Friday, February 25, 2011

കൈവെട്ടുകാരുടെ പരമ നിന്ദ

കേവല യുക്തിയിൽ കൂടു കൂട്ടുന്നവർ ഭാഗം -02
ഒ.എം തരുവണ

ഭാഗം -01 ഇവിടെ വായിക്കുക

തിരുകേശം ദർശിക്കുന്നതിനും പുണ്യജലം സ്വീകരിക്കുന്നതിനും മർകസിൽ വന്നുചേർന്നവരെ പുലഭ്യം പറഞ്ഞവർ, ഉസ്മാനുബ്നു അബ്ദുല്ലാഹിൽ മൗഹിബിൽ നിന്ന്‌ ഇമാം ബുഖാരി നിവേദനം ചെയ്ത ഈ ഹദീസ്‌ ഒന്നു കാണുക: `എന്റെ കുടുംബം എന്നെ ഒരു വെള്ളപ്പാത്രവുമായി ഉമ്മുസലമ(റ) യുടെ അടുത്തേക്കയച്ചു. അവർ `ജുൽ ജുൽ` എന്നു പേരായ ഒരു വെള്ളിച്ചെപ്പുമായി വന്നു. അതിൽ തിരുനബി(സ) യുടെ പുണ്യകേശം സൂക്ഷിച്ചിരുന്നു. ആർക്കെങ്കിലും കണ്ണേറോ മറ്റോ പറ്റിയാൽ ഉമ്മുസലമയുടെ അടുത്തേക്കു വെള്ളപ്പാത്രവുമായി അയക്കുന്ന പതിവ്‌ അന്നുണ്ടായിരുന്നു. ഞാനാ വെള്ളിച്ചെപ്പിലേക്ക്‌ സൂക്ഷിച്ചു നോക്കി. അതൊരു ചെമ്പിച്ച മുടിയായിരുന്നു.` അപ്പോൾ എൻ ഡി എഫ്‌ പത്രം ഉയർത്തുന്ന വിമർശത്തിന്റെ കുന്തമുന നീളുന്നത്‌ ആർക്കു നേരെയാണ്‌? നബിപത്നിയായ ഉമ്മുസലമ (റ) നു നേരെ! ഉമ്മുസലമ ബീവിയെ നബിപത്നി എന്നു വെറുതെ പറഞ്ഞാൽ പോര, ഇസ്ലാമിക ചരിത്രത്തിൽ ത്യാഗത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ട മാന്യ വനിതയാണവർ. രണ്ട്‌ ഹിജ്‌റ ചെയ്തവർ, സ്വന്തം കുഞ്ഞിനെ മാറോടു ചേർത്ത്‌ ഏകാകിനിയായി മരുഭൂമി താണ്ടി മദീനയിൽ ചെന്നു നബി(സ) യെയും അനുചരന്മാരെയും വിസ്മയിപ്പിച്ചവർ. ഇഷ്ടം മൂത്ത്‌ നീയും നിന്റെ മക്കളും എന്റെ അഹ്ലുബൈത്താണെന്ന്‌ നി(സ) പ്രകീർത്തിച്ചവർ. തിരുകേശം കൊണ്ട്‌ രോഗശമനത്തിന്‌ ഇവരുടെ അടുത്തേക്ക്‌ ഉസ്മാൻ(റ) പോയത്‌ ഒറ്റപ്പെട്ട സംഭവമല്ല; അതൊരു പതിവു കാഴ്ചയായിരുന്നു! ആരായിരുന്നു ഈ പതിവുകാർ? മുഹാജിറുകളും അൻസാറുകളും. `ഞാൻ ഇവരെയും ഇവർ എന്നെയും തൃപ്തിപ്പെട്ടു`വെന്ന്‌ അല്ലാഹുവിന്റെ സാക്ഷിപത്രം വാങ്ങിയ (സൂറ: തൗ: 100) തിരുനബിയുടെ പ്രിയപ്പെട്ടവർ. മർകസിനു മുമ്പിൽ കന്നാസുമായി ക്യൂ നിന്നവരെ വിടുക; ഉമ്മുൽ മുഅ​‍്മിനീന്റെ അടുക്കൽ ക്യൂ നിന്നവരെ എന്തുചെയ്യും. അവർ അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന്‌ വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തിയവരാണല്ലോ. ഒ അബ്ദുല്ലയെയും എൻ ഡി എഫ്‌ പത്രത്തെയും ഇനി എന്തുചെയ്യണം? കൈവെട്ടു മുഫ്തിമാർ തന്നെ വിധിക്കട്ടെ!

