Wednesday, May 13, 2009

മതത്തിന്റെ അകത്തളം (ജെസ്മിയുടെ ആമേൻ വായിച്ച ശേഷം )

ലൈംഗികത മനുഷ്യസഹജമാണ്‌. രക്തവും മജ്ജയും മാംസവും ഇഴകിച്ചേര്‍ന്നവന്‌ ലൈംഗിക താത്‌പര്യമില്ലെങ്കില്‍ അവനാണ്‌ ചികിത്സ ആവശ്യമുള്ള രോഗി. മനുഷ്യനെ തിരിച്ചറിഞ്ഞ ഒരു സ്‌നേഹ സന്ദേശത്തിനും ലൈംഗികതയെ പൂര്‍ണമായി നിരാകരിക്കാനാകില്ല. എന്നാല്‍, നിയന്ത്രണരേഖകളില്ലാതെ തുറന്നുവിടാനും പാടില്ല. എയ്‌ഡ്‌സിന്റെയും മറ്റും രോഗാതുരതകളില്‍ ചീഞ്ഞു നാറുന്ന പുതിയ ലോകം നിയന്ത്രണമില്ലാത്ത ലൈംഗികതയുടെ ബാക്കി പത്രമാണെങ്കില്‍, പൂര്‍ണമായി നിരാകരിച്ച തത്വങ്ങളുടെ ദുര്‍ഗന്ധമാണ്‌ അഭയയിലൂടെ, ജെസ്‌മിയിലൂടെ മഠങ്ങളിലും കോണ്‍വെന്റുകലിലും നാറുന്നത്‌.

സിസ്‌റ്റര്‍ ജെസ്‌മിയുടെ ആമേന്‍ വായിച്ച ശേഷം / എം ടി ശിഹാബുദ്ദീന്‍ അസ്‌ഹരി
തുടര്‍ന്നു വായിക്കുക
published @ www.risalaonline.com
link here



