Wednesday, May 20, 2009

അന്യന്റെ വിയര്‍പ്പിന്റെ വില

രിസാല ഓൺലൈൻ പ്രസിദ്ധീകരിച്ച ലേഖനം
ലിങ്ക് ഇവിടെ


അന്യന്റെ വിയര്‍പ്പിന്റെ വില
കെഎം മുസ്‌തഫ്‌

വീട്‌ ഒരു ഡോര്‍മെറ്ററിയായി മാറിയിട്ട്‌ കുറച്ചു മാസങ്ങളായിരുന്നു. രാവിലെ ആളുകള്‍ ഉണരും മുമ്പ്‌ ഇറങ്ങുന്നു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം തിരിച്ചെത്തുന്നു. വീട്ടിലിരിക്കുമ്പോള്‍ പോലും ഓണ്‍ഡ്യൂട്ടി. ജീവിതവണ്ടി വിശ്രമമില്ലാതെ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ്‌ അര്‍ജന്റ്‌ ആന്റ്‌ ഇംപോര്‍ട്ടന്റ്‌ ആയി ഒന്നും ചെയ്യാനില്ലാത്ത ഒരു ദിവസം കടന്നുവരുന്നത്‌. വീണുകിട്ടിയ ഈ സൗഭാഗ്യം ജീവിതപങ്കാളിക്കും മകനുമൊപ്പം ചെലവഴിക്കാമെന്നു നിനച്ച്‌ മകനെ മടിയിലെടുത്തതേയുള്ളൂ, മൊബൈല്‍ഫോണ്‍ ഒരു കട്ടുറുമ്പിന്റെ കുശുമ്പോടെ ക്രൂരമായി ശബ്‌ദിച്ചു. അങ്ങേതലക്കല്‍ അപരിചിതനായ ഒരാള്‍; മിസ്റ്റര്‍ `എക്‌സ്‌'.``ഞാന്‍ റിലയന്‍സില്‍ സിഇഒ ആയി വര്‍ക്ക്‌ ചെയ്യുകയായിരുന്നു. അതിനിടയിലാണ്‌ ഗ്ലോബല്‍വിഷനോടുകൂടിയ ഒരു ബഹുമുഖ പദ്ധതിയുടെ മാനേജറാകാന്‍ ക്ഷണംലഭിക്കുന്നത്‌. പദ്ധതിയെക്കുറിച്ച്‌ പഠിച്ചപ്പോള്‍ വന്‍സാധ്യതകളുണ്ടെന്ന്‌ ബോധ്യപ്പെട്ടതിനാല്‍ ജോലി രാജിവച്ച്‌ ഞാന്‍ ആ ക്ഷണം സ്വീകരിച്ചു.''``വെരിഗുഡ്‌''. അത്ര താല്‍പര്യമില്ലാത്ത കാര്യങ്ങളായതിനാലും വീണുകിട്ടിയ ഒഴിവുദിനം ഇയാള്‍ കവര്‍ന്നെടുത്തേക്കുമോ എന്ന ആശങ്കയുണ്ടായതിനാലും തീര്‍ത്തും യാന്ത്രികമായി ഞാന്‍ ഒരു ഇടപെടല്‍ നടത്തിനോക്കി. ആള്‍ കാര്യത്തിലേക്ക്‌ വരണമല്ലോ.``വാള്‍മാര്‍ട്ടും സ്‌പെന്‍സറുമൊക്കെ ആഗോളവല്‍ക്കരണത്തിലൂടെ നമ്മുടെ ബിസിനസ്സിനെ തകര്‍ക്കുമ്പോള്‍ നാം പ്രതിരോധത്തിലൂന്നിയതു കൊണ്ട്‌ പ്രത്യേകിച്ചെന്താണ്‌ കാര്യം? ഒരു കാര്യവുമില്ല. മറിച്ച്‌, അവരോട്‌ മത്സരിക്കാന്‍ തക്ക ശേഷിയുള്ള പദ്ധതികള്‍, അവരുടെ നാട്ടില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ മാര്‍ക്കറ്റുണ്ടാക്കാന്‍ പ്രാപ്‌തമായ പദ്ധതികള്‍ നമ്മള്‍ ശാസ്‌ത്രീയമായി രൂപകല്‍പന ചെയ്യുകയാണ്‌ വേണ്ടത്‌.''ഈയിടെ ബിസിനസ്സ്‌ എന്നു കേള്‍ക്കുമ്പോഴേ തലവേദനവരുന്ന ഒരാളാണ്‌ ഞാന്‍. അതുകൊണ്ട്‌ ഈ സംഭാഷണം ഇങ്ങനെ തുടര്‍ന്നുപോയാല്‍ ആവശ്യമില്ലാത്ത ഒരു തലവേദന തികച്ചും ഫ്രീയായി വാങ്ങുന്നതിന്‌ തുല്യമാവും എന്ന്‌ എനിക്കു തോന്നി.