കാന്തപുരവും മർകസും ചെയ്തത്‌ മഹാ അപരാധമാണെങ്കിൽ ഇതേ അപരാധം ചെയ്ത മറ്റൊരാളെ കൂടി ചൂണ്ടിക്കാണിക്കട്ടെ- ഇരുട്ടിന്റെ മറവിൽ നീതി നടപ്പാക്കുന്ന ചുണക്കുട്ടികൾ ഈയാളിനെ എന്തു ചെയ്യുമെന്നു കാണാമല്ലോ- ഖാലിദ്ബ്നു വലീദ്‌(റ). യർമുക്ക്‌ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടെ ഖാലിദ്‌ (റ) ന്റെ ഒരു തൊപ്പി കാണാതായി. അതു കണെ​‍്ടത്താൻ അദ്ദേഹം സൈനികരെ നിയോഗിച്ചു. നേതാവിന്റെ പരിഭ്രമം കണ്ടപ്പോൾ സൈനികർ ഊർജിതമായി അന്വേഷിച്ചു തൊപ്പി കണെ​‍്ടത്തി; പഴകി കീറിത്തുടങ്ങിയ വെറുമൊരു തൊപ്പി! അനുയായികൾ വിസ്മയിച്ചപ്പോൾ ഖാലിദ്‌(റ) തൊപ്പിയുടെ മഹത്വം വെളിപ്പെടുത്തി: തൊപ്പിക്കകത്ത്‌ നബി(സ) യുടെ പുണ്യകേശങ്ങളിൽ രണെ​‍്ടണ്ണം തുന്നിച്ചേർത്തു വെച്ചിട്ടുണ്ട്‌. നബി(സ) ഉംറ നിർവഹിച്ചു ശിരോമുണ്ഡനം ചെയ്തപ്പോൾ ആ മുടിയിഴകൾക്കു വേണ്ടി അനുചരന്മാർ തിരക്കുകൂട്ടി. നെറുകയിലെ രണ്ട്‌ കേശങ്ങൾ ഖാലിദ്‌(റ)നും കിട്ടി. അത്‌ ഈ തൊപ്പിയുടെ നെറുകെയിൽ തുന്നിച്ചേർത്തു. ഈ തൊപ്പി ധരിച്ചുകൊണ്ട്‌ ഞാൻ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം എനിക്കു വിജയമേ ഉണ്ടായിട്ടുള്ളൂവെന്ന്‌ ഖാലിദ്‌(റ) പ്രസ്താവിക്കുകയും