുണ്ടാവില്ല