കാര്യത്തിലേക്കു കടക്കാന്‍ അയാള്‍ ഇനിയും തയാറാവാത്ത സ്ഥിതിക്ക്‌ നമ്മള്‍തന്നെ കടക്കുകയാവും രണ്ടുപേര്‍ക്കും നല്ലത്‌.``നിങ്ങള്‍ പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷേ നിങ്ങളെന്തിനാണ്‌ എന്നെ വിളിച്ചതെന്ന്‌ എനിക്കിപ്പോഴും മനസ്സിലായില്ല.''``അന്താരാഷ്‌ട്ര നിലവാരമുള്ള ഉല്‍പ്പന്നങ്ങളും ആശയങ്ങളും രൂപകല്‍പന ചെയ്‌ത്‌ മാര്‍ക്കറ്റു ചെയ്യാനാണ്‌ ഞങ്ങള്‍ പദ്ധതിയിടുന്നത്‌. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല യുനൈറ്റഡ്‌സ്റ്റേറ്റ്‌സില്‍വരെ ഞങ്ങള്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പോകുന്നു.''``വെരിഗുഡ്‌. പക്ഷേ എന്താണ്‌ ഇതിലെന്റെ റോള്‍?''``ഞങ്ങള്‍ക്കൊരു ബ്രോഷര്‍ വേണം; അതും വളരെ പെട്ടെന്ന്‌. പദ്ധതിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ബ്രോഷര്‍ മാത്രമേ ബാക്കിയുള്ളൂ.''``ക്ഷമിക്കണം സുഹൃത്തേ, കുറെ കാലമായി ഞാന്‍ കോപ്പിറൈറ്റിംഗ്‌ നിര്‍ത്തിയിട്ട്‌. മാത്രമല്ല, ഈയിടെയായി സര്‍ഗാത്മകരചനകള്‍ക്കുപോലും സമയം കിട്ടാത്തത്ര തിരക്കിലാണ്‌ ഞാന്‍.'' ഞാന്‍ എന്റെ അവസ്ഥ പറഞ്ഞു.``ഞങ്ങളുടേത്‌ അന്താരാഷ്‌ട്രസാധ്യതകളുള്ള ഒരു വന്‍പദ്ധതിയാണ്‌. കുപ്പിവെള്ളം മുതല്‍ കണ്‍സ്‌ട്രക്‌ഷനും റിയല്‍എസ്റ്റേറ്റും വരെ ഞങ്ങളുടെ പദ്ധതിയിലുണ്ട്‌. നിങ്ങളെപ്പോലെ കഴിവുള്ള പ്രൊഫഷനല്‍ റൈറ്റേഴ്‌സിനെക്കൊണ്ട്‌ എഴുതിപ്പിച്ചാലേ ഞങ്ങളുടെ ബ്രോഷര്‍ വ്യത്യസ്‌തമാകൂ. ഈ ബ്രോഷറാണ്‌ ഇന്‍വെസ്റ്റേഴ്‌സിനെ ആകര്‍ഷിക്കാനുള്ള ഞങ്ങളുടെ ഉപകരണവും.''അയാള്‍ ഉപയോഗിക്കുന്ന മാനേജ്‌മെന്റ്‌ കൗശലം മനസ്സിലാക്കാനുള്ള മനഃശാസ്‌ത്രബോധം എനിക്കുണ്ടായിരുന്നു.``സോറി, നമുക്ക്‌ മറ്റാരെയെങ്കിലും തരപ്പെടുത്താം.''``അതല്ല, താങ്കള്‍ തന്നെ ചെയ്‌താലേ അത്‌ ശരിയാവൂ.'' ``എന്നെ നിങ്ങള്‍ക്കെങ്ങനെ അറിയാം.''