ചെയ്തു. പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങൾ തർക്കമില്ലാതെ ഉദ്ധരിച്ച ഹദീസാണേ ഇത്‌, തൊട്ടു കളിക്കേണ്ട; പൊള്ളും. ഒ അബ്ദുല്ലയോ എൻ ഡി എഫുകാരോ യർമുക്ക്‌ പടക്കളത്തിൽ ഇല്ലാതിരുന്നത്‌ ഖാലിദ്‌(റ)ന്റെ ഭാഗ്യം. ` അന്ധവിശ്വാസ`ത്തിനെതിരെ ഒരു പ്രതിവി പ്ളവം അവിടെ പൊട്ടിപ്പുറപ്പെട്ടേനെ! ഖാലിദ്‌(റ) ന്റെ സംഭവത്തിന്‌ നെറ്റിൽ ഒരു വിരുതന്റെ കുനിഷ്ട്‌ മറുപടി: രണ്ട്‌ മുടിയിഴകൾ കൊണ്ട്‌ മുഴുവൻ യുദ്ധവും ജയിച്ചെങ്കിൽ മുഴുവൻ മുടിയും തലയും ഉടലും ഒന്നാകെ ഉണ്ടായിട്ടും-നബി(സ)യുടെ സാന്നിധ്യം-എന്തേ ഉഹ്ദിൽ സംഭവിച്ചതെന്ന്‌! വിഡ്ഢിക്കൂഷ്മാണ്ഡം! കാൽച്ചെറുവിരലുകൊണ്ട്‌ ചിന്തിക്കുന്ന ഈ സാധുമനുഷ്യനു മറുപടി കണെ​‍്ടത്താൻ ഒരു വഴി പറഞ്ഞുകൊടുക്കാം- ഈ മുടിയും തലയും ഉടലും, ഇമ്മാതിരി ലക്ഷത്തിൽപരം തലയും ഉടലുമുള്ള നബിമാരെ വേറെയും നിയോഗിക്കുകയും ഇസ്ലാമിന്റെ രക്ഷക്കു വേണ്ടി ഉഹ്ദിലേക്ക്‌ നബി (സ) യെ അയക്കുകയും ചെയ്ത സാക്ഷാൽ പടച്ചതമ്പുരാന്റെ സാന്നിധ്യവും ഉഹ്ദിൽ ഉണ്ടായിരുന്നല്ലോ- എന്നിട്ടും എന്തേ തിരിച്ചടി ഉണ്ടായി? ചെന്ന്‌ തലകീഴായിക്കിടന്ന്‌ ആലോചിച്ചുനോക്ക്‌. കിട്ടുന്ന മറുപടിയിൽ ഖാലിദ്‌ (റ)ന്റെ പ്രശ്നത്തിനും മറുപടിയുണ്ടാകും; വെറുതെ മെനക്കെടുത്താൻ.