മതത്തിന്റെ അകത്തളം
എംടി ശിഹാബുദ്ദീന്‍ അസ്‌ഹരി

മതം മനുഷ്യനുവേണ്ടിയുള്ളതാണ്‌. സ്വാഭാവികമായും മാനവികമൂല്യങ്ങളുടെ പൂമരമാവണമത്‌. മനുഷ്യനെ കുത്തിനോവിക്കുന്ന മുള്‍മരങ്ങള്‍ മതമായും മാനുഷികപ്രത്യയശാസ്‌ത്രമായും അംഗീകരിക്കപ്പെടില്ല. മതങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെ അതിനെതിരെയുള്ള കലാപങ്ങള്‍ക്ക്‌ ചോരയും ചിന്തയും നല്‍കിയതാണ്‌ കഴിഞ്ഞകാല കഥകള്‍. അമ്പലത്തില്‍ ജാതീയതയുടെ പേരില്‍ അയിത്തംപറഞ്ഞ്‌ പടിക്കു പുറത്തു നിര്‍ത്തിയിരുന്ന ഹൈന്ദവ മതസിദ്ധാന്തങ്ങള്‍ക്കെതിരെ ജ്വാലയായി പടര്‍ന്നത്‌ ഹിന്ദുമത വിശ്വാസികള്‍ തന്നെയാണ്‌. സതിയും മനുഷ്യബലിയും ഇല്ലാതാക്കിയതും അവര്‍ തന്നെയാണ്‌.ചുരുക്കത്തില്‍, മതത്തിലെ മാനവീയദര്‍ശനങ്ങളെതേടിയുള്ള യാത്രകള്‍ മതപ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എന്നും മുഴച്ചുനില്‍ക്കുന്ന കാര്യമാണ്‌. `സ്‌നേഹസ്വരൂപനായ മുഹമ്മദ്‌ നബിയും' `കാരുണ്യവാനായ യേശുക്രിസ്‌തുവും' പലകുറി കവര്‍‌സ്റ്റോറികളാവുന്നതും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍. എന്നാല്‍ ആശയസമഗ്രത വെറും വാക്കുകളില്‍ ഒളിഞ്ഞു നില്‍ക്കുന്ന ശൂന്യതയാണെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ മാനവികത മാത്രമാണ്‌ ക്രൈസ്‌തവ മിഷനറിമാര്‍ മതപ്രബോധനത്തിന്‌ ആയുധമാക്കാറുള്ളത്‌. സ്‌നേഹമെന്ന്‌ വലിയ വായില്‍ ആവര്‍ത്തിച്ചുച്ചരിക്കുന്നതും ഇവരാണ്‌.പ്രാമാണികശൂന്യതയെ സ്‌നേഹത്തിന്റെ മുഖംമൂടിയാല്‍ മറച്ചുപിടിക്കുന്ന സഭകള്‍ക്കും മേലധികാരികള്‍ക്കും നല്ല വാര്‍ത്തകളല്ല വന്നുകൊണ്ടിരിക്കുന്നത്‌. സിസ്റ്റര്‍ അഭയ സ്‌നേഹത്തിന്റെ പൂമുഖത്തിനപ്പുറമുള്ള നിഗൂഢലോകത്തിന്റെ ചൂണ്ടുപലകയാവുമ്പോള്‍ സിസ്റ്റര്‍ അനുപമമേരി അതിന്റെ മറ്റൊരു പര്യായമാവുന്നു. ഈ സങ്കീര്‍ണതകളിലേക്കാണ്‌ പീഡനങ്ങളില്‍ മനം നൊന്ത്‌ കന്യാസ്‌ത്രീപദത്തില്‍നിന്നു രാജിവച്ച സിസ്റ്റര്‍ ജെസ്‌മിയുടെ ആത്മകഥ പുതിയ കുരുക്കുകളായി ആ പ്രസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നത്‌.മാനവികത ശൂന്യമാണെന്ന സത്യം വിളിച്ചുപറയുന്ന സിസ്റ്റര്‍ ജെസ്‌മി ഒരു പ്രസ്ഥാനത്തിലെ ആഭ്യന്തരപ്രശ്‌നമാണെന്നു പറഞ്ഞ്‌ മാറിനില്‍ക്കാന്‍ ഇന്ത്യന്‍ ഭരണഘടനക്കാവുമെന്ന്‌ തോന്നുന്നില്ല. ആത്മഹത്യാ പ്രേരണ, മനോരോഗിയാക്കി പീഡിപ്പിക്കല്‍, യൂനിവേഴ്‌സിറ്റിയുടെ മാര്‍ക്കുലിസ്റ്റ്‌ തിരുത്തല്‍ തുടങ്ങിയ ഒരിക്കലും മാപ്പര്‍ഹിക്കാത്ത പാതകങ്ങളുടെ പ്രഭവകേന്ദ്രം മതമേധാവികളുടെ കാര്യാലയങ്ങളാണെന്ന വെളിപ്പെടുത്തലുകള്‍ നീതിപൂര്‍വകമായി അന്വേഷിക്കാനുള്ള ബാധ്യത ഇന്ത്യാരാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങള്‍ക്കുണ്ട്‌.