``അതൊക്കെ അറിഞ്ഞതിനുശേഷമാണ്‌ ഞാന്‍ താങ്കളെ വിളിക്കുന്നത്‌. മിസ്റ്റര്‍ എംഎന്‍ ആണ്‌ താങ്കളെ ഞങ്ങള്‍ക്കുവേണ്ടി നിര്‍ദ്ദേശിച്ചത്‌.''ഇപ്പോള്‍ ഒഴിവുകഴിവുപറയാനാവാത്ത വിധം ഞാന്‍ ബന്ധിതനായിരുന്നു. മിസ്റ്റര്‍ എംഎന്‍ എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്‌. ശമ്പളം കടം പറയുന്ന ഒരു ഓഫീസിലായിരുന്നു പണ്ടെനിക്ക്‌ ജോലി. നിവൃത്തിയില്ലാത്തതുകൊണ്ടാണ്‌ സ്ഥാപനത്തിന്‌ അങ്ങനെ ചെയ്യേണ്ടിവരുന്നതെന്ന്‌ അറിയാമായിരുന്നതു കൊണ്ട്‌ ഞാനതിനോട്‌ സഹകരിച്ചുപോന്നു. എന്നാല്‍ സാമ്പത്തികമായി ഞാനാകെ തളര്‍ന്നു. വലിയൊരു പൊസിഷനില്‍ ജോലി ചെയ്യുമ്പോഴും പോക്കറ്റില്‍ ഒരു ചായകുടിക്കാന്‍ കാശില്ലാത്ത അവസ്ഥ. ഈ സമയത്ത്‌ എംഎന്‍ പലപ്പോഴും എന്റെ സഹായത്തിനെത്തിയിട്ടുണ്ട്‌. അദ്ദേഹം നടത്തിയിരുന്ന അഡ്‌വര്‍ടൈസിംഗ്‌ കമ്പനിയില്‍ കോപ്പിറൈറ്റിംഗിന്‌ എനിക്ക്‌ അവസരം തന്നു. അക്കാലത്ത്‌ ഒരു പരസ്യമെഴുത്തുകാരന്‍ മാത്രമാണോ എന്ന്‌ സംശയിക്കുംവിധം ധാരാളം പരസ്യങ്ങള്‍ ഞാന്‍ എഴുതിയുണ്ടാക്കിയിരുന്നു.കടന്നുവരുന്ന വഴികള്‍ മറന്നുപോയേക്കാമെങ്കിലും വഴിയില്‍ ഒരു കൈത്താങ്ങുതന്ന മനുഷ്യരെ മറക്കാനാവില്ലല്ലോ. മിസ്റ്റര്‍ `എക്‌സ്‌' ഫോണ്‍ മിസ്റ്റര്‍ എംഎന്നിന്‌ കൈമാറിയപ്പോള്‍ ഒരിക്കല്‍ വിരാമമിട്ട ആ പരിപാടിക്കുവേണ്ടി എനിക്ക്‌ വീണ്ടും പേന കൈയിലെടുക്കേണ്ടിവന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട്‌ ബ്രോഷറുകളാണ്‌ അവര്‍ക്കു വേണ്ടത്‌. അവരുടെ എല്ലാ പദ്ധതികളും എഴുതിവരുമ്പോഴേക്കും അന്‍പതോളം പേജ്‌ വരും. ചുരുങ്ങിയത്‌ പത്തു ദിവസമെങ്കിലും അതിന്മേല്‍ അടയിരിക്കണം. ഒരു പുസ്‌തകമെഴുത്തിന്റെ അദ്ധ്വാനം. അതിന്‌ ആനുപാതികമായ ഒരു തുക ഞാന്‍ മിസ്റ്റര്‍ `എക്‌സി'നോട്‌ കൂലിയായി പറഞ്ഞു. അത്‌ വളരെ കുറവാണല്ലോ എന്ന രീതിയിലാണ്‌ അയാള്‍ സംസാരിച്ചത്‌.