Wednesday, May 06, 2009

സയ്യിദ് അഹ്‌മദുൽ കബീർ രിഫാഈ(റ)

സയ്യിദ്‌ അഹ്മദുൽ കബീർ രിഫാഈ(റ)

  • അത്ഭുതസിദ്ധികൾ
  • ജീവകാരുണ്യ പ്രവർത്തനങ്ങൾ
  • അന്ത്യം
  • ദർഗാശരീഫ്‌


    ഔലിയാക്കളിൽ ഏറ്റവും ഉന്നതരായ നാല്‌ ഖുത്വുബുകളിൽ രണ്ടാം സ്ഥാനക്കാരനായി അറിയപ്പെടുന്ന മഹാനാണ്‌ അസ്യ്യിദു അബുൽ അബ്ബാസ്‌ അഹ്മദുൽ കബീർ രിഫാഈ(റ). ബാഗ്ദാദിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രസിദ്ധ വലിയ്യ്‌ സുൽത്വാൻ അലി(റ) ആണ്‌ പിതാവ്‌. അവരുടെ പിതാവ്‌ യഹ്‌യന്നഖീബ്‌(റ). തുടർന്നുള്ള പരമ്പര ഇങ്ങനെയാണ്‌. സയ്യിദ്‌ സാബിത്‌, സയ്യിദ്‌ ഹാസിം, സയ്യിദ്‌ അഹ്മദ്‌, സയ്യിദ്‌ അലി, സയ്യിദ്‌ ഹസൻ രിഫാഅ, സയ്യിദ്‌ മഹ്ദി, സയ്യിദ്‌ മുഹമ്മദ്‌, സയ്യിദ്‌, ഹസൻ, സയ്യിദ്‌ ഹുസൈൻ രിളാ, സയ്യിദ്‌ അഹ്മദു അക്ബർ, സയ്യിദ്‌ മൂസസ്സാനി, സയ്യിദ്‌ ഇബ്‌റാഹിം, സയ്യിദ്‌ മുസൽ കാളിം(റ.ഉം). പ്രസിദ്ധ സ്വൂഫിവര്യനായ യഹ്‌യ നെജാരി(റ) ആണ്‌ മാതൃപിതാവ്‌. അദ്ദേഹത്തിന്റെ വംശപരമ്പര പ്രമുഖ സ്വഹാബിയായ അബൂ അയ്യൂബിന്നജാരിൽ അൻസ്വാരി(റ)യിൽ ചെന്നെത്തുന്നു.

    ഹിജ്‌റ 500ൽ ഇറാഖിലെ ഉമ്മുഉബൈദ എന്ന സ്ഥലത്ത്‌ അദ്ദേഹം ഭൂജാതനായി. വളർന്നതും വിദ്യ അഭ്യസിച്ചതും അവിടെ വെച്ചു തന്നെ. ശാഫിഈ ഫിഖ്ഹിൽ പ്രാവീ ണ്യം നേടി. എന്നാൽ തസ്വവ്വുഫിലൂടെ ജീവിതം നയിക്കാനാണ്‌ ആഗ്രഹിച്ചതു.

    അതിശക്തവും സാഹസികവുമായ മുജാഹദയിലൂടെയും ഇബാദത്തിലൂടെയും ഉന്നത സ്ഥാനം കരഗതമാക്കാൻ അവർക്കു സാധിച്ചു. അമ്മാവൻ ശൈഖ്‌ മൻ​‍്വസൂറുൽ ബതാഇഹി, ശൈഖ്‌ അബ്ദുൽ മലികിൽ ഖർനൂബി(റ) തുടങ്ങിയവരുടെ ആത്മീയോപദേശം അവർക്ക്‌ പ്രചോദനമേകി. അബുൽഹസൻ അലിയുൽ ഖാരി(റ)യാണ്‌ മറ്റൊരു ഗുരു.

    ചില അത്ഭുത സംഭവങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിൽ നിന്നുണ്ടായി. ഗുരുവും അമ്മാവനുമായ മൻസ്വൂർ(റ) തന്റെ പിൻഗാമിയായി നിശ്ചയിച്ചതു സഹോദരിപുത്രനായ അഹ്മദ്‌(റ)നെയാണ്‌. മരണരോഗത്തിൽ മൻസ്വൂർ(റ)നോട്‌ ഭാര്യ ആവലാതിപ്പെട്ടു. നിങ്ങൾ നമ്മുടെ സ്വന്തം മകനെ പിൻഗാമിയാക്കിയില്ലല്ലോ. മരുമകനെയല്ലേ തിരഞ്ഞെടുത്തത്‌? മകനെ നിങ്ങൾ തിരഞ്ഞെടുത്തെങ്കിൽ എനിക്കും അതൊരഭിമാനമാകുമായിരുന്നു.