ലൈംഗികത മനുഷ്യസഹജമാണ്‌. രക്തവും മജ്ജയും മാംസവും ഇഴുകിച്ചേര്‍ന്നവന്‌ ലൈംഗികതാല്‍പര്യമില്ലെങ്കില്‍ അവനാണ്‌ ചികിത്സ ആവശ്യമുള്ള രോഗി. മനുഷ്യനെ തിരിച്ചറിഞ്ഞ ഒരു സ്‌നേഹ സന്ദേശത്തിനും ലൈംഗികതയെ പൂര്‍ണമായി നിരാകരിക്കാനാവില്ല. എന്നാല്‍ നിയന്ത്രണരേഖകളില്ലാതെ തുറന്നു വിടാനും പാടില്ല. എയ്‌ഡ്‌സിന്റെയും മറ്റും രോഗാതുരതകളില്‍ ചീഞ്ഞുനാറുന്ന പുതിയ ലോകം നിയന്ത്രണമില്ലാത്ത ലൈംഗികതയുടെ ബാക്കി പത്രമാണെങ്കില്‍, പൂര്‍ണമായി നിരാകരിച്ച തത്വങ്ങളുടെ ദുര്‍ഗന്ധമാണ്‌ അഭയയിലൂടെ, ജെസ്‌മിയിലൂടെ മഠങ്ങളിലും കോണ്‍വെന്റുകളിലും നാറുന്നത്‌.ജെസ്‌മി ആത്മകഥയില്‍ പുണ്യവതിയായാണ്‌ സ്വയം അവതരിപ്പിക്കുന്നത്‌ (അതില്‍ ആര്‍ക്കും പരാതിയില്ല). എന്നാല്‍ ചുറ്റും നടക്കുന്ന സ്വവര്‍ഗരതികളുടെയും ചിലപ്പോള്‍ വേലികടന്നുള്ള സ്‌ത്രീപുരുഷബന്ധങ്ങളുടെയും സാക്ഷിയാവുമ്പോള്‍ തന്നെ ചില സിസ്റ്റര്‍മാര്‍ക്ക്‌ വഴങ്ങിക്കൊടുത്ത കഥയും അവര്‍ക്കു പറയാനുണ്ട്‌. ഒരിടത്ത്‌ ബാംഗ്‌ളൂരില്‍വച്ച്‌ ഒരു വൈദികന്റെ ഞരമ്പുരോഗത്തിന്‌ സാക്ഷിയാവുകയും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത ഒരു സംഭവം ജെസ്‌മി പറയുന്നുണ്ട്‌. എന്നാല്‍ `പുരുഷ ശരീരം കണ്ടിട്ടുണ്ടോ' എന്ന ചോദ്യത്തിനു മുമ്പില്‍ ആകാംക്ഷാഭരിതയായി പരസ്‌പരം ശരീരപ്രദര്‍ശനത്തിന്‌ തയ്യാറായി എന്ന്‌ ഈ പുണ്യവതി തന്നെ എഴുതുന്നു. അതാണ്‌ മഠത്തിനുതിരിയാത്ത മതം.