മകനെ ഭാര്യയുടെ പക്കല്‍ കൊടുത്ത്‌ ഞാനപ്പോള്‍തന്നെ പണിതുടങ്ങി. ഒറ്റയിരുപ്പില്‍ മൂന്നാല്‌ പേജെഴുതി. പിറ്റേന്ന്‌ ഓഫീസിലേക്ക്‌ പോകാനിറങ്ങുമ്പോള്‍ വീണ്ടും മിസ്റ്റര്‍ എക്‌സിന്റെ കോള്‍. എവിടെവരെയായി? വളരെ പെട്ടെന്ന്‌ വേണം എന്ന രീതിയില്‍ അയാള്‍ എന്നെ പ്രചോദിപ്പിച്ചു. ഓഫീസ്‌വിട്ട്‌ ക്ഷീണിതനായി വീട്ടിലെത്തുന്ന ഞാന്‍ പാതിരാവരെ ഉറക്കമിളച്ചിരുന്ന്‌ ഒരു ആഗോള ബിസിനസ്സ്‌പദ്ധതിയുടെ സാധ്യതകളെക്കുറിച്ച്‌ തലപുണ്ണാക്കി. ഒരു ലേഖനമെഴുതുന്നതിനെക്കാള്‍ സൂക്ഷ്‌മത ആവശ്യപ്പെടുന്ന പണിയാണ്‌ പരസ്യമെഴുത്ത്‌. ലേഖനം ഒരാള്‍ സാധാരണഗതിയില്‍ ഒരിക്കലേ വായിക്കൂ. പരസ്യം അങ്ങനെയല്ല. അതുകൊണ്ടുതന്നെ അനുയോജ്യമായ ഒരു തലവാചകത്തിനുവേണ്ടി മാത്രം മണിക്കൂറുകള്‍ ഞാന്‍ തപസ്സിരുന്നു. പിറ്റേന്നും പിറ്റേന്നും പിറ്റേന്നും മിസ്റ്റര്‍ എക്‌സ്‌ വിളിച്ചു. അയാള്‍ക്ക്‌ എത്രയും പെട്ടെന്ന്‌ സാധനമൊന്ന്‌ കൈയില്‍ കിട്ടിയാല്‍ മതിയായിരുന്നു. ഈ ബിസിനസ്സ്‌ മുഴുവനും ഞാനുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ ബ്രോഷറിലാണെന്ന്‌ അയാളുടെ വേവലാതി കണ്ടപ്പോള്‍ എനിക്ക്‌ തോന്നി. രാത്രി ഒറ്റക്കുകിടന്ന്‌ എന്റെ ഭാര്യ പിണങ്ങി. അവള്‍ എന്റെ കടലാസുകള്‍ വലിച്ചെറിഞ്ഞു. ഏതായാലും അഞ്ചുദിവസം കൊണ്ട്‌ മലയാളത്തിലുള്ള ബ്രോഷര്‍ ഞാനുണ്ടാക്കി. വിശേഷപ്പെട്ട ആ സാധനം കൊണ്ടുപോകാനായി മാത്രം ദൂരെനിന്ന്‌ രണ്ടുപേര്‍ എന്റെ വീട്ടില്‍ വന്നു. സാധനം ഭദ്രമായി ഏല്‍പിച്ച്‌ കൈ കൊടുക്കുമ്പോള്‍ അഞ്ചുദിവസം ഉറക്കമിളച്ചതിനുള്ള ഒരു കവര്‍ കൈയില്‍ തടയുമെന്നും ഭാര്യക്ക്‌ വസ്‌ത്രമോ മറ്റെന്തെങ്കിലുമോ വാങ്ങിച്ചു കൊടുത്ത്‌ പിണക്കം തീര്‍ക്കാമെന്നും ഞാന്‍ മനപ്പായസമുണ്ടു. എന്നാല്‍ രണ്ടാളും കൃത്യമായ ഒരു ചിരി പാസ്സാക്കി വണ്ടി സ്റ്റാര്‍ട്ടു ചെയ്‌തു പറന്നുപോകുന്നതും നോക്കി ഉറക്കംതൂങ്ങുന്ന കണ്ണുകളുമായി ഹതാശനായി നില്‍ക്കാനായിരുന്നു എന്റെ നിയോഗം.