    മൻസ്വൂർ(റ): നമുക്ക്‌ പരീക്ഷിക്കാം. ആരാണ്‌ യോഗ്യനെന്ന്‌. അവർ രണ്ടുപേരും നജീൽ (ഒട്ടകം ഭക്ഷിക്കുന്ന ഒരുതരം ചെടി) കൊണ്ടുവരട്ടെ. ഉടൻ സ്വപുത്രൻ കുറേയെണ്ണം പറിച്ചുകൊണ്ടുവന്നു. കുറേ സമയം കഴിഞ്ഞിട്ടും അഹ്മദിനെ കാണുന്നില്ല. അവസാനം വന്നത്‌ വെറും കയ്യോടെ. മൻസ്വൂർ(റ): അഹ്മദ്‌, നിനക്കൊന്നും പിടികിട്ടിയില്ലേ? അഹ്മദ്‌: എല്ലാ നജീൽ ചെടികളും തസ്ബീഹ്‌ ചൊല്ലുന്നു. എനിക്കൊന്നിനെയും പറിക്കാൻ മനസ്സു വന്നില്ല.

    മൻസ്വൂർ ഭാര്യയോട്‌:: നീ അത്ഭുതപ്പെടുന്നുവോ? സ്വപുത്രനെ പിൻഗാമിയാക്കാൻ പലവുരു ഞാൻ റബ്ബിനോട്‌ തേടിയിരുന്നു. പക്ഷേ, മരുമകൻ അഹ്മദാണ്‌ പിൻഗാമിയെന്ന്‌ അല്ലാഹുവിൽ നിന്നുള്ള അറിവ്‌ എനിക്ക്‌ വന്നു.

    തസ്വവ്വുഫിൽ അവർണനീയവും അതിവിപുലവുമായ ഉൾക്കാഴ്ച ശൈഖ്‌ രിഫാഇ(റ) ക്കുണ്ടായിരുന്നു. ആദ്ധ്യാത്മിക വിജ്ഞാനത്തിന്റെ സാരാംശങ്ങളിൽ ഉണ്ടാകുന്ന ഏത്‌ സംശയങ്ങൾക്കും മറുപടി പറയാൻ അദ്ദേഹത്തെ പോലെ കഴിവുള്ളവർ ഉണ്ടായിട്ടില്ല.

    ശവത്തിന്‌ ജീവൻ നൽകൽ, ജന്മനായുള്ള അന്ധതയും വെള്ളപ്പാണ്ടും മറ്റു മാറാവ്യാധികളും സുഖപ്പെടുത്തൽ തുടങ്ങിയ അത്ഭുത സംഭവങ്ങൾ അവരിൽ നിന്നുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു.

    ജീവിതകാലത്തുതന്നെ മുരീദുമാരുടെ ആധിക്യം കൊണ്ട്‌ പ്രസിദ്ധനാണദ്ദേഹം. ഒരു ബറാഅത്‌ രാത്രി ഒരു ലക്ഷം മുരീദുമാർ അവരുടെ സദസ്സിലുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞത്‌ ഇബ്നുൽ ജൗസി ഉദ്ധരിച്ചിട്ടുണ്ട്‌. മുജാഹദയിൽ അസാധാരണമായ കഴിവ്‌ അവരുടെ മുരീദുമാർക്കുണ്ടായിരുന്നു. സിംഹം, നരി തുടങ്ങിയ പിടിമൃഗങ്ങളെ വാഹനമായി ഉപയോഗിക്കുന്നവർ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പാമ്പുകളെക്കൊണ്ട്‌ അമ്മാനമാടുന്നവരും തീയിൽ നിൽക്കുന്നവരും വളരെ ഉയരത്തിൽ നിന്ന്‌ പരിക്കുപറ്റാതെ ചാടുന്നവരും അവരിലുണ്ട്‌.

    അത്ഭുതസിദ്ധികൾ

    അബുൽഫറജ്‌ അബ്ദുറഹ്മാനുബ്നു അലിയ്യിരിഫാഇ(റ) പറയുന്നു: ശാന്തമായ ഒരു ദിവസം. ശൈഖ്‌ അഹ്മദുൽ കബീർ രിഫാഈ(റ) ഏകനായി ഇരിക്കുകയാണ്‌. ഞാൻ കുറച്ചകലെ സ്ഥലം പിടിച്ചു. അദ്ദേഹത്തെ കാണുകയും തിരുമൊഴികൾ കേൾക്കുകയും ചെയ്യുന്ന സ്ഥലത്ത്‌. എന്നെ അവർ കാണുകയില്ല. രംഗത്ത്‌ മറ്റാരുമില്ല. പെട്ടെന്ന്‌ അന്തരീക്ഷത്തിൽ നിന്ന്‌ ഒരു മനുഷ്യൻ ഇറങ്ങിവന്നു ശൈഖിന്റെ മുന്നിലിരുന്നു. ഉടൻ ശൈഖ്‌ പറഞ്ഞു: മശ്‌രിഖി(കിഴക്ക്‌)ന്റെ പ്രതിനിധീ, അങ്ങേയ്ക്ക്‌ സ്വാഗതം.