ഇസ്ലാമിലെ ആധികാരിക പ്രമാണങ്ങൾ ശക്തമായി പിന്തുണക്കുന്ന ഒരാശയത്തെ ഇത്ര നഗ്നമായി പരിഹസിക്കാൻ ഇടവന്ന സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്‌. അപ്പോഴാണ്‌ മുമ്പ്‌ എൻ പി ഹാഫിസ്‌ മുഹമ്മദ്‌ എഴുതിയത്‌ ഓർമ വരുന്നത്‌. ഏതോ മുസ്ലിംവിരുദ്ധ ശക്തിയുടെ സൃഷ്ടിയാണ്‌ എൻ ഡി എഫ്‌ എന്നായിരുന്നു ഹാഫിസ്‌ സമർഥിച്ചിരുന്നത്‌. അന്നത്‌ അവിശ്വസനീയമായി തോന്നി. പ്രൊ. കോയയുടെ മറുകുറി വായിച്ചതോടെ ഹാഫിസിനെ അപ്പാടെ തള്ളി. പക്ഷേ, ഇടക്കാലത്ത്‌ ഈ നിഗൂഢ സംഘത്തിന്റെ നീക്കങ്ങൾ കാണുമ്പോൾ ഹാഫിസിന്റെ കണെ​‍്ടത്തലുകൾ ശരിയായിരുന്നു എന്നു സമ്മതിക്കേണ്ടതായി വരുന്നു. നാലോലപ്പടക്കവും പാക്കുവെട്ടുന്ന പേനക്കത്തിയും കൊണ്ട്‌ ഒരു ബഹുസ്വര സമൂഹത്തിൽ മുസ്ലിം സമുദായത്തിന്റെ താത്പര്യങ്ങൾ വേവിച്ചെടുക്കാമെന്നു കരുതുന്ന വെറും അവിവേകികളുടെ കൂട്ടമല്ല ഇത്‌. ഇവർക്ക്‌ ഹിഡൻ അജൻഡകളുണ്ട്‌. അതു പുറത്തേക്കു കാണുന്നതിലും ഭീകരമാണ്‌. പ്രവാചക നിന്ദക്കു കാരണമായ സ്പാനിഷ്‌ കാർട്ടൂൺ അതേപടി പുന:പ്രസിദ്ധം ചെയ്ത്‌ നിന്ദ ആവർത്തിച്ച ലോകത്തെ ഒരേയൊരു മുസ്ലിം പത്രം ഇവരുടെതാണ്‌. ന്യൂമാൻസ്‌ കോളജ്‌ അധ്യാപകന്റെ വികൃത ചിന്തകൾ ഒരു ചോദ്യപേപ്പറിൽ അവസാനിക്കേണ്ടതായിരുന്നു. ആ നിന്ദാഭാഗങ്ങൾ അരയും മുറിയുമായി നിരന്തരം പ്രസിദ്ധീകരിച്ച്‌ അതൊരു ഇലക്ഷൻ വിജയത്തിലെത്തിച്ചതിനു പിന്നിൽ ഒരിക്കലും നബിസ്നേഹം ഇല്ല. നബിദിനത്തിനു കീർത്തന ക്യാമ്പയിൻ. വിഷയമാകട്ടെ, നബിചരിത്രത്തിലെ സംഘർഷത്തിന്റെ അരികുപിടിച്ചുകൊണ്ടും. സ്വന്തം ഹിഡൻ അജൻഡ നടപ്പാക്കുന്നതിനു ചരിത്രത്തിൽ സ്നേഹവഴികളല്ല, ചോരച്ചാലുകളാണിവർ തിരയുന്നത്‌. മറ്റൊന്നു കൂടി പറയണം; ഇത്‌ കടുത്ത ബിദ്അത്ത്‌ പ്രസ്ഥാനമാണ്‌. ജമാഅത്തെ ഇസ്ലാമിക്കോ വഹാബി പ്രസ്ഥാനത്തിനോ നടപ്പാക്കാൻ കഴിയാതെപോയ മതനവീകരണം സാധ്യമാക്കാൻ ശാസ്ത്രീയവും ബുദ്ധിപരവുമായ മാർഗങ്ങൾ പരീക്ഷിക്കുന്ന പുത്തൻ നാസിസം. മർകസോ കാന്തപുരമോ മാത്രമല്ല ഇവരുടെ ലക്ഷ്യം. സമുദായത്തിന്റെ മുഖ്യധാരാ സംഘശക്തികളെ ദുർബലപ്പെടുത്തുകയാണ്‌. ഇങ്ങനെ തുറന്നുകിട്ടുന്ന ഇടം അബുൽ അഅ​‍്ലാ മൗദൂദി വിഭാവനം ചെയ്യുന്ന അക്രമോത്സുക ഇസ്ലാമിനെ പ്രതിഷ്ഠിക്കുകയാണ്‌ ലക്ഷ്യം. ഇത്‌ മുസ്ലിംകളെയോ ഇസ്ലാമിനെയോ മാത്രം ബാധിക്കുന്ന കാര്യമല്ല, നമ്മുടെ മതേതരത്വത്തെയും ബഹുസ്വരതയെയും ബാധിക്കുന്നതാണ്‌. ഇതിനെതിരെ പൊതുജാഗ്രത ഉണ്ടാകണം.