ഞാന്‍ മിസ്റ്റര്‍ `എക്‌സി'നെ വിളിച്ചു.സാധനം ഒരു കവിതപോലെ മനോഹരമായിട്ടുണ്ടെന്നും ചില മിനുക്കുപണികള്‍ കൂടി നടത്തിത്തരണമെന്നും മിസ്റ്റര്‍ `എക്‌സ്‌'പറഞ്ഞു. അയാള്‍ പറഞ്ഞ പ്രകാരം തൊട്ടടുത്ത ഒഴിവുദിവസം സ്വന്തം പോക്കറ്റില്‍നിന്ന്‌ ബസ്‌കൂലി മുടക്കി ഞാനവരുടെ ഓഫീസിലെത്തി. രാവിലെ മുതല്‍ വൈകുന്നേരംവരെ കുത്തിയിരുന്ന്‌ മിനുക്കുപണികളും ചെയ്‌തുകൊടുത്തു. ഈ സമയമത്രയും ജനറല്‍ മാനേജറുടെ കസേരയിലിരുന്ന്‌ ഉറക്കംതൂങ്ങുകയായിരുന്നു മിസ്റ്റര്‍ `എക്‌സ്‌.' ആഗോളബിസിനസ്സില്‍ മത്സരിക്കാനിറങ്ങിയ ആളുടെ തല താങ്ങില്ലാതെ ആടുന്നതു കണ്ട്‌ എനിക്ക്‌ സഹതാപം തോന്നി. അയാളെ തട്ടിയുണര്‍ത്തി പോകുകയാണെന്ന്‌ പറഞ്ഞ്‌ കൈകൊടുക്കുമ്പോഴും ഒരു കവര്‍ എന്റെ കൈയില്‍ തടയുമെന്ന്‌ വീണ്ടും ഞാന്‍ ആശിച്ചു. എന്നാല്‍ വ്യക്തിത്വവികസനക്ലാസില്‍ നിന്നു പരിശീലിച്ചെടുത്ത ഒരു ജീവനില്ലാത്ത ചിരിയല്ലാതെ എനിക്ക്‌ മറ്റൊന്നും കിട്ടിയില്ല. മൂന്നാലു ദിവസം ഞാന്‍ കാത്തിരുന്നു. മിസ്റ്റര്‍ എക്‌സ്‌ വിളിച്ചതേയില്ല. ബ്രോഷര്‍ എഴുതുന്നതു വരെ ആവശ്യം അയാളുടേതായിരുന്നു. എഴുതുന്നതിനുമുമ്പ്‌ തന്നെ കൂലി വാങ്ങിവയ്‌ക്കാതിരുന്നത്‌ എന്റെ പിഴ. അതുകൊണ്ട്‌ ഇനിയത്‌ വാങ്ങിയെടുക്കുക എന്നത്‌ എന്റെ ആവശ്യമായിത്തീരുന്നു. എന്തൊരുവിധി! ഞാന്‍ മിസ്റ്റര്‍ എക്‌സിനെ വിളിച്ചു. കൂലി ഇതുവരെ കിട്ടിയില്ലെന്നറിയിച്ചു.അയാള്‍ കൈമലര്‍ത്തി: ``ഞാന്‍ പദ്ധതി വിട്ടു.''``ഇത്രയേറെ സാധ്യതകളുള്ള ഒരു ബിസിനസ്സ്‌ ഇത്രവേഗം കൈയൊഴിഞ്ഞെന്നോ?'' എനിക്ക്‌ വിശ്വസിക്കാനായില്ല.അയാള്‍ വിഷയം മാറ്റി.``താങ്കള്‍ക്ക്‌ പദ്ധതിയുടെ എംഡിയുടെ നമ്പര്‍ തരാം; മിസ്റ്റര്‍ `വൈ.' അദ്ദേഹത്തെ വിളിച്ചാല്‍ നിങ്ങളുടെ റെമ്യൂനറേഷന്‍ കിട്ടും.''ഞാന്‍ മിസ്റ്റര്‍ `വൈ'യെ വിളിച്ചു. ഞാന്‍ മിനുക്കുപണിക്ക്‌ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ആളാണ്‌. സമൂഹത്തില്‍ സ്ഥാനമാനമുള്ള ആള്‍. ബഹുമാന്യന്‍. കാര്യം പറഞ്ഞപ്പോള്‍ താങ്കളുടെ കാര്യം ഞങ്ങളുടെ പരിഗണനയിലുണ്ടെന്ന മറുപടി.ആളുകള്‍ എന്താണിങ്ങനെയെന്ന്‌ എനിക്ക്‌ ഒരുപിടിയും കിട്ടിയില്ല. ചെയ്‌ത ജോലിക്കുള്ള കൂലി ആരുടെയും ഔദാര്യമല്ല; അവകാശമാണ്‌. സാമാന്യ ലോകവിവരമുള്ള ഒരാള്‍ക്കും ഇതറിയാം. എന്നിട്ടും സമൂഹത്തില്‍ ബഹുമാന്യനായ ഒരു വ്യക്തി താങ്കളുടെ കൂലി ഞങ്ങളുടെ പരിഗണനയിലുണ്ടെന്ന്‌ പറയുമ്പോള്‍ ഞാനെന്താണ്‌ മനസ്സിലാക്കേണ്ടത്‌?