    ആഗതൻ: ഇരുപത്‌ ദിവസമായി ഞാൻ തിന്നുകയോ കുടിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട്‌ ഞാൻ ആഗ്രഹിക്കുന്ന ഭക്ഷണം താങ്കൾ എനിക്ക്‌ തരണം.
    ശൈഖ്‌: നിങ്ങൾ എന്താണ്‌ ആഗ്രഹിക്കുന്നത്‌?
    ആഗതൻ: (പറക്കുന്ന അഞ്ച്‌ താറാവുകളെ നോക്കി) ഇവയിൽ നിന്ന്‌ ഒരെണ്ണം പൊരിച്ചതു. കൂടെ ഗോതമ്പു റൊട്ടിയും. ഒരു കൂജയിൽ തണുത്ത വെള്ളവും.
    ശൈഖ്‌: ശരി. തരാമല്ലോ (അന്തരീക്ഷത്തിലെ താറാവുകളെ നോക്കി) ഇദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തിയാക്കൂ, പറവകളെ.
    ഉടൻ ഒരു താറാവ്‌ നിലത്തുവീണു. ജീവനോടെയല്ല. അറുത്തു പൊരിക്കപ്പെട്ട നിലയിൽ. തുടർന്ന്‌ തന്റെ സമീപമുള്ള രണ്ട്‌ കല്ലുകൾ അദ്ദേഹം കയ്യിലെടുത്തു. തന്റെ മുമ്പിൽ വെച്ചു. അത്ഭുതം. അവ രണ്ടും റൊട്ടികളായി മാറിയിരിക്കുന്നു.പിന്നെ അന്തരീക്ഷത്തിലേക്ക്‌ കൈനീട്ടി ഒരു ചുവന്ന കൂജ എടുത്തു. അതിൽ നിറയെ തണുത്ത വെള്ളവുമുണ്ട്‌. ആഗതൻ സുഭിക്ഷമായി ആഹരിച്ചു. സന്തോഷത്തോടെ യാത്രപറഞ്ഞുപിരിഞ്ഞു. അനന്തരം ശൈഖവർകൾ താറാവിന്റെ എല്ലുകൾ കയ്യിലെടുത്തു കൊണ്ടിങ്ങനെ പറഞ്ഞു: "ചിന്നിച്ചിതറിയ അസ്ഥികൂടമേ, അല്ലാഹുവിന്റെ വേണ്ടുകയാൽ നീ താറാവായി പറന്നുപോവുക. ബിസ്മില്ലാഹി..." ഉടൻ അത്‌ താറാവായി അന്തരീക്ഷത്തിലേക്ക്‌ പറന്നുപോകുന്നത്‌ ഞാൻ കണ്ടു (ഖലാഇദുൽ ജവാഹിർ, പേജ്‌ 84).

    ജീവകാരുണ്യ പ്രവർത്തനങ്ങൾ

    ജീവകാരുണ്യ പ്രവർത്തനത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു ശൈഖവർകൾ. കുഷ്ഠരോഗികളുടെയും പക്ഷവാതരോഗികളുടെയും വസ്ത്രങ്ങൾ അദ്ദേഹം അലക്കിക്കൊടുക്കും. മുടി വാർന്നു കൊടുക്കും. വളരെ സാഹസപ്പെട്ടെങ്കിലും അവർക്ക്‌ ഭക്ഷ ണം എത്തിച്ചുകൊടുക്കും. അവരോടൊപ്പം ഭക്ഷിക്കാനും ശൈഖവർകൾക്ക്‌ മടിയില്ല. ദിക്ര് ഹൽഖയിൽ പങ്കെടുക്കുന്ന ശിഷ്യന്മാർക്കെല്ലാം അവരുടെ വകയായിരിക്കും ഭക്ഷണം. ഹൽഖയിൽ പതിനായിരം ആളുകൾ കുറയാറില്ല.

    നായക്ക്‌ കുഷ്ഠരോഗം. നാട്ടുകാർ അതിനെ ആട്ടിയോടിച്ചു. ശൈഖവർകൾക്ക്‌ ദയ തോന്നി. അദ്ദേഹം അതിനെയുമെടുത്ത്‌ സ്ഥലം വിട്ടു. നദിക്കരയിൽ ഒരൊഴിഞ്ഞ സ്ഥലത്ത്‌ പന്തലുണ്ടാക്കി. നായയെ അവിടെ കിടത്തി ഭക്ഷണം കൊടുത്തു. ശൈഖ്‌ അവിടെതന്നെ താമസിച്ചു രോഗചികിത്സയും തുടങ്ങി. നായയുടെ ശരീരത്തിൽ തൈലം പുരട്ടി 40 ദിവസം ചികിത്സിച്ചു. നായയുടെ കുഷ്ഠം മാറിക്കിട്ടി. ചുടുവെള്ളമുണ്ടാക്കി കുളിപ്പിച്ചു. ആ നായയെയും കൊണ്ട്‌ അനുയായികൾക്കടുത്തെത്തി. അവർക്ക്‌ അത്ഭുതം. ഈ നായക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടണോ? അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ഈ ജീവിയുടെ കാര്യത്തിൽ അന്ത്യനാളിൽ എന്നെ ശിക്ഷിക്കപ്പെടുമോ എന്ന്‌ ഞാൻ ഭയപ്പെടുന്നു (നൂറുൽ അബ്സ്വാർ, പേജ്‌ 253).