ഒരു സ്‌ത്രീക്ക്‌ പുരുഷശരീരം കാണാനും ആസ്വദിക്കാനുമുള്ള മാനുഷികമായ തേട്ടം സ്വാഭാവികമാണ്‌. അത്‌ വകവച്ചു കൊടുക്കുമ്പോഴാണ്‌ മതം മാനവികമാവുന്നത്‌; പിടിച്ചുകെട്ടിയിട്ട്‌ കയറൂരിച്ചാടാന്‍ പ്രേരിപ്പിക്കുമ്പോഴല്ല.`മാനവിക മതം' പഠനവും സംസ്‌കാരവും നല്‍കി വളര്‍ത്തുന്ന ഈശോയുടെ ഭാര്യമാരോട്‌ കാണിക്കുന്ന ക്രൂരത ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്‌. ഇല്ലാത്ത മനോരോഗത്തിന്റെ പേരുപറഞ്ഞ്‌ ജെസ്‌മിയെ ചികിത്സിക്കാന്‍ ശ്രമിക്കുന്ന പുണ്യവതികള്‍ ജെസ്‌മിയുടെ ആത്മകഥയായ `ആമേനി'ല്‍ വരുന്നുണ്ട്‌. ഡോക്‌ടറുടെ അടുത്തേക്ക്‌ നിര്‍ബന്ധിച്ചു കൊണ്ടുപോവുകയും മരുന്നു കഴിക്കാനാവശ്യപ്പെടുകയും ചെയ്യുന്ന ഇവര്‍ക്കുമുമ്പില്‍ എല്ലാവിധ പരിശോധനകളും നടത്തി ക്ലീന്‍ സര്‍ട്ടിഫിക്കറ്റുമായി പ്രത്യക്ഷപ്പെടുന്ന ജെസ്‌മിയോട്‌ അവര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്‌: `പത്തു കന്യാസ്‌ത്രീകളില്‍ ഒരാള്‍ മനോരോഗിയായിരിക്കും. അവര്‍ക്ക്‌ നിര്‍ബന്ധ ബുദ്ധ്യാ ചികിത്സ നല്‍കണമെന്ന്‌ പുതിയ മാര്‍പ്പാപ്പ പറഞ്ഞിരിക്കുന്നു' എന്നാണ്‌ അവര്‍ പ്രതികരിച്ചത്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കന്യാസ്‌ത്രീകളില്‍ പത്തുശതമാനത്തെയും നിര്‍ബന്ധിച്ച്‌ മനോരോഗികളാക്കി ചികിത്സിക്കുന്നതിന്‌ സഭയുടെ പരമോന്നത മേധാവിയായ മാര്‍പ്പാപ്പ നിര്‍ദ്ദേശം കൊടുത്തെങ്കില്‍ എത്രത്തോളം മാനവികമാണ്‌ ഈ പ്രത്യയശാസ്‌ത്രം? ഒരാളെ നിര്‍ബന്ധിച്ച്‌ മനോരോഗിയാക്കുന്നവരോട്‌ രാജ്യത്തെ നീതിന്യായ സംവിധാനത്തിനുള്ള ബാധ്യതകള്‍ നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തയ്യാറാവേണ്ടതുണ്ട്‌. അതിനുവേണ്ടി കലാപം കൂട്ടേണ്ടവരായ മനുഷ്യാവകാശസംഘടനകള്‍ വിഷയത്തെക്കുറിച്ച്‌ പഠിച്ച്‌ പ്രതികരിക്കേണ്ടതുണ്ട്‌.കുടുംബബന്ധം പവിത്രമാണ്‌. മാതാപിതാക്കളോടുള്ള കടപ്പാട്‌ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌. അത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും അതിലെ മൂല്യശോഷണത്തിനെതിരെ പ്രതികരിക്കേണ്ടതും മനുഷ്യന്റെ പ്രത്യയശാസ്‌ത്രങ്ങളുടെ ബാധ്യതയാണ്‌. എന്നാല്‍ സ്വന്തം പിതാവ്‌ മരണപ്പെട്ടുകിടക്കുമ്പോള്‍ ഒരു മകളെ തടഞ്ഞുവച്ച്‌ പീഡിപ്പിക്കുന്നത്‌ എന്തിനോടാണ്‌ ചേര്‍ത്തുവായിക്കേണ്ടത്‌. സിസ്റ്റര്‍ ജെസ്‌മി പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹം എന്തെല്ലാം അനുഭവിക്കുന്നു എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌. ഒരു മാതാവ്‌ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തില്‍ തന്റെ സന്തോഷം മകളുമായി പങ്കുവയ്‌ക്കാന്‍ വരുമ്പോള്‍ ഇരുവരെയും കണ്ണീരിലാഴ്‌ത്തി മടക്കിപ്പറഞ്ഞയക്കുന്നവര്‍ പുണ്യവതികളാണെങ്കില്‍ അവരെ വിശുദ്ധകളായി വാഴ്‌ത്തപ്പെടേണ്ടതുണ്ട്‌. വര്‍ഷത്തിലൊരിക്കല്‍ മാത്രം വീട്ടില്‍ ചെലവഴിക്കാന്‍ മഠനിയമം അനുവദിക്കുമ്പോള്‍ അതിനുപോലും വിലങ്ങു വയ്‌ക്കുന്നതിനെ എന്തു പേരാണു വിളിക്കേണ്ടത്‌.കേരളത്തിലെ ഒരു യൂനിവേഴ്‌സിറ്റിയില്‍ തനിക്ക്‌ ലഭിച്ച എംഎ രണ്ടാംറാങ്ക്‌ അവസാനം സഭാമേലധികാരികളുടെ ഇടപെടല്‍ കാരണം മൂന്നാം റാങ്കാക്കി മാറ്റി എന്ന്‌ ജെസ്‌മി സാക്ഷ്യപ്പെടുത്തുന്നത്‌ ശരിയാണെങ്കില്‍ ഈ ക്രൂരതക്കുള്ള ന്യായീകരണമെന്താണ്‌? മറ്റൊരിക്കല്‍ ഒന്നാംറാങ്ക്‌ കിട്ടിയതിന്‌ വഴക്കുകേള്‍ക്കേണ്ടി വന്നെങ്കില്‍ ഈ മതില്‍കെട്ടുകള്‍ക്കുള്ളില്‍ നടക്കുന്നതെന്തെല്ലാമാണെന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌?സേവനത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന കലാലയങ്ങളില്‍ അഡ്‌മിഷന്‍സമയത്ത്‌ നടക്കുന്ന പണംപിടുങ്ങലിന്റെ കഥകളും അതിനോട്‌ വിയോജിച്ചതിന്റെ പേരിലുണ്ടായ പൊല്ലാപ്പുകളും ജെസ്‌മി പങ്കുവയ്‌ക്കുന്നു. വൈദികര്‍ക്ക്‌ ഉയര്‍ന്ന സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ അത്യാവശ്യകാര്യങ്ങള്‍ക്കുവേണ്ടി യാചകരാവാന്‍ വിധിക്കപ്പെടുന്നവരാണ്‌ കന്യാസ്‌ത്രീകളെന്നും ജെസ്‌മി പറയുന്നു. അസൂയയുടെയും പാരവയ്‌പ്പിന്റെയും കാലുഷ്യം ആദ്യവസാനം നിറഞ്ഞുനില്‍ക്കുന്നു.മഠങ്ങളുടെ പിന്നില്‍ നല്ല ലക്ഷ്യങ്ങളുണ്ടായിരുന്നിരിക്കാം. സ്ഥാപിച്ചവര്‍ക്ക്‌ നല്ല മനസ്സുമുണ്ടാവാം. എന്നാല്‍ എല്ലാറ്റിന്റെയും അടിവേര്‌ അത്‌ പടുത്തുയര്‍ത്തുന്ന ചിന്താധാരയുടെ അന്തഃസത്തയാണ്‌. അത്‌ ശൂന്യമാവുമ്പോഴാണ്‌ മനംമടുപ്പിക്കുന്ന അനുഭവങ്ങളുടെ പ്രഭാവമായി അതുമാറുന്നത്‌. അതിനാലാണീ നിഗൂഢതകള്‍ മതത്തിന്റെ ദുരന്തമായി മാറിയതും.