പണത്തിന്‌ തല്‍ക്കാലം ബുദ്ധിമുട്ടുണ്ടായിരിക്കുമെന്ന്‌ കരുതി ഞാന്‍ ഒരാഴ്‌ച കൂടി ക്ഷമിച്ചു. പക്ഷേ മിസ്റ്റര്‍ `വൈ'യുടെ ഓഫീസില്‍ നിന്ന്‌ ആരും എന്നെ വിളിച്ചില്ല. ഞാന്‍ മിസ്റ്റര്‍ `വൈ' യെ വീണ്ടും വിളിച്ചു. അയാള്‍ ഫോണെടുത്തില്ല. ദിവസവും ഞാനയാള്‍ക്കുവേണ്ടി റിങ്‌ ചെയ്‌ത്‌ കാത്തിരുന്നു; നൊ റെസ്‌പോണ്‍സ്‌. ഒടുവില്‍ മറ്റൊരാളുടെ നമ്പറില്‍നിന്ന്‌ ഞാനയാള്‍ക്ക്‌ വിളിച്ചു. ഇത്തവണ അയാള്‍ ഫോണെടുത്തു. ചെറിയൊരു ആക്‌സിഡന്റ്‌ പറ്റി ഹോസ്‌പിറ്റലിലാണെന്നായിരുന്നു മറുപടി. ആക്‌സിഡന്റ്‌ ചെറുതാണെങ്കിലും വലുതാണെങ്കിലും സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി ഞാനെന്റെ കൂലിയുടെ കാര്യം പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞു വീണ്ടും ഞാനയാളെ വിളിച്ചു. അയാള്‍ ഫോണെടുത്തില്ല. വീണ്ടും വീണ്ടും പല ദിവസങ്ങളില്‍ പലതവണകളായി വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തതേയില്ല. ഒടുവില്‍ എനിക്കൊരു കാര്യം മനസ്സിലായി. ഉറക്കമിളച്ചെഴുതിയ അഞ്ചു രാത്രികള്‍ എനിക്ക്‌ നഷ്‌ടമായിരിക്കുന്നു. ആ സമയം ക്രിയാത്മകമായ അഞ്ചോ ആറോ ലേഖനങ്ങളെഴുതിയിരുന്നെങ്കില്‍ എനിക്ക്‌ ആറ്‌ വായനക്കാരെയെങ്കിലും കൂടുതല്‍ കിട്ടുമായിരുന്നു. എന്റെ നമ്പറില്‍നിന്നുള്ള ഒരു കാളും അറ്റന്റ്‌ ചെയ്യാത്ത മിസ്റ്റര്‍ `വൈ' യുടെ മൊബൈലിലേക്ക്‌ ഇങ്ങനെയൊരു സന്ദേശമയക്കുക മാത്രമേ എനിക്ക്‌ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ:`ഞാനെഴുതിത്തന്ന ബ്രോഷര്‍ നിങ്ങള്‍ ഉപയോഗിച്ചോ എന്നെനിക്കറിയില്ല. എന്നാല്‍ എന്റെ വിലപ്പെട്ട അഞ്ചു രാത്രികള്‍ നിങ്ങള്‍ കവര്‍ന്നെടുത്തിരിക്കുന്നു. ആഗോള കച്ചവടത്തിനു വേണ്ടി നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്ന നിങ്ങള്‍ക്ക്‌ ഒരാളുടെ അദ്ധ്വാനത്തിന്റെ വിലപോലും കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരുടെ വിലപ്പെട്ട സമ്പത്തെങ്ങനെ കൈകാര്യംചെയ്യാന്‍ കഴിയും? താങ്കളുടെ ഭാവിയെന്തെന്നു പ്രവചിക്കാന്‍ ഇത്‌ ധാരാളം!'