    ജമാഅത്ത്‌ നമസ്കാരത്തിന്റെ സമയമായി. തന്റെ കുപ്പായക്കയ്യിൽ പൂച്ച ഉറങ്ങുന്നുണ്ട്‌. എന്തുചെയ്യും? ഈ ജീവിയുടെ ഉറക്കത്തിനു തടസ്സമുണ്ടാക്കരുതല്ലോ. ശൈഖവർകൾ കത്രിക കയ്യിലെടുത്തു കുപ്പായക്കൈ മുറിച്ചുകളഞ്ഞു. ജമാഅത്ത്‌ കഴിഞ്ഞുവന്നു. പൂച്ച ഉണർന്നിട്ടുണ്ട്‌. കുപ്പായക്കൈ എടുത്ത്‌ വീണ്ടും തുന്നിപ്പിടിപ്പിച്ചു.

    തണുത്ത പ്രഭാതം. ശൈഖവർകൾ സ്വുഭിക്കുവേണ്ടി വുളൂഅ​‍്‌ എടുത്ത്‌ വിരിപ്പിൽ വന്നിരുന്നു. ആ സമയം ഒരു കൊതുക്‌ വന്ന്‌ തന്റെ കയ്യിൽ സ്ഥലം പിടിച്ചു. രക്തംകുടിക്കാൻ. ശൈഖ്‌ കരുതി. അല്ലാഹു കണക്കാക്കിയ ഭക്ഷണം അത്‌ കഴിക്കട്ടെ. കൈ അനക്കാതെ പിടിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ബാങ്ക്‌ കൊടുക്കാൻ മുഅദ്ദിൻ യഅ​‍്ഖൂബ്‌ വന്നു. സലാം ചൊല്ലി ശൈഖർകളുടെ കരംപിടിച്ചു ചുംബിച്ചു. പുഞ്ചിരിച്ചുകൊണ്ട്‌ ശൈഖ്‌ പറഞ്ഞു. ഓ യഅ​‍്ഖൂബ്‌, നീ ആ പാവം കൊതുകിനെ ബുദ്ധിമുട്ടിച്ചു. അത്‌ അതിന്റെ ഓഹരി അകത്താക്കുകയായിരുന്നു (നൂറുൽ അബ്സ്വാർ 253).

    വഴിതെറ്റുന്ന അന്ധന്മാരുടെ കൈപിടിച്ചു അവരുടെ ലക്ഷ്യത്തിലെത്തിക്കുക, വിറക്‌ ശേഖരിച്ചു ദരിദ്രർക്കും വൃദ്ധന്മാർക്കും വിധവകൾക്കും എത്തിച്ചുകൊടുക്കുക, എത്ര ദൂരെയാണെങ്കിലും രോഗികളെ സന്ദർശിക്കുക ഇതെല്ലാം പതിവായിരുന്നു. രോഗിയെ സന്ദർശിച്ചു തിരിച്ചുവരുമ്പോഴേക്കും ദിവസങ്ങൾ രണ്ടു കഴിഞ്ഞെന്നുവരും.

    മഹാനവർകളുടെ ഭാര്യയുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ശൈഖിനെ ചീത്തപറയാനും മർദ്ദിക്കാനും പോലും അവൾ മടിച്ചില്ല. ശൈഖവർകൾക്ക്‌ സ്വർഗത്തിൽ ഉന്നതസ്ഥാനം ലഭിച്ചതായി സ്വപ്നം കണ്ട ഒരു മുരീദ്‌ ആ വാർത്ത അറിയിക്കാൻ അദ്ദഹത്തിന്റെ വീട്ടിൽ ചെന്നു. അവിടെ കണ്ട രംഗം ശിഷ്യനെ വല്ലാതെ വേദനിപ്പിച്ചു. ശൈ ഖിനെ ഭാര്യ അടിക്കുന്നു. അദ്ദേഹം ഒന്നും പ്രതികരിക്കുന്നുമില്ല.

    വീട്ടിൽ നിന്നും തിരിച്ച മുരീദ്‌ മറ്റുശിഷ്യന്മാരെയെല്ലാം വിളിച്ചു കാര്യം ചർച്ച ചെയ്തു. ആ പെണ്ണിന്‌ അഞ്ഞൂറ്‌ ദീനാറായിരുന്നു മഹ്ര് പറഞ്ഞത്‌. അദ്ദേഹത്തിനത്‌ കൊടുക്കാൻ സാധിച്ചിട്ടില്ല. അതാണത്രെ അടിക്ക്‌ കാരണം.