സ്വന്തം അജൻഡകൾ നടപ്പാക്കുന്നതിന്‌ എന്തൊക്കെയാണിവർ ഇസ്ലാമിൽ നിന്ന്‌ വെട്ടിമാറ്റുക! ബുഖാരിയിൽ നിന്ന്‌ അറുപത്‌ ഹദീസുകൾ വെട്ടിമാറ്റിക്കൊണ്ട്‌ ഇവിടെയൊരു വഹാബി വൃദ്ധശിങ്കം കറങ്ങിനടക്കുന്നുണ്ട്‌. തന്റെ ശുഷ്കമായ മസ്തിഷ്കത്തിനു പാകമാകാത്ത ഹദീസുകൾ ചാടിക്കടന്നുപോകുകയാണ്‌ പതിവെന്ന്‌ അബ്ദുല്ലയും എഴുതുന്നു. കൊള്ളാം, ഇങ്ങനെ ചാടിയാൽ, ഹദീസുകൾ മാത്രം ചാടിക്കടന്നാൽ മതിയാകില്ലല്ലോ; വിശുദ്ധ ഖുർആനും ചാടിക്കടക്കേണ്ടതായി വരില്ലേ? ശഅ​‍്‌റെ മുബാറകിന്‌ പിൻബലമായി വരുന്ന അതേ ആശയം വരുന്നല്ലോ അധ്യായം യൂസുഫിൽ. അതെന്തു ചെയ്യും? വൃദ്ധപിതാവിനു കാഴ്ച തിരികെക്കിട്ടാൻ യുസുഫ്‌ (അ) ഒരു കുപ്പായം കൊടുത്തയക്കുന്ന കഥയാണ്‌ വിശുദ്ധ ഖുർആൻ അധ്യായം 93-​‍ാം വചനത്തിൽ പറയുന്നത്‌. ആ കുപ്പായം കൊണ്ടുപോയി മുഖത്തോടു ചേർത്തപ്പോൾ യഅ​‍്ഖൂബ്‌ (അ)നു കാഴ്ച തിരികെ കിട്ടിയെന്ന്‌ 96-​‍ാം വചനത്തിലും പറയുന്നു. അതിലേറെ അതിശയം, ഈ കുപ്പായം ഈജിപ്തിൽ നിന്ന്‌ പുറപ്പെട്ടപ്പോഴേക്കും നാനൂറ്‌ മൈൽ അകലെ കൻആനിൽ കഴിയുന്ന യഅ​‍്ഖൂബ്‌ (അ)ന്‌ കുപ്പായത്തിന്റെ ഉടമയുടെ വാസന കിട്ടിത്തുടങ്ങിയതാണ്‌ (വചനം 94). ജൗളിക്കടയിൽ പോയി ബ്രാൻഡഡ്‌ ഷർട്ട്‌ വാങ്ങി കൊടുത്തയക്കുകയല്ല യൂസുഫ്‌ നബി (അ) ചെയ്തത്‌. ഉപയോഗിച്ചിരുന്ന ഒരു പഴങ്കുപ്പായം കൊടുത്തയക്കുകയായിരുന്നു. അത്‌ സ്പർശിക്കേണ്ട താമസം, യഅ​‍്ഖൂബ്‌ (അ)നു കാഴ്ചശക്തി തിരികെ കിട്ടുകയും ചെയ്തു. തലയ്ക്കകത്തെ ഉണക്കച്ചാണകത്തിൽ തെളിയുന്ന യുക്തികൊണ്ട്‌ മി. അബ്ദുല്ലക്ക്‌ പറയാമോ ഈ കുപ്പായത്തിലടങ്ങിയ മെഡിക്കൽ എത്തിക്സ്‌ എന്താണെന്ന്‌? നാനൂറ്‌ മൈൽ സഞ്ചരിച്ചെത്തിയ പുത്രഗന്ധത്തിന്റെ ശാസ്ത്രയുക്തിയെ കുറിച്ച്‌? കേവല യുക്തികൊണ്ട്‌ മതസംജ്ഞകളെ വ്യാഖ്യാനിച്ചാൽ പിന്നെ അബ്ദുല്ലയുണ്ടാകില്ല. ഒരു ബിഗ്‌ സീറോ ആയി `ഒ` മാത്രം ബാക്കിയുണ്ടാകുകയും ചെയ്യും. (തുടരും)