1 comment:

prachaarakan said...

ലൈംഗികത മനുഷ്യസഹജമാണ്‌. രക്തവും മജ്ജയും മാംസവും ഇഴകിച്ചേര്‍ന്നവന്‌ ലൈംഗിക താത്‌പര്യമില്ലെങ്കില്‍ അവനാണ്‌ ചികിത്സ ആവശ്യമുള്ള രോഗി. മനുഷ്യനെ തിരിച്ചറിഞ്ഞ ഒരു സ്‌നേഹ സന്ദേശത്തിനും ലൈംഗികതയെ പൂര്‍ണമായി നിരാകരിക്കാനാകില്ല. എന്നാല്‍, നിയന്ത്രണരേഖകളില്ലാതെ തുറന്നുവിടാനും പാടില്ല. എയ്‌ഡ്‌സിന്റെയും മറ്റും രോഗാതുരതകളില്‍ ചീഞ്ഞു നാറുന്ന പുതിയ ലോകം നിയന്ത്രണമില്ലാത്ത ലൈംഗികതയുടെ ബാക്കി പത്രമാണെങ്കില്‍, പൂര്‍ണമായി നിരാകരിച്ച തത്വങ്ങളുടെ ദുര്‍ഗന്ധമാണ്‌ അഭയയിലൂടെ, ജെസ്‌മിയിലൂടെ മഠങ്ങളിലും കോണ്‍വെന്റുകലിലും നാറുന്നത്‌.

സിസ്‌റ്റര്‍ ജെസ്‌മിയുടെ ആമേന്‍ വായിച്ച ശേഷം / എം ടി ശിഹാബുദ്ദീന്‍ അസ്‌ഹരി

തുടര്‍ന്നു വായിക്കുക