***നഷ്‌ടപ്പെട്ട അഞ്ചു രാവുകള്‍ മറന്നു തുടങ്ങിയ സമയത്താണ്‌ സഹപ്രവര്‍ത്തകനൊപ്പം ഞാന്‍ ജോലിയുടെ ഭാഗമായ ഫീല്‍ഡ്‌ സര്‍വേക്കിറങ്ങിയത്‌. ഉച്ചഭക്ഷണത്തിനായി സാമാന്യം നല്ലൊരു ഹോട്ടലില്‍ ഞങ്ങള്‍ കയറി. അത്‌ ഒരു വെള്ളിയാഴ്‌ചയായിരുന്നു. വെയ്‌റ്റര്‍ വന്നപ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു: ഇന്ന്‌ വെള്ളിയാഴ്‌ചയല്ലേ, ബിരിയാണിയാക്കാം.ബിരിയാണിയെങ്കില്‍ ബിരിയാണി എന്നു പറഞ്ഞ്‌ ഞങ്ങള്‍ രണ്ട്‌ ഫുള്‍ ചിക്കന്‍ ബിരിയാണി നന്നായി തട്ടി. എഴുപത്‌രൂപയായിരുന്നു ഒരു ബിരിയാണിയുടെ വില. രണ്ടുപേര്‍ക്കും കൂടി നൂറ്റിനാല്‍പത്‌.വെയ്‌റ്റര്‍ക്ക്‌ പത്തുരൂപ ടിപ്‌സ്‌ കൊടുക്കാന്‍ ഞാന്‍ വിസമ്മതിച്ചപ്പോള്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു:``തന്റെ കാശല്ലല്ലോ... പിന്നെ താനെന്തിനാ ഇങ്ങനെ പിശുക്കുന്നത്‌? നാളെ ഓഫീസില്‍ നിന്ന്‌ വൗച്ചറെഴുതി വാങ്ങിക്കാനുള്ളതല്ലേ!''അന്നു രാത്രി എനിക്ക്‌ വല്ലാത്തൊരു മനംപിരട്ടല്‍. സുലൈമാനിയില്‍ നാരങ്ങ പിഴിഞ്ഞ്‌ കഴിച്ചുനോക്കി. മനംപിരട്ടല്‍ കൂടിയതല്ലാതെ യാതൊരു ഭേദവും കണ്ടില്ല. പൊടുന്നനെ എന്റെ മനസ്സില്‍ ഒരു ആളലുണ്ടായി. എന്റെ സ്വന്തം പണമായിരുന്നെങ്കില്‍ ഞാനിന്ന്‌ ഉച്ചക്ക്‌ ബിരിയാണി കഴിക്കുമായിരുന്നോ? മനസ്സാക്ഷി മറുപടി പറഞ്ഞു: ഒരിക്കലുമില്ല. നീയിന്ന്‌ പതിനഞ്ചു രൂപയുടെ സാദാ ഊണായിരിക്കും കഴിച്ചിരിക്കുക. അപ്പോള്‍ യാതൊരു പിശുക്കുമില്ലാതെ വെറുതെ ഞാന്‍ ചെലവഴിച്ചിരിക്കുന്നത്‌ മറ്റൊരാളുടെ സമ്പത്താണ്‌. അയാളുടെ വിയര്‍പ്പാണ്‌. ആ തിരിച്ചറിവില്‍, നാളെ വൗച്ചറെഴുതുമ്പോള്‍ ഭക്ഷണത്തിന്റെ കണക്ക്‌ കാണിക്കില്ലെന്ന്‌ ഞാന്‍ തീരുമാനിച്ചു. അതു പറയാന്‍ സഹപ്രവര്‍ത്തകനെ വിളിച്ചപ്പോള്‍ അവന്റെ ശ്രീമതിയാണ്‌ ഫോണെടുത്തത്‌.``ചേട്ടന്‍ വയറുവേദനയായി കിടക്ക്വാ. എന്തെങ്കിലും പറയാനുണ്ടോ?''എനിക്ക്‌ സംഗതി അവിശ്വസനീയമായി തോന്നി. ഞാന്‍ പറഞ്ഞു: ``ദൈവം പഴയപോലെ അടുത്ത ജന്മത്തിലേക്ക്‌ മാറ്റിവയ്‌ക്കാറില്ലെന്നും എല്ലാം ഇവിടെ വച്ചുതന്നെ തന്നിട്ടേ തിരിച്ചു വിളിക്കൂ എന്നും പറഞ്ഞേക്കുക.