25-02-2011
siraj news daily

5 comments:

saifu kcl said...

very good articl frm om tharuvana..
Urangunnavare maatrame unarthan kazhiyoo.. Urakkam nadikkunna vare ma'hsharayil ethum vare unarthaan saadikilla..

Anonymous said...

"ശൈഖുനാ ക്ഷീണിതനാണ്... ഇനിയും മുത്താത്താത്തവരുണ്ടെങ്കിൽ മുത്തിയവരെ മുത്തുക!“.

തിരുരോമം കയ്യിൽ വെച്ചിരിക്കുന്ന ആളല്ലേ.. കുറച്ചു ചെരച്ചു വെച്ചാൽ കൊച്ചുകൊച്ചു പള്ളികളിൽ ഉപയോഗിക്കാം..

MA-ARIFATH said...

സത്യന്വേഷകര്‍ക്ക് വേണ്ടിയുള്ള ലേഖനം

Anonymous said...

"ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന ഈ തരികിട നയം എത്ര കാലമിങ്ങിനെ കൊണ്ടുനടക്കും സുഹൃത്തേ.....
പണ്ടേ സ്വര്‍ഗ്ഗത്തിന്‍റെ താക്കോല്‍ ഉസ്താദിന്‍റെ കയ്യിലുണ്ട്‌.മുണ്ടനം ചെയ്‌തനാള്‍ തോളോളം ഉണ്ടായിരുന്ന തിരുകേശം നൂറ്റാണ്ടുകള്‍ പിന്നിട്ട്‌ മര്‍ക്കസിലെത്തിയപ്പോള്‍ മുന്‍നടി ഷീലയുടേത്‌ പോലെ ആയതിന്‍റെ പിന്നിലുള്ള ഗുട്ടന്‍സ്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.തിരുകേശ മായതിനാല്‍ വളരുമെന്നാകും മറുവാദമെങ്കില്‍ വളര്‍ച്ചയുടെ അനുപാതത്തെക്കുറിച്ച ഒരു കൈപുസ്‌തകം കൂടി കുറിച്ചിട്ടാല്‍ നന്നായിരിക്കും.ദിവസത്തിലെത്ര മാസത്തിലെത്ര കൊല്ലത്തിലെത്ര നൂറ്റാണ്ടിലെത്ര എന്ന കൃത്യമായ കണക്കു നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ സങ്ങതി എളുപ്പമായി.ആകെ നീളത്തില്‍ നിന്നും ഏകദേശം പതിനാലര നൂറ്റാണ്ടിലുണ്ടായ വളര്‍ച്ച കിഴിച്ചാല്‍ മുണ്ടന സമയത്തുണ്ടായിരുന്ന യദാര്‍ത്ഥ നീളം കിട്ടും.ഹദീസുകളിലെ വര്‍ണ്ണന പ്രകാരം നബിതിരുമേനി പോലുള്ള ഒരാളോളം വരുന്നുണ്ടെങ്കില്‍ സങ്ങതി എളുപ്പമായി.......

prachaarakan said...

@anony

ആരാണ്‌ ആടിനെ പട്ടിയാക്കുന്നത് എന്ന് സ്വബുദ്ധികൊണ്ട് ചിന്തിക്കുന്നവര്‍ക്ക് മനസിലാവും. മുടി നീളം വെക്കും എന്നാല്‍ ഓരോ ദിവസവും ഇത്ര ഇഞ്ച് നീളം എന്ന് ആരും പറയുന്നതായി കേട്ടീട്ടില്ല. അത് നിങ്ങളുടെ വക കടത്തിക്കൂട്ടലുകള്‍ മാത്രമാണ്‌ ഈ അനുപാതം..