    ശിഷ്യൻ ആ സംഖ്യ സ്വരൂപിച്ചു ശൈഖിന്റെ വീട്ടിൽ ചെന്നു. ശൈഖ്‌: ഇതെന്താണ്‌. ശിഷ്യൻ: നിങ്ങളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ഈ പെണ്ണിന്‌ കൊടുക്കാനുള്ള മഹർ. അത്‌ സ്വീകരിച്ചുകൊണ്ട്‌ ശൈഖ്‌ പറഞ്ഞു: അവളുടെ മർദ്ദനവും പരിഹാസവും ക്ഷമിക്കുന്നതുകൊണ്ടാണ്‌ എനിക്ക്‌ സ്വർഗത്തിൽ നീ കണ്ടതുപോലുള്ള സ്ഥാനം ലഭിക്കുന്നത്‌. ശൈഖിനോട്‌ പറയാതെ തന്നെ തന്റെ സ്വപ്നത്തെക്കുറിച്ചു പ്രവചിച്ചതിൽ ശിഷ്യൻ അത്ഭുതപ്പെട്ടു.

    ശൈഖ്‌ രിഫാഇ(റ) ആത്മീയോപദേശം നൽകാൻവേണ്ടി തന്റെ കസേരയിൽ ഇരുന്നാൽ സദസ്സിലുള്ള പതിനായിരങ്ങൾ ഒരുപോലെ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കും. എത്രദൂരയുള്ളവരാണെങ്കിലും. സദസ്സിനുപുറത്ത്‌ തെരുവുകളിലുള്ളവർപോലും നന്നായി കേൾ ക്കും. ബധിരന്മാരും ശൈഖിന്റെ ശബ്ദം കേൾക്കാറുണ്ടെന്നുള്ളത്‌ അത്ഭുതകരമാണ്‌.

    ഉറുക്കിന്‌(ഏലസ്സ്‌) ചെല്ലുന്നവർക്ക്‌ ശൈഖവർകൾ എഴുതിക്കൊടുക്കും. സാധാരണക്കാർ എഴുത്തു കാണില്ല. കാരണം മഷിയില്ലാതെയാണ്‌ എഴുത്ത്‌. പരീക്ഷിക്കാൻ വേണ്ടി ഒരാൾ ശൈഖ്‌ മുമ്പ്‌ എഴുതിയ തുണ്ടുമായി വന്നു. ഉറുക്കെഴുതിക്കൊടുക്കാൻ അപേക്ഷിച്ചു. 'ഇതിൽ എഴുത്തുണ്ടല്ലോ.' എന്ന്‌ ശൈഖ്‌ പറഞ്ഞപ്പോൾ അദ്ദേഹം ഇളിഭ്യനായി.

    ബഹു. ജലാലുദ്ദേ‍ീൻ സുയൂഥി(റ) തൻവീർ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു. ശൈഖ്‌ രിഫാഈ(റ) മദീനയിൽ ചെന്ന്‌ ഹുജ്‌റതുശ്ശരീഫ (റൗള)യുടെ മുമ്പിൽ നിന്ന്‌ താഴ്മയോടെ പാടി. "വിദൂരത്തുള്ള എന്റെ നാട്ടിൽ നിന്ന്‌ ഞാൻ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ട്‌. എന്റെ ശരീരത്തിനു പകരമായി എന്റെ ആത്മാവ്‌ ഈ വിശുദ്ധഭൂവിനെ ചുംബിച്ച്‌ തിരിച്ചുവരും. എന്നാൽ ഇത്‌ ശരീരത്തിന്റെ ഊഴമാണ്‌. അതിവിടെ അങ്ങയുടെ മുമ്പിൽ ഹാജരാക്കിയിരിക്കുന്നു. അതുകൊണ്ട്‌ അങ്ങയുടെ വിശുദ്ധ കരം നീട്ടിത്തരൂ. ഞാൻ അത്‌ എന്റെ ചുണ്ടിൽ വെച്ച്‌ മുത്തി നിർവൃതി കൊള്ളട്ടെ. ഉടൻ നബി(സ്വ)യുടെ തിരുകരം പ്രത്യക്ഷപ്പെടുകയും അദ്ദേഹം ചുംബിച്ചു തൃപ്തിയടയുകയും ചെയ്തു. ഈ സംഭവം അവിടെ പങ്കെടുത്ത ജനങ്ങളെല്ലാം കണ്ടതായി ദുർറുൽ അസ്​‍്വദാഫിലും രേഖപ്പെടുത്തിയിട്ടുണ്ട്‌.