വീക്ഷണങ്ങള്‍ പങ്കുവയ്‌ക്കുക.
kmmusthaf@gmail.com

3 comments:

prachaarakan said...

വീട്‌ ഒരു ഡോര്‍മെറ്ററിയായി മാറിയിട്ട്‌ കുറച്ചു മാസങ്ങളായിരുന്നു. രാവിലെ ആളുകള്‍ ഉണരും മുമ്പ്‌ ഇറങ്ങുന്നു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം തിരിച്ചെത്തുന്നു. വീട്ടിലിരിക്കുമ്പോള്‍ പോലും ഓണ്‍ഡ്യൂട്ടി. ജീവിതവണ്ടി വിശ്രമമില്ലാതെ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ്‌ അര്‍ജന്റ്‌ ആന്റ്‌ ഇംപോര്‍ട്ടന്റ്‌ ആയി ഒന്നും ചെയ്യാനില്ലാത്ത ഒരു ദിവസം കടന്നുവരുന്നത്‌. വീണുകിട്ടിയ ഈ സൗഭാഗ്യം ജീവിതപങ്കാളിക്കും മകനുമൊപ്പം ചെലവഴിക്കാമെന്നു നിനച്ച്‌ മകനെ മടിയിലെടുത്തതേയുള്ളൂ, മൊബൈല്‍ഫോണ്‍ ഒരു കട്ടുറുമ്പിന്റെ കുശുമ്പോടെ ക്രൂരമായി ശബ്‌ദിച്ചു. അങ്ങേതലക്കല്‍ അപരിചിതനായ ഒരാള്‍; ..


വായിക്കുക.. അന്യന്റെ വിയർപ്പിന്റെ വില
കെ.എം. മുസ്തഫ് എഴുതിയ ലേഖനം

പ്രിയ said...

ആ രണ്ടാം ഭാഗത്തിനു ഒരു സല്യൂട്ട്. :)

prachaarakan said...

Sister Priya ,

thanks for and your comment