    പ്രസിദ്ധ വലിയ്യ്‌ അലിയ്യുബ്നുൽ ഹീതി(റ) പറയുന്നു: "ശൈഖ്‌ അഹ്മദുൽ കബീർ രിഫാഇക്ക്‌ സുൽത്വാനുൽ ആരിഫീൻ എന്ന സ്ഥാനപ്പേര്‌ ലഭിച്ചതിനെക്കുറിച്ച്‌ ഒരിക്കലദ്ദേഹത്തോട്‌ ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാൻ അറഫയിൽ നിൽക്കുമ്പോൾ അല്ലാഹുവിന്റെ പ്രത്യാകാനുഗ്രഹത്തോടുകൂടിയുള്ള സ്ഥാന ലബ്ധിയായിരുന്നു അത്‌. അന്ന്‌ അന്ത്യപ്രവാചകർ(സ്വ)യുടെ ആത്മീയ സാന്നിധ്യം എനിക്കനുഭവപ്പെടുകയും സുൽത്വാനുൽ ആരിഫീൻ എന്‌ അഭിസംബോധനം ചെയ്യുകയുമുണ്ടായി. തുടർന്ന്‌ ഞാൻ നാട്ടിലേക്ക്‌ തിരിച്ചു. എന്നെ കണ്ടുമുട്ടിയ മുഴുവൻ ആരിഫീങ്ങളും ഇതേ അഭിസംബോധനത്തിലൂടെ എന്നെ എതിരേൽക്കുകയുണ്ടായി."
    തന്നെ നിന്ദിക്കാനും അപഹസിക്കാനും മുതിരുന്നവരോട്‌ ഒന്നും പ്രതികരിക്കാതെ ക്ഷമ കൈക്കൊള്ളുന്ന പ്രകൃതക്കാരനാണ്‌ ശൈഖ്‌ രിഫാഇ(റ). അത്തരം ആളുകൾ പിൽക്കാലത്ത്‌ വന്നു പശ്ചാത്തപിക്കുകയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്‌.

    അന്ത്യം

    ബഹു. ഗൗസുൽ അഅ​‍്ലം ജീലാനി(റ)യുടെ സമകാലീനരായ ഇദ്ദേഹം ജീലാനി(റ)യുമായി അടുത്ത ബന്ധത്തിലായിരുന്നു. അവരെ അതിരറ്റു ബഹുമാനിക്കുകയും ചെയ്യും. ജീലാനി(റ) വഫാത്തായി പതിനേഴ്‌ വർഷങ്ങൾക്കു ശേഷം ഹിജ്‌റ 578 ജമാദുൽ ഊല 12 വ്യാഴാഴ്ച ആ മഹാത്മാവ്‌ വഫാത്തായി. ഉദരസംബന്ധമായ രോഗമാണവസാനം പിടിപെട്ടിരുന്നത്‌. അന്ന്‌ ൾവുഹർ സമയം കലിമ ചൊല്ലിക്കൊണ്ടാണ്‌ അവർ ഈ ലോകവുമായി വിട്ടുപിരിഞ്ഞത്‌.

    ഖുത്വുബുകളുടെ നേതാവായ സ്മര്യപുരുഷൻ ഇമാം അലിയ്യുബ്നു അബീത്വാലിബ്‌(റ)വിന്റെ ഇരുപത്തിമൂന്നാമത്തെ പരമ്പരയിലെ സന്താനമാണ്‌. വിജ്ഞാന ശാഖകളിൽ അഗാധ പാണ്ഢിത്യമുള്ള ഇവർ ശാഫിഈ മധബിലെ ഫഖീഹാണ്‌. ഇമാം റാഫിഈ (റ), ഇമാം സുയൂഥി(റ), ബർസൻജി(റ), ഹാഫിളു ഇബ്നുകസീർ(റ) തുടങ്ങിയ പണ്ഢിതന്മാർ ഇവരെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്‌. അലിയ്യുൽ ഹൽബി, അബ്ദുറഊഫിൽ മനാവി, ഖത്വീബുൽ ആംദി, ഹാഫിളുസ്സബീദി(റ. ഹും) തുടങ്ങിയവർ ശൈഖവർകളെ ഗ്രന്ഥങ്ങളിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയവരാണ്‌.


    ത്വരീഖത്‌ പ്രസ്ഥാനത്തെ വളർത്തിയെടുത്തവരിൽ ഏറ്റവും പ്രമുഖനാണ്‌ ശൈഖ്‌ രിഫാഇ(റ). രിഫാഇയ്യ എന്ന്‌ അദ്ദേഹത്തിന്റെ ത്വരീഖത്‌ അറിയപ്പെടുന്നു. ത്വരീഖത്തിൽ അദ്ദേഹത്തിന്റെ ഗുരുപരമ്പര രണ്ട്‌ കണ്ണികളിലൂടെ ജുനൈദുൽ ബഗ്ദാദി(റ)യിൽ എത്തിച്ചേരുന്നു. ഒന്ന്‌: റുവൈമിയ്യ എന്നപേരിൽ അറിയപ്പെടുന്നു. പരമ്പര ഇതാണ്‌. 1. ശൈഖ്‌ രിഫാഈ, 2. മൻസ്വൂറുറബ്ബാനി, 3. അബൂ മൻസ്വൂരിത്തയ്യിബ്‌, 4. അബൂ സഈദുന്നജാർ, 5. അബൂ അലിയ്യിൽ ഖുർമുസി. 6. അബൂൽ ഖാസിമിസ്സൻദൂസി,. 7. റുവൈമുൽ ബഗ്ദാദി, 8. ജുനൈദുൽ ബഗ്ദാദി(റ.ഹും.)
    രണ്ടാമത്തേത്‌ ശിബ്ലവിയ്യ. 1. ശൈഖ്‌ രിഫാഇ(റ). 2. അലിയ്യുൽഖാരി, 3. അബുൽ ഫ അലി, 4. അബൂ അലിഗുലാമുബ്നു തുർകാൻ, 5. അബൂ അലി റുസ്ബാദി, 6. അലിയ്യുൽ അജമി, 7. അബൂബക്ര് ശിബ്ലി,. 8. ജുനൈദുൽ ബഗ്ദാദി (റ.ഹും.) അഹ്ലുബൈത്തിലൂടെ മാത്രമുള്ള ഒരു ഗുരുപരമ്പരയും അദ്ദേഹത്തിനുണ്ടെന്ന്‌ പറയപ്പെടുന്നു.

    ദർഗാശരീഫ്‌

    ഇറാഖിലെ ദീഖാർ പ്രവിശ്യയിൽ അർരിഫാഇ എന്ന സ്ഥലത്താണ്‌ ഇമാം രിഫാഇ(റ)വിന്റെ മഖ്ബറ. കർബലയിൽ നിന്ന്‌ അവിടത്തേക്ക്‌ 450ലധികം കി.മീ ദുരമുണ്ട്‌. കർബലയിൽ നിന്ന്‌ പോകുമ്പോൾ ആദ്യം പുഴകളും പച്ചപിടിച്ച വയലുകളും ഈന്തപ്പനതോട്ടങ്ങളുമുള്ള ഇറാഖിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ കഴിഞ്ഞാൽ പിന്നെ വരണ്ട മരുഭൂമിയിൽക്കൂടി യാത്രചെയ്തുവേണം അർരിഫാഇയിലേക്കെത്താൻ.
    ബസ്വറ ഹൈവേ റോഡിൽ നിന്നും തെറ്റി അർരിഫാഇ റോഡിലേക്ക്‌ കടന്നാൽ വിജനമായ മരുഭൂമിയുടെ ഏകാന്തത്ത അനുഭവപ്പെടും. കുറച്ചുകൂടി സഞ്ചരിക്കുമ്പോൾ മരുഭൂമിയിലെ പൊടിപടലങ്ങൾ വെള്ളമേഘം പോലെ അന്തരീക്ഷത്തെ മൂടിയ പ്രദേശത്തെത്തും. മുന്നിലുള്ള വാഹനങ്ങൾ പോലും കാണാൻ സാധിക്കില്ല. കിലോമീറ്ററുകൾ നീണ്ട ആ പ്രദേശത്തുകൂടെ വാഹനങ്ങൾ ലൈറ്റിട്ടുകൊണ്ടാണ്‌ പോവുക. പൂർവകാലത്ത്‌ പലതരം കാട്ടുമൃഗങ്ങളുടെ സങ്കേതമായിരുന്നു ആ സ്ഥലം.


    ലക്ഷ്യസ്ഥാനത്തെത്തുന്നതിന്‌ മുമ്പുതന്നെ തീർത്ഥാടകന്റെ കണ്ണ്‌ കുളിർപ്പിക്കുന്ന ആ പച്ച ഖുബ്ബ ദുറെനിന്നു കാണാം. ശൈഖ്‌ രിഫാഇ(റ)വിന്റെ ദർഗാശരീഫ്‌. മരുഭൂമിയിലെ മാർഗദർശിയെ പോലെ തലയുയർത്തി നിൽക്കുന്ന ആ മഖ്ബറ ഏതൊരാളെയും ആത്മനിർവൃതിയിലാഴ്ത്തും. വിശാലമായ റുബാത്വും മറ്റു സൗകര്യങ്ങളും അവിടെയുണ്ട്‌. വെള്ളവും സുലഭമാണ്‌.
    മാർബിൾ പതിച്ച വിശാലമായ പ്ലാറ്റ്ഫോമിന്റെ മധ്യത്തിലാണ്‌ മഖ്ബറയുടെ കൂറ്റൻ കെട്ടിടം. നല്ല സൗകര്യമുള്ള നിസ്കാര ഹാളുമുണ്ട്‌. മതഗ്രന്ഥങ്ങളും മുസ്​‍്വഹഫുകളും നിറച്ച ഷെൽഫുകളും കാണാം. അറബികളും അല്ലാത്തവരുമായി ധാരാളമാളുകൾ അവിടെ നിത്യവും സിയാറത്തിനെത്തുന്നു.

    തീർത്ഥാടകരുടെ സൗകര്യാർഥം നടക്കുന്ന ചെറിയ കച്ചവടങ്ങൾ മാത്രമേ അവിടെയുള്ളൂ. മുൻകാലത്ത്‌ ഈ ദർഗയിൽ രാത്രി സാധാരണക്കാർ താമസിക്കുകയില്ല. നല്ല ധൈര്യമുള്ള പ്രത്യേകക്കാർ മാത്രമേ രാപ്പാർക്കുകയുള്ളൂ. ഒരിക്കൽ ശൈഖ്‌ അഹ്മദ്‌ ളരീർ താമസിക്കാൻ ചെന്നു. ദർഗയുടെ ഖാദിം പറഞ്ഞു. ഇവിടെ രാത്രി ഭയപ്പെടുത്തുന്ന പലതും കണ്ടേക്കും. ളരീർ പറഞ്ഞു: തവക്കൽതു അലല്ലാഹ്‌. അദ്ദേഹം ഏകാന്തനായി കിടന്നു. പാതിരാവിൽ ഭയാനകമായ ശബ്ദ കോലാഹലം. കാട്ടുമൃഗങ്ങൾ പുറത്തു നിന്ന്‌ അതിക്രമം കാണിക്കുന്നു. ഒച്ചവെക്കുന്നു. വാതിലിനടിക്കുന്നു. ളരീർ ഭയന്നുവിറച്ചു. അംഗങ്ങളൊക്കെ മുറിഞ്ഞുപോകുന്നതായി അദ്ദേഹത്തിന്‌ തോന്നി. അതിനിടയിൽ ഒരു വ്യക്തി അവിടെ പ്രത്യക്ഷപ്പെട്ടു. ളരീരിനോടൊപ്പം ഖുർആൻ പാരായണം നടത്തി. അദ്ദേഹത്തിനാശ്വാസമായി. ശേഷം ആ വ്യക്തി റൊട്ടിയും പാലും ളരീറിന്‌ എത്തിച്ചുകൊടുത്തു. സ്വൂഭി ആയപ്പോൾ ആ വ്യക്തിയെ കാണുന്നില്ല.
    രാവിലെ ഖാദിം വന്നു. സംഭവം അയാളോട്‌ വിവരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ആ വന്ന വ്യക്തി സയ്യിദ്‌ അഹ്മദുൽ കബീരിർഫാഇ(റ) ആണ്‌. ഈ മഖ്ബറയിൽ കിടക്കുന്ന ആൾ. നിങ്ങൾ ഭാഗ്യവാൻ തന്നെ (നൂറുൽ അബ്സ്വാർ 254).

    മുസിലിം പാത്ത്.കോം പ്രസിദ്ധീകരിച്ച വിശദമായ ലേഖനങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

4 comments:

prachaarakan said...

സയ്യിദ്‌ അഹ്മദുൽ കബീർ രിഫാഈ(റ)

അത്ഭുതസിദ്ധികൾ
ജീവകാരുണ്യ പ്രവർത്തനങ്ങൾ
അന്ത്യം
ദർഗാശരീഫ്‌

കാസിം തങ്ങള്‍ said...

ശ്ലാഘനീയം.

Bava said...

ഹൈന്ദവ ദര്‍ശനങ്ങളിലും ഇമ്മാതിരി കഥകള്‍ ഒരുപാടുണ്ടല്ലോ, അത്ഭുതങ്ങള്‍ കാണിക്കുന്ന ദൈവങ്ങള്‍....സൃഷ്ടികള്‍.....ഈ മതങ്ങള്‍ തമ്മില്‍ വലിയ വിത്യാസങ്ങള്‍ ഒന്നുമില്ല അല്ലേ...!!

prachaarakan said...

കാസിം തങ്ങൾ , നന്ദി

ബാവ,

മറ്റ് ദർശനങ്ങളൂം(?) ഇസ്ലാ‍മിക ദർശനവും തമ്മിലുള്ള വിത്യാസം അഥവ തൌഹീദും ശിർക്കും മനസ്സിലാക്കിയാൽ താങ്കളുടെ സംശയങ്ങൾ മാറും.

അത്ഭുതങ്ങൾ കാണിക്കുന്നവരെ ദൈവമായി മുസ്ലിംങ്ങൾ കാ‍ാണുന്നില്ല. മുഹമ്മദ് നബി(സ) യും ഈസാ (അ) യും അടക്കം പ്രവാചകന്മാരും ഔലിയാക്കളും മഹാന്മാ‍്രും അത്ബുതങ്ങൾ ( മു അ് ജിസത്തും കറാമത്തും ) കാണിച്ചിട്ടുണ്ട്. അതിനാൽ അവരൊക്ക് ദൈവമാണെന്ന് ഇസ്ലാം /മുസ്ലിംങ്ങൾ കാണുന്നില്ല. അല്ലാഹു അവർക്ക് നൽകിയ പ്രത്യേകത മാത്രമായി കാണുന്നു.


ഹൈന്ദവർ അമ്പലം പ്രദക്ഷിണം ചെയ്യുന്നു
മുസ്ലിംങ്ങൾ ക അ ബ് ത്വവാവ് (പ്രദക്ഷിണം) ചെയ്യുന്നു.


ഹൈന്ദവ ബിംബങ്ങളിൽ / മത് ചിഹ്നങ്ങളിൽ ചുംബിക്കുന്നു.
മുസ്ലിംങ്ങൽ ക അബയിലെ കറുത്ത കല്ലിൽ (ഹജറുൽ അസ് വദ് ) ചുംബിക്കുന്നു.


ഇത് രണ്ടും തമ്മിൽ ഒരു വിത്യാസവും മതം പഠിക്കാത്തവർക്ക് കാണുകയില്ല.